50 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഉടനെ വേണം, കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ രാജ്യത്താകമാനം കൊവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലായിരിക്കുകയാണ്. കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് അവസാനിക്കുകയാണ്. രണ്ട് ദിവസത്തെ സ്‌റ്റോക്ക് മാത്രമാണ് ഉളളത് എന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വാക്‌സിന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് കത്തയച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ കുറിപ്പ്: '' കോവിഡ് കേസുകൾ വീണ്ടും ഉയർന്നു വരുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. പ്രതിരോധ നടപടികൾ കൂടുതൽ കരുത്തുറ്റതാക്കി രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകും. ഈ സാഹചര്യത്തിൽ രോഗ വ്യാപന നിയന്ത്രണത്തിനാവശ്യമായ ഏറ്റവും പ്രധാന മാർഗം വാക്സിനേഷനാണ്.

നിലവിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വാക്സിൻ നൽകി വരുന്നത് കേരളത്തിലാണ്. ഏപ്രിൽ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. 45 ദിവസം കൊണ്ട് പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ആവശ്യമായ പദ്ധതി ആണ് സർക്കാർ നടപ്പാക്കുന്നത്. നിലവിൽ ഒരു ദിവസം ഏകദേശം 2 ലക്ഷം ഡോസ് വിതരണം ചെയ്യുന്നത് ഉയർത്തി ഏകദേശം 3 ലക്ഷം ഡോസ് ആക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നു ദിവസം കൂടെ നൽകാനുള്ള വാക്സിൻ മാത്രമേ സ്റ്റോക്കിൽ ഉള്ളൂ.
ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വാക്സിൻ ആവശ്യപ്പെട്ട് ഇതിനോടകം ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും കേന്ദ്ര ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടെങ്കിലും പുതിയ വാക്സിൻ ഡോസുകൾ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് ഇക്കാര്യം കത്തു മുഖാന്തരം അറിയിച്ചു. 50 ലക്ഷം ഡോസ് വാക്സിനാണ് ആവശ്യപ്പെട്ടത്. എത്രയും വേഗത്തിൽ ഇത് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications