മുഖ്യമന്ത്രി വിളിച്ച യോഗം വൈകിട്ട് മൂന്നരയ്ക്ക്; ഹണിട്രാപ്പ് മുതൽ മോൻസൺ വരെ ചർച്ചയാകും
തിരുവനന്തപുരം: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വിഷയം കത്തി നിൽക്കെ മുഖ്യമന്ത്രി വിളിച്ച പൊലീസുകാരുടെ യോഗം ഇന്ന്. ഓൺലൈനായി നടക്കുന്ന യോഗത്തിൽ പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. പൊലീസിൻ്റെ പ്രതിച്ഛായ വർധിപ്പിക്കാൻ കർശന നിർദ്ദേശങ്ങൾക്ക് യോഗത്തിൽ സാധ്യതയുണ്ട്. എന്നാൽ, വാർഷിക അവലോകനം മാത്രമാണെന്നും പുതിയ ഡിജിപിയും രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള യോഗം മാത്രമാണെന്നാണ് പൊലീസിൻ്റെ വിശദീകരണം.

വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈൻ മുഖേനയാണ് മുഖ്യമന്ത്രി വിളിച്ച എസ്എച്ച്ഒ മുതൽ ഡിജിപിമാരുടെ യോഗം. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കൊടുവിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ഹണിട്രാപ്പ് വിവാദത്തിലും പൊലീസിനെ കുടുക്കി ഇരകളായവർ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. സേനയ്ക്കാകെ നാണക്കേടുണ്ടാകുന്ന തരത്തിൽ പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടണമെന്ന നിർദ്ദേശം മുഖ്യമന്ത്രി യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയേക്കും.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

പൊലീസിൻ്റെ പ്രതിച്ഛായ വർധിപ്പിക്കുവാനുള്ള കർശന നിർദ്ദേശങ്ങളും ഉപദേശങ്ങളുമായിരിക്കും ഈ യോഗത്തിലും ഉണ്ടാകാൻ സാധ്യതയുള്ളത്. കൊവിഡ് കാലത്ത് സ്ത്യുതർഹമായ സേവനമാണ് പൊലീസ് ഉദ്യോഗസ്ഥർ കാഴ്ചവച്ചെങ്കിലും പിന്നീടങ്ങോട്ട് പൊലീസിന് പഴി കേൾക്കേണ്ട നിരവധി സാഹചര്യങ്ങളും പശ്ചാത്തലങ്ങളും ഉണ്ടായിരുന്നു. പൊലീസിൻ്റെ പിഴയീടാക്കലും, ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നവരെ മർദിക്കുന്നതും തുടങ്ങി നിരവധി സംഭവങ്ങൾ ഉടലെടുത്തിരുന്നു. പൊലീസിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മാറ്റങ്ങൾ വരുത്താനും മുഖ്യമന്ത്രി നിർദ്ദേശിക്കും.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ അവലോകന യോഗമാണ് ഇന്നത്തേത് എന്നുള്ള പ്രത്യേകത കൂടിയുണ്ട്. പുതിയ ഡിജിപി അനിൽകാന്ത് ചുമതലയേറ്റടുത്തിന് ശേഷം സ്വീകരിച്ചിട്ടുള്ള പുതിയ നടപടികൾ, പദ്ധതികൾ തുടങ്ങിയവയും യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ പൊലീസിൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഡിജിപിയോ അതല്ലെങ്കിൽ, ഏതെങ്കിലും എഡിജിപിമാരോ റിപ്പോർട്ട് അവതരിപ്പിക്കും. റിപ്പോർട്ട് അവതരിപ്പിക്കുമ്പോൾ വിവാദ വിഷയങ്ങൾ പരാമർശിക്കുമോ എന്നുള്ളതാണ് ശ്രദ്ധേയം. അങ്ങനെയാണെങ്കിൽ അതിന്മേൽ ചർച്ചകളും നിർദ്ദേശങ്ങളും ഉണ്ടായേക്കും.

സംസ്ഥാന പൊലീസിനെ പിടിച്ചുകുലുക്കിയ മോൻസൺ വിഷയമാണ് ഏറ്റവും വലിയ പ്രതിസന്ധിയായി സേനയുടെ മുന്നിലുള്ളത്. മുൻ ഡിജിപിക്കും മറ്റൊരു എഡിജിപിക്കുമെതിരേ വലിയതോതിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പോലും ഉയർന്നത്. ഇത് പ്രതിരോധിക്കുന്നതിൽ പൊലീസിൻ്റെ ഇടപെടൽ എത്രത്തോളമുണ്ടായി എന്നതും മുഖ്യമന്ത്രി പരിശോധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിലവിലത്തെ സ്ഥിതിയും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടാൻ സാധ്യതയുണ്ട്.

മോൻസൺ മാവുങ്കലും മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും തമ്മിലെ ബന്ധത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് സർക്കാരിനെ കുടുക്കിയിരുന്നു. ഇതിന് പിന്നാലെ കൊച്ചി മെട്രോ എം ഡി കൂടിയായ ബഹ്റ അവധിയിൽ പ്രവേശിച്ചതും വൻ വിവാദമായിരുന്നു. ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും മോൺസൻ്റെ വീടുകൾക്ക് സംരക്ഷണമൊരുക്കാൻ ബെഹ്റ നിർദ്ദേശിച്ചതടക്കം വിവാദങ്ങളായി കത്തിപടർന്നു.

സർവീസിൽ നിന്ന് വിരമിച്ച മുൻ ഡിഐജി സുരേന്ദ്രൻ, ഐ ജി ഗോകുലത്ത് ലക്ഷ്മൺ എന്നിവരുടെ വഴിവിട്ട ഇടപെടലും പങ്കുമൊക്കെ യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത. ലക്ഷ്മൺ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു. മോൻസൺനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണം പുറത്തുവന്നതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയായി കേരള പൊലീസിൻ്റെ പ്രവർത്തനങ്ങളെ ജനം വിലയിരുത്തുമ്പോൾ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി പുറത്തുവന്ന ആരോപണങ്ങളും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകമൊക്കെ വലിയ പ്രതിസന്ധിയാണ് സേനയ്ക്കുള്ളിൽ സൃഷ്ടിച്ചിട്ടുള്ളത്.

പൊലീസിൻ്റെ ഇടപ്പെടൽ സർക്കാരിൻ്റെ പ്രവർത്തനം അളക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമാണെന്ന് നേരത്തെ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ഇത് വീണ്ടും മുഖ്യമന്ത്രി ഓർമ്മിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം, സർക്കാർ അധികാരമേറ്റതിനുശേഷമുള്ള വാർഷിക അവലോകന യോഗം മാത്രമാണ് ഇന്ന് ചേരുന്നതെന്നാണ് പൊലീസ് വിശദീകരണം. സംസ്ഥാനത്ത് പൊലീസിൻ്റെ 90 ശതമാനത്തോളം ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. ഒരു സ്റ്റേഷൻ ചുമതലയുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയാണ് ഗൂഗിൾ മീറ്റ് വഴി നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ദാസ്യപ്പണി വിവാദമായപ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. അന്നത്തെ യോഗത്തിൽ പുതിയ നിർദ്ദേശങ്ങളും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. പൊലീസിന് നാണക്കേടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ താക്കീത് നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ദാസ്യവേലയിൽ മുൻ എഡിജിപിയായ ഒരു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രവർത്തനങ്ങൾ സർക്കാരിനു പോലും കളങ്കം വരുത്തിയിരുന്നു.












Click it and Unblock the Notifications