ജോർദാനിലെ പൊളളുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട് പൃഥ്വിരാജും ബ്ലെസ്സിയും സംഘവും, ഇടപെട്ട് മുഖ്യമന്ത്രി!
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ഇന്ത്യയടക്കം ലോകത്തെ പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പലയിടത്തായി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടുന്ന സിനിമാ സംഘം കൊവിഡ് കാരണം ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്.
സിനിമാ സംഘത്തിന്റെ കൈ വശം പത്ത് ദിവസത്തേക്കുളള ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. സംഭവത്തെ കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നപരിഹാരത്തിന് ഇടപെട്ടിരിക്കുകയാണ്.
ചിത്രീകരണം മരുഭൂമിയിൽ
ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിരാജ് അടക്കമുളളവര്‍ ജോര്‍ദാനിലെത്തിയത്. സംവിധായന്‍ ബ്ലെസി അടക്കം 58 പേരാണ് സംഘത്തിലുളളത്. ഇവര്‍ വാദിറം എന്ന മരുഭൂമിയില്‍ ചിത്രീകരണം നടത്തുന്നതിനിടെയാണ് കൊവിഡ് ശക്തമാവുകയും ജോര്‍ദാനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തത്.
കൊവിഡ് കാരണം കുടുങ്ങി
ഇതോടെ ഷൂട്ടിംഗ് തുടരാനോ തിരിച്ച് നാട്ടിലേക്ക് വരാനോ സാധിക്കാതെ പൃഥ്വിരാജും സംഘവും കുടുങ്ങി. വാദിറമിലെ അല്‍ സുല്‍ത്താന്‍ ക്യാംപിലാണ് സംഘത്തിന്റെ താമസം. പത്ത് ദിവസത്തേക്കുളള ഭക്ഷണം മാത്രമാണ് ഇവരുടെ പക്കല്‍ അവശേഷിക്കുന്നത്. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു.
മുഖ്യമന്ത്രി ഇടപെട്ടു
അതിന് പിന്നാലെയാണ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോര്‍ദാനില്‍ മലയാള സിനിമാ സംഘം കുടുങ്ങിയ വിവരം എത്രയും പെട്ടെന്ന് അവിടുത്തെ ഇന്ത്യന്‍ എംബസ്സിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
എല്ലാ സഹായവും നൽകാം
തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി ആടുജീവിതം സിനിമാ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രീകരണം നടത്താന്‍ ആവശ്യമായ എല്ലാ സഹായവും ചെയ്ത് തരാം എന്ന് എംബസ്സി സിനിമാ സംഘത്തിന് ഉറപ്പ് നല്‍കി. മാത്രമല്ല സിനിമാ സംഘവുമായി ഇടയ്ക്കിടെ ബന്ധപ്പെടാം എന്നും എംബസ്സി അറിയിച്ചിട്ടുണ്ട്.
സഹായം തേടി ബ്ലെസ്സി
നേരത്തെ തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിക്ക് ആന്റോ ആന്റണി എംപിക്ക് സംവിധായകന്‍ ബ്ലെസ്സി ഇ മെയില്‍ അയച്ചിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് യാത്ര സാധ്യമല്ലെന്നും തങ്ങളുടെ പക്കലുളള ഭക്ഷണ സാധനങ്ങള്‍ തീര്‍ന്ന് വരികയാണ് എന്നും ഇ മെയിലില്‍ പറയുന്നു. ജോര്‍ദാനിലെ ഡോക്ടര്‍മാര്‍ സിനിമാക്കാരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രിക്ക് മുന്നിൽ
നേരത്തെ തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിക്ക് ആന്റോ ആന്റണി എംപിക്ക് സംവിധായകന്‍ ബ്ലെസ്സി ഇ മെയില്‍ അയച്ചിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് യാത്ര സാധ്യമല്ലെന്നും തങ്ങളുടെ പക്കലുളള ഭക്ഷണ സാധനങ്ങള്‍ തീര്‍ന്ന് വരികയാണ് എന്നും ഇ മെയിലില്‍ പറയുന്നു. ജോര്‍ദാനിലെ ഡോക്ടര്‍മാര്‍ സിനിമാക്കാരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്.
ചിത്രീകരണത്തിന് അനുമതി
തുടര്‍ന്ന് പ്രശ്നത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. ഇതോടെ സിനിമാ സംഘത്തിന് ചിത്രീകരണം പുനരാരംഭിക്കാന്‍ സാധിച്ചു. ഏപ്രില്‍ പത്ത് വരെ ജോര്‍ദാനില്‍ ഷൂട്ടിംഗ് തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എംപിക്ക് നന്ദി പറഞ്ഞു കൊണ്ട് അയച്ച ഇ മെയിലില്‍ ബ്ലെസ്സി പറയുന്നു. ആവശ്യമായ സാധനങ്ങള്‍ ഉടനെ തന്നെ ക്യാംപില്‍ എത്തിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ബ്ലെസ്സി പറയുന്നു.