പിണറായിയും ചെന്നിത്തലയും സംസാരിച്ചു, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സംയുക്ത പ്രക്ഷോഭത്തിന്!
തിരുവനന്തപുരം: ദേശീയ പൗരത്വ ബില്‍ നിയമമായതോടെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളവും പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും ചേര്‍ന്നാണ് പുതിയ നിയമത്തിന് എതിരെ പ്രക്ഷോഭം സംഘടിപ്പിക്കുക.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് സംയുക്ത പ്രതിഷേധം നടത്താനുളള തീരുമാനം. തിങ്കളാഴ്ച തിരുവനന്തപുരത്താണ് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുക.

തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും കൈ കോര്‍ത്ത് സംയുക്ത ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാന മന്ത്രിമാരും ഇരുമുന്നണിയിലേയും പ്രധാനകക്ഷികളും പ്രതിഷേധത്തില്‍ പങ്കെടുക്കും. പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മതത്തിന്റെ പേരിലുളള ഒരു വേർതിരിവും കേരളത്തിൽ അനുവദിക്കില്ലെന്നും സാധ്യമായ എല്ലാ വഴികളിലൂടെയും ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സർക്കാരിനെ കൂടാതെ മുസ്ലീം ലീഗും കോൺഗ്രസും ഡിവൈഎഫ്ഐ അടക്കമുളള സംഘടനകളും നിയമത്തിന് എതിരെ സുപ്രീം കോടതിയിലേക്ക് നീങ്ങുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: '' മോദി സർക്കാരിന്റെ പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ്. മതേതര സ്നേഹികളായ എല്ലാവരുടെയും പിന്തുണ ഉണ്ടാകണം. സംസ്ഥാന സർക്കാരും ഈ ബില്ലിനോട് വിയോജിക്കുന്നു എന്നാണ് മനസിലാക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിക്കും. സമാനചിന്താഗതിക്കാരായ എല്ലാവരെയും അണിനിരത്തി വർഗീയ ബില്ലിനെതിരെ നിയമപരമായി പോരാടും. സാധ്യമായ എല്ലാവേദികളിലും പൗരത്വബില്ലിനെതിരെ പ്രക്ഷോഭം തുടരും''.












Click it and Unblock the Notifications