ജനം ചോദ്യങ്ങൾ ചോദിക്കുമ്പോൾ വികാര പ്രകടനമല്ല വേണ്ടത്, നരേന്ദ്ര മോദിക്ക് പിണറായിയുടെ മറുപടി
Recommended Video
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദം കത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ദില്ലി രാം ലീല മൈതാനത്ത് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പൗരത്വ ഭേദഗതി നിയമത്തെ നരേന്ദ്ര മോദി ശക്തമായി പ്രതിരോധിച്ചിരുന്നു.
വികസനം നടപ്പിലാക്കാൻ ആരുടേയും മതം ചോദിച്ചിട്ടില്ലെന്നും എൻആർസി രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മോദി പ്രസംഗിച്ചു. തന്നെ വെറുത്തോളൂ രാജ്യത്തെ വെറുക്കരുത് എന്നും മോദി പറയുകയുണ്ടായി. ജനം ചോദ്യങ്ങൾ ചോദിക്കുമ്പോൾ വികാര പ്രകടനങ്ങളല്ല വേണ്ടത് എന്നാണ് പിണറായിയുടെ മറുപടി. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഒരു മതം എങ്ങനെ അയോഗ്യമാകുന്നു?
'' ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടത്. ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങൾക്കെതിരെയാണ് രാജ്യത്തു പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യൻ പൗരത്വം നിർണ്ണയിക്കുമ്പോൾ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്.

വികാരപ്രകടനമല്ല വേണ്ടത്
തെറ്റായ സമീപനത്തെയും വർഗീയ നീക്കങ്ങളെയും കുറിച്ച് ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ വസ്തുനിഷ്ഠമായ മറുപടികൾക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ല. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ കാര്യങ്ങൾ മൂടിവെക്കാൻ എന്തിനു ശ്രമിക്കുന്നു?

50 ദിവസം തരൂ എന്ന് പ്രസംഗിച്ചു
ഇന്ത്യൻ ഭരണഘടനയെയും അതിന്റെ അടിസ്ഥാന തത്വങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും നെഞ്ചേറ്റുകയാണ്. ആ വികാരത്തെ കുറച്ചുകാണരുത്; തെറ്റായി ചിത്രീകരിക്കുകയുമരുത്. നോട്ട് നിരോധനകാലത്തു അമ്പതു ദിവസം തരൂ എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി പിന്നീട് അക്കാര്യം മിണ്ടിയിട്ടില്ല. അന്നത്തെ അതേ വികാരപ്രകടനമാണ് ഇപ്പോഴും കാണുന്നത്.

അമിത് ഷാ പറഞ്ഞത്
കള്ളനോട്ട്, കള്ളപ്പണം, ഭീകരത എന്നായിരുന്നു നോട്ട് നിരോധനത്തെ ന്യായീകരിക്കാൻ നിരത്തിയ പ്രതീകങ്ങൾ. അവയുടെ ഇന്നത്തെ അവസ്ഥ എന്തായി എന്ന് കൂടി പ്രധാനമന്ത്രിയിൽ നിന്ന് കേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു'' എന്നാണ് പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. എൻആർസി രാജ്യ വ്യാപകമായി നടപ്പിലാക്കും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്. അതിന് കടക വിരുദ്ധമായാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വാക്കുകൾ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോലം കത്തിച്ച് കൊളളൂ
മുസ്ലീം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവരെ ഈ നിയമം ഒരു തരത്തിലും ബാധിക്കില്ലെന്നും മോദി റാലിയിൽ പറഞ്ഞു. തന്നെ വെറുക്കുന്നുവെങ്കില്‍ തന്റെ കോലം കത്തിച്ച് കൊളളൂ. എന്നാല്‍ പാവങ്ങളെ വെറുതേ വിടൂ എന്നും പൊതുമുതല്‍ കത്തിക്കാതിരിക്കൂ എന്നും മോദിയെ വെറുത്തോളൂ എന്നാല്‍ രാജ്യത്തെ വെറുക്കരുത് എന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. മുസ്ലീംകള്‍ക്ക് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന് കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും നുണ പ്രചരിപ്പിക്കുന്നുവെന്നും മോദി ആരോപിച്ചു.

ആരുടേയും മതം ചോദിച്ചില്ല
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 1.5 കോടി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി. എന്നാല്‍ അവരുടെ മതം ചോദിച്ചില്ല. പാവങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്തത്. ഉജ്ജ്വല, ആവാസ് യോജന അടക്കമുളള പദ്ധതികളിലൂടെ പാവങ്ങളെ സഹായിച്ചത് മതം ചോദിച്ചിട്ടല്ല. പിന്നെ എന്തിനാണ് ആളുകള്‍ നുണ പറയുകയും രാജ്യത്തേയും ഇവിടുത്തെ മുസ്ലീംകളേയും തെറ്റിദ്ധരിപ്പിക്കുന്നത് എന്നും മോദി ചോദിച്ചു.

തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം
ജനങ്ങളുടെ അവകാശങ്ങള്‍ താന്‍ കവര്‍ന്നെടുക്കുകയാണ് എന്നുളള പ്രചാരണം വിലപ്പോകില്ല. അത്തരത്തില്‍ താന്‍ ഏതെങ്കിലും ഒരു തീരുമാനത്തില്‍ വിവേചനം കാണിച്ചതായി തെളിയിക്കാനും മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ആളുകളെ തെറ്റിദ്ധരിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിന് എതിരാക്കുകയാണ് അവരുടെ ലക്ഷ്യം. വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഹിന്ദുവാണോ മുസ്ലീം ആണോ എന്ന് ആരെങ്കിലും ചോദിച്ചിരുന്നോ എന്ന് മോദി ചോദിച്ചു.

തുടക്കമിട്ടത് കോൺഗ്രസ്
ഇന്ത്യയിലെ മുസ്ലീംകള്‍ രാജ്യത്തിന്‌റെ മക്കളാണ്. അവരെ ഈ നിയമം ഒരു തരത്തിലും ബാധിക്കില്ല. കോണ്‍ഗ്രസാണ് പൗരത്വ രജിസ്റ്ററിന് തുടക്കമിട്ടത്. അന്ന് പ്രതിഷേധക്കാര്‍ എവിടെയായിരുന്നുവെന്നും മോദി ചോദിച്ചു. പാകിസ്താന്‍ ന്യൂനപക്ഷത്തോട് കാണിക്കുന്ന വിവേചനം തുറന്ന് കാട്ടാന്‍ ലഭിച്ച അവസരം രാഷ്ട്രീയ ശത്രുത കളിക്കുന്നത് മൂലം ഇല്ലാതായിരിക്കുകയാണ് എന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.












Click it and Unblock the Notifications