ലോകകപ്പ് ആഘോഷങ്ങൾക്കിടെ കണ്ണൂരിൽ സംഘർഷം; 3 പേർക്ക് വെട്ടേറ്റു, തിരുവനന്തപുരത്ത് പോലീസുകാർക്കും മർദനം
കണ്ണൂർ: ലോകകപ്പ് ആവേശത്തിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷം.കണ്ണൂരിൽ ആഹ്ളാദ പ്രകടനത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു. തിരവനന്തപുരത്ത് ആഘോഷങ്ങൾ നിയന്ത്രിച്ച പോലീസുകാർക്ക് മർദ്ദനമേറ്റു. എസ് ഐ ഉൾപ്പെടെയുള്ളവർക്കാണ് മർദ്ദനം ഏറ്റത്.
കണ്ണൂർ പള്ളിയാൻ മൂലയിലാണ് സംഘർഷം ഉണ്ടായത്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതിൽ അനുരാഗിന്റെ നില ഗുരുതരമാണ്. സംഭവത്തിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തുടക്കത്തിൽ ആളുകൾ തമ്മിൽ വാക്കേറ്റമുണ്ടാകുയായിരുന്നു. പിന്നീട് ഇത് സംഘർഷത്തിലേക്കും ആക്രമണത്തിലേക്കും കടന്നത്. നേരത്തേ ബ്രസീലിന്റെ മത്സരത്തെ ചൊല്ലിയും ഇവിടെ സംഘർഷമുണ്ടായിരുന്നു. അതേസമയം പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് പൊഴിയിരിൽ എസ് ഐ സജികുമാറിനാണ് മർദ്ദനം ഏറ്റത്. പോലീസുകാരെ നിലത്തിട്ടു വലിച്ചിഴച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കൊച്ചി കലൂരിൽ മെട്രോ സ്റ്റേഷന് മുന്നിലും പോലീസുകാർക്ക് മർദ്ദനമേറ്റു. സ്റ്റേഡിയം പരിസരത്ത് നിന്ന് ഇറങ്ങി വന്നവരാണ് പോലീസുകാരെ മർദ്ദിച്ചത്. കൊല്ലം കൊട്ടാരക്കര പൂവറ്റൂരിൽ ലോകകപ്പ് ഫൈനലിനിടെ ഡിവൈഎഫ്ഐ- എഐവൈഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.