'മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം';കെ മുരളീധരൻ
തൃശൂർ: പൂരം കലങ്ങിയത് സംബന്ധിച്ചുള്ള എ ഡി ജി പിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് മുൻ എംപിയും കോൺഗ്രസ് നേതാവുമായി കെ മുരളീധരൻ. ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയൊരാൾ തയ്യാറാക്കിയ റിപ്പോർട്ടാണത്. അതിന്റെ ഉള്ളടക്കം എന്ത് തന്നെയായാലും അംഗീകരിക്കില്ല. ഇക്കാര്യത്തിൽ പിടിവാശി ഉപേക്ഷിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ മുരളീധരൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'എ ഡി ജി പി എം ആർ അജിത് കുമാര്‍ ആർ എസ് എസ് നേതാക്കളെ കണ്ട് ചർച്ച നടത്തിയ ഉദ്യോഗസ്ഥനാണ്. അങ്ങനെയുള്ളൊരാൾ തയ്യാറാക്കിയ റിപ്പോർട്ട് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. എന്തുകൊണ്ട് തൃശൂർ പൂരം കലങ്ങി എന്നതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർത്ഥികൾ മാത്രമല്ല അവിടെ വിജയിച്ച ബി ജെ പിയുടെ കേന്ദ്രമന്ത്രി വരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ ഇക്കാര്യത്തിൽ പിടിവാശി ഉപേക്ഷിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം', മുരളീധരൻ പറഞ്ഞു.

തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം വിവാദങ്ങൾ അല്ലെന്ന കെ പി സി സി ഉപസമിതി റിപ്പോർട്ടിനോടും അദ്ദേഹം പ്രതികരിച്ചു. താൻ അങ്ങനെയൊരു റിപ്പോർട്ട് കണ്ടിട്ടില്ല. അതിനെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. ഞാൻ ആരോടും പരാതി പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ പഠിക്കാതെ അവിടെ മത്സരിക്കാൻ പോയതാണ് ഞാൻ ചെയ്ത തെറ്റ്. അതിൽ ഞാൻ ആരേയും കുറ്റപ്പെടുത്തുന്നില്ല. അതുകൊണ്ട് തന്നെ അന്വേഷണ റിപ്പോർട്ടിനെ കുറിച്ച് ഞാൻ പഠിക്കാൻ പോയിട്ടില്ല. റിപ്പോർട്ടിനെ കുറിച്ച് പാർട്ടി എന്നെ അറിയിച്ചിട്ടുമില്ല.
ആ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാനും ഞാൻ താത്പര്യപ്പെടുന്നില്ല. ഞാൻ ആവശ്യപ്പെട്ട് ഉണ്ടാക്കിയ റിപ്പോർട്ട് അല്ലാത്തതിനാൽ തന്നെ അതിന്റെ ഉത്തരവാദിത്തവും എനിക്കില്ല. സിറ്റിങ് എംപിമാർ അതത് സീറ്റുകളിൽ മത്സരിക്കണമെന്ന നിയമം കർശനമായി നടപ്പാക്കിയിരുന്നുവെങ്കിൽ ഒരിക്കലും എനിക്ക് മണ്ഡലം മാറേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ഞാൻ വടകരയിൽ തന്നെ മത്സരിച്ച് ജയിച്ചേനെ. തൃശൂരിന്റെ കാര്യത്തെ കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല. കാരണം അവിടെ ആര് മത്സരിച്ചാലും എന്താകും അവസ്ഥ എന്ന് പറയാൻ എനിക്ക് സാധിക്കില്ല.
തൃശൂർ പൂരം കലങ്ങിയതിന്റെ മെച്ചം കിട്ടിയത് ബി ജെ പിക്ക് തന്നെയാണ്. കാരണം യു ഡി എഫിന്റെ സംഘടനാപരമായ ദൗർബല്യമായിരുന്നുവെങ്കിൽ അതിന്റെ മെച്ചം കിട്ടേണ്ടിയിരുന്നത് എൽ ഡി എഫിനല്ലേ, പക്ഷെ എൽ ഡി എഫും തോറ്റു. പൂരം കലങ്ങിയപ്പോൾ ജനങ്ങളിലൊരു വികാരം ഉണ്ടായി. ആ വോട്ടും കൂടി ബി ജെ പിയിലേക്ക് പോയി. അതോടെ ബി ജെ പി സ്ഥാനാർത്ഥി വിജയിച്ചു', മുരളീധരൻ പറഞ്ഞു.
തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം വിവാദം അല്ലെന്നാണ് കെപിസിസി ഉപസമിതി റിപ്പോർട്ടിൽ പറയുന്നത്. ടി എൻ പ്രതാപൻ മത്സരത്തിൽ ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത് തോൽവിക്ക് കാരണമായി. പ്രതാപന്റെ പിന്മാറ്റം സുരേഷ് ഗോപി പ്രയോജനപ്പെടുത്തിയതാണ് പരാജയ കാരണങ്ങളിൽ മുഖ്യമായി റിപ്പോർട്ടിൽ പറയുന്നത്.












Click it and Unblock the Notifications