വിമാനയാത്രാ നിരക്ക് റോക്കറ്റ് പോലെ.. മൂക്ക് കയറിടാൻ സർക്കാർ, നിർണായക ചർച്ചകളുമായി മുഖ്യമന്ത്രി
ദില്ലി: പ്രവാസി മലയാളികള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ് കുത്തനെ ഉയരുന്ന വിമാനടിക്കറ്റ് നിരക്ക്. പ്രത്യേകിച്ച് ഓണം, ക്രിസ്തുമസ്, ഈദ് പോലുളള ഉത്സവ സീസണുകളില്‍ അന്താരാഷ്ട്ര സര്‍വ്വീസുകളുടെ നിരക്ക് കുത്തനെ ഉയര്‍ത്തുക പതിവാണ്. ഇത്തരത്തിനുളള നിരക്ക് വര്‍ധന നിയന്ത്രിക്കാന്‍ ഇടപെട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
എയര്‍ലൈനുകളുടെ യോഗം വിളിച്ച് നിരക്ക് വര്‍ധന നിയന്ത്രിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രധാന ഏവിയേഷന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റി എടുക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടക്കുകയാണ്.

എയര്‍ലൈനുകളുടെ യോഗം
മുഖ്യമന്ത്രി പിണറായി വിജയനാണ് വിമാനയാത്രാ നിരക്ക് സംബന്ധിച്ചും സംസ്ഥാനത്തെ വിമാനത്താവള സൗകര്യം വികസനം സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നതായി അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ക്രമാതീതമായി ഉയരുന്ന വിമാന യാത്രാ നിരക്ക് നിയന്ത്രിക്കുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കും. വിമാന നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച് കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറിയാണ് എയര്‍ലൈനുകളുടെ യോഗം വിളിക്കുക. കേരള ഹൗസില്‍ കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പ്രതീപ് സിംഗ് ഖരോളയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

എയര്‍പോര്‍ട്ടുകളുടെ സമഗ്ര വികസനം
സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരും. വിമാനത്താവളങ്ങളുടെ വികസനവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ അവസാനത്തോടെയാണ് തിരുവനന്തപുരത്ത് യോഗം ചേരുക. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളുടേയും സമഗ്ര വികസനവും അത്യാധുനിക അടിസ്ഥാന സൗകര്യ വികസനവുമാണ് ലക്ഷ്യമിടുന്നത്.

ഏവിയേഷന്‍ ഹബായി വികസിപ്പിക്കും
സംസ്ഥാനത്തെ പ്രധാന ഏവിയേഷന്‍ ഹബായി വികസിപ്പിച്ച് ഏവിയേഷന്‍ വ്യവസായത്തിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. കൂടുതല്‍ ഫ്‌ളൈറ്റ് സര്‍വീസുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് എയര്‍ലൈനുകളുടെ എംപാനല്‍ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ എയര്‍ ഇന്‍ഡ്യാ സര്‍വീസും ബജറ്റ് ഫ്‌ളൈറ്റുകളുടെ സര്‍വീസും ലഭിക്കുന്നതിനും ഇടപെടലുണ്ടാകും.

കുത്തനെ ഉയരുന്ന നിരക്ക്
രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ ഉള്ളത് കേരളത്തിലാണ്. എന്നാല്‍ കുത്തനെ ഉയരുന്ന യാത്രാ നിരക്കാണ് വിമാനയാത്രയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ കൂടുതലുള്ള കേരളം നേരിടുന്ന പ്രധാന പ്രശ്‌നം. ഓണം, ക്രിസ്തുമസ്, ഈദ് എന്നീ ഉത്സവ സീസണുകളില്‍ ആഭ്യന്തര- അന്താരാഷ്ട്ര സര്‍വീസുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നതായി ചൂണ്ടിക്കാട്ടി. ഇത് പരിശോധിക്കുമെന്ന് കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്തു.

കൂടുതല്‍ സര്‍വീസുകള്‍
കണ്ണൂര്‍ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായ സര്‍വീസ് ലഭിക്കുന്നില്ല. കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുന്നതോടൊപ്പം ഇവിടെ നിന്നും വിദേശ ഫ്‌ളൈറ്റുകളുടെ സര്‍വീസിനും അനുമതി ആവശ്യമാണ്. കൊളംബോ, കൊലാലമ്പൂര്‍, സിങ്കപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് സര്‍വീസ് നടത്തുന്നതിന് എയര്‍ലൈനുകള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തു നിന്ന് ജപ്പാനിലേയ്ക്ക്
നിര്‍ത്തലാക്കിയ കോഴിക്കോട് - ഹൈദരാബാദ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ അടിയന്തരമായി പുന:സ്ഥാപിക്കണം. ഇവിടെ നിന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടും നടപടി വേഗത്തിലാകുന്നില്ലെന്ന കാര്യവും ശ്രദ്ധയില്‍ പെടുത്തി. തിരുവനന്തപുരത്തു നിന്ന് ജപ്പാനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആവശ്യമാണ്. തിരുവനന്തപുരത്തുള്ള ജപ്പാന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഗുണകരമാകുമെന്നും ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications