കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; സികെ ശ്രീധരന്‍ സിപിഎമ്മിലേക്ക്... സുധാകരന് കീഴില്‍ ഞാനില്ലെന്ന് നജീം
കോഴിക്കോട്: സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ ഒന്നിന് പിറകെ ഒന്നായി വിവാദത്തില്‍പ്പട്ടിരിക്കെ, കേരളത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കെപിസിസി മുന്‍ വൈസ് പ്രിഡന്റ് സികെ ശ്രീധരന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചു. നേതൃത്വത്തിന്റെ നിലപാടിലുള്ള വിയോജിപ്പ് കാരണമാണ് കോണ്‍ഗ്രസ് വിടുന്നത്. അദ്ദേഹം സിപിഎമ്മില്‍ ചേരും.
അതേസമയം, കെ സുധാകരന്‍ പ്രസിഡന്റായിരിക്കുന്ന വേളയില്‍ കോണ്‍ഗ്രസില്‍ തുടരാനില്ലെന്ന് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം എച്ച് നജീം അറിയിച്ചു. കെ സുധാകരന്റെ ആര്‍എസ്എസ് പ്രസ്താവന തിരിച്ചടിയായെന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു. മുസ്ലിം ലീഗ് ഇക്കാര്യത്തിലുള്ള അതൃപ്തി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

കാസര്‍കോട് ജില്ലയിലെ മുതിര്‍ന്ന നേതാവാണ് സികെ ശ്രീധരന്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളിലെ വിയോജിപ്പാണ് അദ്ദേഹം പാര്‍ട്ടി വിടാന്‍ കാരണം. ഉപാധികളില്ലാതെ സിപിഎമ്മില്‍ ചേരാന്‍ ശ്രീധരന്‍ തീരുമാനിച്ചു. വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ട് തീരുമാനം പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുക്കുന്ന സ്വീകരണ യോഗം സംഘടിപ്പിച്ച് സിപിഎം ശ്രീധരനെ വരവേല്‍ക്കും.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍. ഇദ്ദേഹത്തിന്റെ പുസ്തക പ്രകാശനം അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ഈ വേളയില്‍ തന്നെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുമെന്ന് സൂചനകളുണ്ടായിരുന്നു. പാര്‍ട്ടി വിടാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് ശ്രീധരന്‍ പറയുന്നു. മറ്റു ചില കാരണങ്ങളും തന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് ശ്രീധരന്‍ സൂചിപ്പിച്ചു.

അതേസമയം, കെ സുധാകരന് കീഴില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് വ്യക്തമാക്കി എച്ച് നജീം രാജി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമാണ് ഇദ്ദേഹം. ഫേസ്ബുക്കിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. സുധാകരന്‍ നയിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് നജീം വ്യക്തമാക്കുന്നത്.

നജീമിന്റെ വാക്കുകള്‍ ഇങ്ങനെ- ഞാൻ 20 വർഷമായിട്ട് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമാണ്.
ഞാൻ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവക്കുന്നു. കെ.സുധാകരനെപ്പോലെ ഒരാൾ നയിക്കുന്ന കേരളത്തിലെ പാർട്ടിയിൽ പ്രവർത്തിക്കുവാൻ എനിക്ക് അനല്പമായ ബുദ്ധിമുട്ടുകളുണ്ട്.
ഇതെന്താ, Fb യിൽ പറയുന്നത്? നേരിട്ട് DCC ക്ക് അല്ലേ രാജി സമർപ്പിക്കേണ്ടത്? എന്നൊന്നും ചോദിക്കരുത്. ആലപ്പുഴ ജില്ലയിൽ DCC യുമില്ല മറ്റ് പ്രാദേശിക കമ്മിറ്റികളുമില്ല.
മുമ്പ് Adv PS Baburaj Baburaj ബ്ലോക്ക് പ്രസിഡൻ്റായിരുന്നപ്പോൾ എല്ലാ മീറ്റിംങ്ങുകളിൽ എന്നെ വിളിക്കുമായിരുന്നു.
ടോ, ഞാൻ വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും ഒരുത്തനും വിളിച്ചിട്ടില്ല.

നജീമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. അതില്‍ കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ പ്രതികരണമാണ് ശ്രദ്ധിക്കപ്പെട്ടത്. പരസ്യമായ പോസ്റ്ററുകള്‍ ഒഴിവാക്കൂ, എല്ലാം ശരിയാകും എന്നാണ് ബിആര്‍എം ഷഫീര്‍ കുറിച്ചത്. ഇതിനോടും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടുണ്ട്.

അതേസമയം, ആര്‍എസ്എസുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ നടത്തിയ പ്രസ്താവനയില്‍ ഹൈക്കമാന്റിന് അതൃപ്തിയുണ്ട് എന്നാണ് വിവരം. സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുമെന്ന് ഹൈക്കമാന്റ് കരുതുന്നു. ദേശീയ തലത്തില്‍ തന്നെ തിരിച്ചടിയാകുന്ന പ്രസ്താവനയാണ് സുധാകരന്റെതെന്ന് ഹൈക്കമാന്റ് വിലയിരുത്തുന്നു.

മുസ്ലിം ലീഗ് യുഡിഎഫ് നേതൃത്വത്തെ തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ടെന്ന് എംകെ മുനീര്‍ അറിയിച്ചു. ആലോചിച്ച് മറുപടി പറയാമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച പാണക്കാട് മുസ്ലിം ലീഗിന്റെ നേതൃത്വ യോഗം നടക്കും. ഈ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു. മുസ്ലിം ലീഗ് യുഡിഎഫ് വിടില്ലെന്നും മുനീര്‍ വ്യക്തമാക്കി.












Click it and Unblock the Notifications