'മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി; ആരും സ്വയം അപഹാസ്യരാകരുത്'; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയും നിയമപരമായ കാര്യങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആ വഴിക്ക് നീങ്ങുകയും ചെയ്യുന്നത് സാധുവായ കാര്യമായി പറയാൻ സാധിക്കില്ലെന്നും അത് സാധുവാകുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്- ആരും ആരേയും വിമർശിക്കാൻ പാടില്ലെന്ന നില സ്വീകരിക്കാൻ ആകില്ല. വിമർശനത്തിനും അഭിപ്രായ പ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന. നമ്മുടേത് ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ്. പാർലമെന്ററി ജനാധിപത്യമാണ് ഇവിടെ നിലനിൽക്കുന്നത്. ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ പദവിയുടെ കർത്തവ്യവും കടമയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കർത്തവ്യവും നിർവചിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുകയെന്നതാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്തം. ഡോ അംബേദ്കർ തന്നെ പറഞ്ഞത് ഗവർണറുടെ അധികാരങ്ങൾ വളരെ ഇടുങ്ങിയതാണെന്നാണ്. ദില്ലിയിൽ ഗവർണറുടെ സർക്കാരും തമ്മിലുള്ള പ്രശ്നങ്ങളിൽ മന്ത്രിസഭയുടെ നിർദ്ദേശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്ന് സുപ്രീം കോടതി തന്നെ എടുത്ത് പറഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയ കക്ഷിയുടെ നേതാവിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നത്.മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിയ്ക്കാണ്. അത് ഗവർണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്. ഭരണഘടയിൽ പറയുന്നതും രാജ്യത്ത് പാലിക്കപ്പെടുന്നതുമായ കാര്യങ്ങളാണ് ഇതൊക്കെ. ഇതൊന്നുമല്ല നമ്മുടെ ഭരണഘടനയെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ? അങ്ങനെ പറയുന്നത് ഭരണഘടന വിരുദ്ധമാകില്ലേ? നമ്മുടെ നാട്ടിലെ ഭരണഘടനയും നിയമപരമായ കാര്യങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആ വഴിക്ക് നീങ്ങുകയും ചെയ്യുന്നത് സാധുവായ കാര്യമായി പറയാൻ സാധിക്കില്ല. സാധു ആവുകയുമില്ല. സമൂഹത്തിന് മുൻപിൽ നമ്മളാരും പരിഹാസ്യരാകരുതെന്നാണ് പറയാൻ ഉള്ളത്. കാര്യങ്ങൾ നല്ല നിലയിൽ പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിന് അനുസരിച്ചുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

സർവ്വകലാശാലകളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഉതകുന്ന കാര്യമാണ് ചാൻസിലർ എന്ന നിലയ്ക്ക് അദ്ദേഹം സ്വീകരിക്കേണ്ടത്. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടികൾ നിയമപരമല്ല. കാരണം എക്സ് ഒഫീഷ്യോ അംഗങ്ങളെയടക്കം പിൻവലിച്ചതായാണ് കാണുന്നത്. അതിനുള്ള നിയമപരമായ അധികാരം ഗവർണർക്ക് ഇല്ല.
താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ പിൻവലിക്കുകയാണെന്ന ന്യായം പറഞ്ഞാൽ രാജ്യത്ത് എപ്പോഴും സ്വാഭാവിക നീതി ഇല്ലാതാക്കാൻ പാടില്ലെന്ന കാര്യം നിലനിൽക്കുന്നുണ്ട്. അദ്ദേഹം അക്കാര്യം മനസിലാക്കണം, മുഖ്യമന്ത്രി പറഞ്ഞു. .

എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ കാര്യത്തിൽ കോൺഗ്രസ് എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്നത് മനസിലാകുന്നില്ല. ഗൗരവമായ പരാതിയാണ് യുവതി ഉയർത്തിയിരിക്കുന്നത്. ഗൗരവമായി തന്നെയാണ് സർക്കാർ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. അതിൽ കൃത്യമായ അന്വേഷണവും നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.












Click it and Unblock the Notifications