ചരിത്ര നേട്ടത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാൾ
നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു
തിരുവനന്തപുരം: രണ്ടാം തവണയും മുഖ്യമന്ത്രിയായി നിയമസഭയിലെത്തുന്ന ആദ്യ ദിനം വ്യക്തിപരമായ കാരണത്താലും പിണറായി വിജയന് ഇരട്ടി മധുരമാണ്. കേരള രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയ മുഖ്യമന്ത്രിയുടെ 76-ാം ജന്മദിനമാണിന്ന്. അതേസമയം നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.
Recommended Video

സജീവരാഷ്ട്രീയത്തിലെ മുഖമായിരുന്നിട്ടും തന്റെ പിറന്നാളിനെക്കുറിച്ച് പിണറായി വിജയൻ ആദ്യമായി മനസ് തുറന്നത് അഞ്ച് വർഷം മുൻപ് മാത്രമാണ്. കൃത്യമായി പറഞ്ഞാൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം. മാധ്യമപ്രവർത്തകരെ കാണനെത്തിയപ്പോഴായിരുന്നു അദ്ദേഹം ആ സസ്പെൻസ് പൊളിച്ചത്. ഇന്ന് അഞ്ച് വർഷങ്ങൾക്കിപ്പുറവും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കാലാവധി പൂർത്തിയാക്കി തുടർഭരണം നേടിയ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി.
1944 മെയ് 24നായിരുന്നു വിജയന്റെ ജനനം. കണ്ണൂര്‍ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകന്‍. വിദ്യാർഥിയായിരിക്കെ തന്നെ ആരംഭിച്ച പോരാട്ടം മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രായത്തെയും തോൽപ്പിച്ച് തുടരുകയാണ്. പാർട്ടി സെക്രട്ടറിയായിരിക്കെ പാകിയ ഉറച്ച അടിത്തറയാണ് ആ നേതാവിന്റെ ഏറ്റവും വലിയ കരുത്ത്.
ഒന്നരപതിറ്റാണ്ട് കാലം പാര്‍ട്ടി സെക്രട്ടറിയായി. കണിശക്കാരനായ പാർട്ടി സെക്രട്ടറിയിൽ നിന്നും കരുതലുള്ള മുഖ്യമന്ത്രിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം പക്വതയുള്ള നേതാവിന്റേതായി അടയാളപ്പെടുത്തുന്നു. പ്രതിസന്ധികളുടെ മലവെള്ളപ്പാച്ചിലിന് നടുവില്‍ നിന്ന് സംസ്ഥാനത്തെ വിരൽതുമ്പിൽ ചേർത്തുപിടിച്ച ആ കരുതലിന് അഞ്ച് വർഷങ്ങൾക്കിപ്പുറം ലഭിച്ച പിറന്നാൾ സമ്മാനമാണ് 99 സീറ്റുകൾ.
വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത തിരക്കുപിടിച്ച മറ്റൊരു ദിവസം മാത്രമാണ് അദ്ദേഹത്തിന് ഇന്ന്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും വലിയ ആഘോഷമെന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്കാരന്റെ പ്രതിബദ്ധതയുടെ മറ്റൊരുദിനമല്ലാതെ മറ്റെന്താണ്.












Click it and Unblock the Notifications