ജുഡീഷ്യല്‍ കമ്മീഷനോട് സഹകരിക്കണം: മുനമ്പം സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പത്തെ സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രി നാളെ വൈകീട്ട് നാല് മണിക്ക് ചർച്ച നടത്തും. തിരുവനന്തപുരത്ത് നിന്നും ഓണ്‍ലൈന്‍ വഴിയാണ് മുഖ്യമന്ത്രി സമരസമിതി അംഗങ്ങളുമായി ചർച്ച നടത്തുക. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സമരസമിതി രംഗത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ ചർച്ചക്ക് തയ്യാറായിരിക്കുന്നത്.
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ പരിഹാരം കാണാനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള തീരുമാനം ശ്വാശത പരിഹാരമല്ലെന്നാണ് സമരസമതി വ്യക്തമാക്കുന്നത്. കമ്മീഷനെ നിയമിക്കാനുള്ള തീരുമാനം വിഷയം അനന്തമായി നീളുന്നതിന് കാരണമാകുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. സർക്കാറിനെതിരെ ബി ജെ പി നേതാക്കളും മുന്നോട്ട് വന്നിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു മുനമ്പം വിഷയത്തില്‍ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാന്‍ തീരുമാനമായത്. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷൻ. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാണ് സർക്കാർ കാണുന്നതെന്നും നിയമ വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്പേളനത്തിൽ പറഞ്ഞു.
ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സർക്കാർ സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. വഖഫ് ബോർഡ് പുതിയ നോട്ടിസ് നൽകില്ലെന്നും നൽകിയ നോട്ടിസുകളിൽ തുടർനടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. കമ്മീഷൻ നടപടികൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി.
അതേസമയം, സമരത്തിന്റെ രീതി മാറ്റി മുന്നോട്ട് പോകുമെന്ന് മുനമ്പ് കടപ്പുറം ഇടവക വികാരം ഫാ. ആന്റണി സേവ്യർ വ്യക്തമാക്കി. വഖഫ് നിയമം എല്ലാവരേയും തകര്‍ക്കും, ജനാധിപത്യം തോറ്റു, അധികാരത്തിലുള്ളവര്‍ക്ക് നിയമത്തിനെതിരെ സംസാരിക്കാന്‍ കഴിയുന്നില്ല. ആരേയും കുടിയിറക്കില്ലെന്ന് പറയാന്‍ ഒരു യോഗത്തിന്റെ ആവശ്യമില്ല. ആരേയും ഇപ്പോഴും അങ്ങനെ കുടിയിറക്കാന്‍ സാധിക്കില്ല. പണം കൊടുത്ത് ആധാരം ചെയ്ത ഒരു ഭൂമിയുടെ കാര്യം വീണ്ടും ജുഡീഷ്യല്‍ കമ്മീഷന്‍ വെച്ച് പരിശോധിക്കണം എന്ന് പറയുന്നത് എവിടുത്തെ ന്യായമാണെന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications