'മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല'; ശാശ്വത പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി
കൊച്ചി: മുനമ്പത്ത് നിന്ന് രേഖകൾ കൈവശമുള്ള ആരെയും കുടിയൊഴുപ്പിക്കില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ സമരത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നടപടി ഉറപ്പാക്കുന്നതിനായി ഹൈക്കോടതി മുൻ ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരവും മുഖ്യമന്ത്രി പിണറായി വിജയൻ സമര സമിതിയെ അറിയിച്ചു. നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളൊന്നും ഉണ്ടാവരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരം നൽകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. താമസക്കാരുടെ അവകാശങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഹൈക്കോടതി മുമ്പാകെയുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരും. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്‌റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മീഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഓൺലൈനായി നടന്ന ചർച്ചയിൽ റവന്യൂ മന്ത്രി കെ രാജൻ , നിയമമന്ത്രി പി. രാജീവ്, വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം കളക്‌ടർ എന്‍എസ്കെ ഉമേഷ് എന്നിവർ പങ്കെടുത്തു. ഇവർക്ക് പുറമേ വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്‌ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, മുരുകൻ (എസ്എൻഡിപി), പിജെ ജോസഫ് (പ്രദേശവാസി) എന്നിവരും പങ്കെടുത്തു.
അതേസമയം, ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിന് വേണ്ടി ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ചത്. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള കമ്മീഷനോട് മൂന്ന് മാസം കൊണ്ട് നടപടികൾ പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.












Click it and Unblock the Notifications