'ചെറിയ കാലം കൊണ്ട് ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങൾ'; നടൻ അനിൽ നെടുമങ്ങാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മലങ്കര ഡാമിൽ മുങ്ങി മരിച്ച നടൻ അനിൽ നെടുമങ്ങാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പ് ഇങ്ങനെ: ''ചലച്ചിത്രനടൻ അനിൽ നെടുമങ്ങാടിന്റെ ആകസ്മികമായ വിയോഗത്തിൽ അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. ശ്രദ്ധേയമായ വേഷങ്ങളിൽ കൂടി സിനിമ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം''.
''അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുവാൻ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനിലിനെ അനുസ്മരിച്ചു: '' ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ മരണ വിവരം ഞെട്ടലോടെയാണ് കേട്ടത്. ദീർഘ കാലത്തെ പരിശ്രമത്തിനും, അധ്വാനത്തിനും ശേഷമാണ് അദ്ദേഹം സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയത്. മലയാള സിനിമയ്ക്ക് മികച്ച ഒരു നടനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, ആരാധകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു''.

സിനിമാതാരം അനിൽ നെടുമങ്ങാടിന്റെ വിയോഗം അവിശ്വസനീയമാണ് എന്ന് മന്ത്രി ഇപി ജയരാജൻ പ്രതികരിച്ചു. '' ഷൂട്ടിങ്ങിനിടെ മലങ്കര ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത് എന്നത് ഏറെ വേദനയുളവാക്കുന്നു. തനിക്ക് ലഭിക്കുന്ന വേഷങ്ങളിലെ സംഭാഷണ ശൈലിയാണ് അനിൽ എന്ന താരത്തെ വ്യത്യസ്തനാക്കിയത്. അയ്യപ്പനുംകോശിയും സിനിമയിലെ പൊലീസ് കഥാപാത്രം അനിലിനെ ഏറെ ജനകീയമാക്കി. പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്തു. അനിലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ'' എന്നും മന്ത്രി കുറിച്ചു.
മന്ത്രി ജി സുധാകരന്റെ കുറിപ്പ്: '' മലയാള ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിക്കുന്നു. അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലൂടെ അഭിനയ രംഗത്ത് മലയാളി മനസ്സിൽ ശ്രദ്ധേയമായ സ്ഥാനം അദ്ദേഹം നേടിയിരുന്നു. ചലച്ചിത്ര രംഗത്ത് ഇനിയും ഒട്ടേറെ നല്ല സംഭാവനകൾ നൽകാൻ കഴിയുമായിരുന്ന ഒരു നടനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അതിഭാവുകത്വത്തിൻ്റെ കയറ്റിറക്കങ്ങളില്ലാതെ ജീവിത ഗന്ധിയായ കഥാപാത്രങ്ങളുടെ ബഹുതല സ്പർശിയായ അവതരണമാണ് അനിലിനെ വേറിട്ട് നിർത്തുന്നത്. അദേഹത്തിൻ്റെ ദേഹവിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നു..''

മന്ത്രി ടിപി രാമകൃഷ്ണനും അനിലിനെ അനുസ്മരിച്ചു: '' ചലച്ചിത്രനടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിതമായ വേർപാട് അത്യന്തം വേദനാജനകമാണ്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ ചേക്കാറാൻ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിനായി. അനിലിന്റെ ആകസ്മികമായ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് കനത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ''.
മന്ത്രി കടകംപളളി സുരേന്ദ്രന്റെ കുറിപ്പ്: '' ചലച്ചിത്രനടൻ അനിൽ നെടുമങ്ങാടിന്റെ ആകസ്മികമായ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും അവ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചു മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരനായിരുന്നു അനിൽ. കമ്മട്ടിപ്പാടത്തിലെ സുരേന്ദ്രനും അയ്യപ്പനും കോശിയിലെ സിഐ സതീഷ് കുമാറും എല്ലാം മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങൾ ആണ്. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ'' .
മുൻ മന്ത്രി എംഎ ബേബിയുടെ കുറിപ്പ്: '' പ്രശസ്ത കലാകാരൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അത്യധികം ഞെട്ടലോടെയാണ് , അദ്ദേഹം മലങ്കര ഡാമിലെ കയത്തിൽ മുങ്ങി മരിച്ചു എന്ന വാർത്ത കേട്ടത്.അയ്യപ്പനും കോശിയും ,പൊറിഞ്ചു മറിയം ജോസ് ,കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലെ അഭിനയം മലയാളികൾ ഒരിക്കലും മറക്കില്ല. മലയാള സിനിമയ്ക്ക് ഇനിയും അതുല്യമായ ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിക്കേണ്ടിയിരുന്ന ഒരു അസാമാന്യ പ്രതിഭയെയാണ് നമുക്ക് അകാലത്തിൽ നഷ്ടമായത്.കൈരളി ചാനലിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അനിലിനെ നേരിട്ട് പരിചയപ്പടാൻ കഴിഞ്ഞത് ഓർക്കുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''.












Click it and Unblock the Notifications