'അധികാരത്തിനും നാല് വോട്ടിനും വേണ്ടി കോൺഗ്രസും ലീഗും വർഗീയ കക്ഷികളുമായി സഹകരിക്കുന്നു'; മുഖ്യമന്ത്രി
കോഴിക്കോട്: വർഗീയ കക്ഷികളുമായി സഹകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെയും മുസ്ലീം ലീഗിനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളോട് കോൺഗ്രസും ലീഗും സഹകരിക്കുന്നു എന്നായിരുന്നു പിണറായിയുടെ ആരോപണം. കേന്ദ്ര സർക്കാരിനെയും മുഖ്യമന്ത്രി വിമർശിച്ചു. മണിപ്പൂർ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം കേന്ദ്രത്തിനെ കടന്നാക്രമിച്ചത്.
വടകരയിൽ വച്ച് നടക്കുന്ന സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ഒരുഭാഗത്ത് ഭൂരിപക്ഷ വർഗീയതയേയും മറുവശത്ത് ന്യൂനപക്ഷ വർഗീയതയേയും ചേർത്തുപിടിക്കുന്ന യുഡിഎഫ് നിലപാട് നാടിന് ആപത്തുണ്ടാക്കും. സംഘടനാ ദൗബല്യം പരിഹരിക്കാൻ വർഗീയതയുടെ സംഘടനാശേഷി ഉപയോഗിക്കുകയാണ് യുഡിഎഫ്. ഇത് മതനിരപേക്ഷതക്കും ജനതാൽപര്യത്തിനും ദോഷം ചെയ്യുമെന്നും പിണറായി ചൂണ്ടിക്കാട്ടി.

ജമാഅത്തെ ഇസ്ലാമിയേയും എസ്‌ഡിപിഐയേയും ബിജെപിയേയും ഒപ്പം കൂട്ടുന്ന നിലപാടാണ് യുഡിഎഫിന്റേത് എന്നും മുഖ്യമന്ത്രി ആരോപിച്ചു. തോൽവികളിൽ നിന്ന് ഒരിക്കലും കോൺഗ്രസ് പാഠം പഠിക്കുന്നില്ല. വർഗീയതയ്ക്ക് മാന്യത കൽപ്പിച്ചു നൽകിയിരിക്കുകയാണ്. നാല് വോട്ടിന് വേണ്ടി കോൺഗ്രസ് വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാകുന്നുവെന്നും പിണറായി ആക്ഷേപം ഉയർത്തി.
ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ ഒരുപോലെ എതിർക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? എന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തി. പാലക്കാട്ടെ യുഡിഎഫ് വിജയം ആഘോഷിച്ചത് എസ്‌ഡിപിഐയാണ്. വിജയത്തിനെ അവകാശം തങ്ങൾക്കാണ് എന്ന് അവർ പറയുന്നു. വർഗീയതയെ യാതൊരു വീട്ടുവീഴ്‌ചയുമില്ലാതെ നേരിടണമെന്നും പിണറായി വിജയൻ പറഞ്ഞു.
വർഗീയതയെ നേരിടുമ്പോൾ വോട്ടല്ല പ്രധാനമെന്ന് ഇനിയെങ്കിലും യുഡിഎഫ് തിരിച്ചറിയണം. വർഗീയതയുമായി ചേർന്നാൽ മതനിരപേക്ഷതയാണ് തകരുന്നത്. മുസ്ലീം ജനസമൂഹത്തിലെ സുന്നികളടക്കം മഹാഭൂരിപക്ഷവും ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നുണ്ട്, എന്നിട്ടും ലീഗിന് അവരെ തുറന്ന് എതിർക്കാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരിനെതിരെയും രൂക്ഷമായ വിമർശനമാണ് പിണറായി വിജയൻ സമ്മേളനത്തിൽ നടത്തിയത്. മണിപ്പൂരിൽ വംശഹത്യ നടന്നപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്നും വംശഹത്യ നടക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും പിണറായി ആരോപിച്ചു. പൗരത്വം നൽകുന്ന കാര്യത്തിൽ വിവേചനം കാട്ടിയെന്നും അക്കാര്യത്തിലും മതം ഘടകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ വികസനത്തെയും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ദേശീയ പാത ഈ നിലയിലാകുമോ? എന്നായിരുന്നു പിണറായി ചോദിച്ചത്. 900 കോടി രൂപയുടെ പദ്ധതി കിഫ്ബി മുഖേന ഏറ്റെടുത്തിരുന്നുവെന്നും അത് തടയാൻ കേന്ദ്രം ശ്രമിച്ചുവെന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications