ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും പരാതിയിൽ കുടുക്കാൻ പുതുഗ്രൂപ്പ്! ഗ്രൂപ്പ് വിട്ട് ഗ്രൂപ്പ് മാറിയവർ വലിയ ശത്രു
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് കൂടുതൽ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് വീണുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന സൂചനകൾ.പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കെ സുധാകരൻ പാക്കേജുമായി വരുന്നുണ്ടെങ്കിലും, പാർട്ടിയുടെ അടിത്തട്ട് മുതൽ അത് പ്രതിഫലിക്കുമോ എന്ന സംശയമാണ് രാഷ്ട്രീയ നിരീക്ഷകർക്കുള്ളത്.
കഴിഞ്ഞ 17 വർഷമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടിത്തട്ട് മുതൽ സൃഷ്ടിച്ചിട്ടുള്ള ഗ്രൂപ്പ് സാന്നിധ്യം അത്ര പെട്ടെന്ന് ഇല്ലാതാക്കാൻ സുധാകരനോ വിഡി സതീശനോ സാധിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഗ്രൂപ്പ് രൂപപ്പെട്ട് അതിന്റെ പൂർണതയിലേക്ക് എത്തുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും കരുതുന്നവരുണ്ട്. എന്തായാലും, ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഹൈക്കമാൻഡിന് പരാതി നൽതി ഒതുക്കാനുള്ള നീക്കവും കോൺഗ്രസിൽ നടക്കുന്നുണ്ട്.

ഗ്രൂപ്പുകൾ തമ്മിൽ പരസ്പരം പോരടിക്കുമായിരുന്നു എങ്കിലും ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരസ്പരം താറടിക്കുന്ന രീതി കോൺഗ്രസിൽ ഉണ്ടായിരുന്നില്ല. രണ്ട് പേരും പരസ്പരം പൊതുവേദികളിൽ ആഞ്ഞടിക്കുകയോ പരാതിപ്പെടുകയോ ചെയ്യാറുമില്ല. എന്നാൽ കോൺഗ്രസിലെ പുതിയ സാഹചര്യത്തിൽ എല്ലാം മാറി മറിയുകയാണ്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒന്നായി നിൽക്കുമ്പോൾ, എതിർവശത്ത് പുതിയൊരു ഗ്രൂപ്പ് തന്നെ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട് ഇപ്പോൾ.

ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചതിലുള്ള അതൃപ്തി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി പ്രകടിപ്പിച്ചപ്പോൾ, അനുരഞ്ജനത്തിന്റെ മാർഗ്ഗത്തിൽ ആയിരുന്നില്ല എതിർവിഭാഗം രംഗത്ത് വന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ വീണ്ടും പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും പരാതി നൽകി ഒതുക്കാനാകുമോ എന്നാണ് എതിർ വിഭാഗത്തിന്റെ ആലോചന. ഇതിന്റെ ഭാഗമായി ഹൈക്കമാൻഡിന് പരാതിയും നൽകിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പരസ്യ പ്രതികരണങ്ങൾ നിയന്ത്രിക്കണം എന്നാണ് പരാതിയിൽ ഉള്ള ആവശ്യം. പുതിയ നേതൃത്വം അംഗീകരിക്കാൻ ഇരുവരും തയ്യാറാകുന്നില്ല എന്ന പരാതിയും ഉണ്ട്. രണ്ട് കൂട്ടരും കൂടി പാർട്ടിയിൽ കലാപത്തിന് ശ്രമിക്കുന്നു എന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്. അച്ചടകം ലംഘിക്കുന്നവരെ സംബന്ധിച്ച് ഹൈക്കമാൻഡ് റിപ്പോർട്ട് തേടിയിരിക്കുന്ന സാഹചര്യത്തിലാണ് എതിർ വിഭാഗം ഇത്തകരമൊരു പരാതി കൂടി അയച്ചിരിക്കുന്നത്.

കേരളത്തിലെ സംഭവ വികാസങ്ങളിൽ ഹൈക്കമാൻഡിന് തീരെ തൃപ്തിയില്ല എന്നാണ് വിവരം. പ്രതിസ്ഥാനത്ത് ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നിർത്തുന്ന റിപ്പോർട്ടുകളാണ് ഹൈക്കമാൻഡിന് മുന്നിൽ എത്തിയിട്ടുള്ളതും. കെ സുധാകരനും വിഡി സതീശനും പൂർണ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാനുള്ള കാരണവും ഇത് തന്നെയാണ്. പക്ഷേ, ഉമ്മൻ ചാണ്ടിയേയും രമേശിനേയും എങ്ങനെ കൂടെ നിർത്തണം എന്ന കാര്യത്തിൽ ഇപ്പോഴും ഹൈക്കമാൻഡിനും കേരള നേതൃത്വത്തിനും ഒരു വ്യക്തതയും ഇല്ല.

ഗ്രൂപ്പ് വിട്ട് ഗ്രൂപ്പുമാറിക്കൊണ്ടിരിക്കുന്നത് കോൺഗ്രസിൽ ഒരു പുതിയ പ്രതിഭാസം ഒന്നും അല്ല. എന്നാൽ ഇപ്പോൾ പ്രഖ്യാപിത ഗ്രൂപ്പുകളിൽ നിന്ന്, പുതിയ ശാക്തിക ഗ്രൂപ്പിലേക്കുള്ള ഒഴുക്കാണ് നടക്കുന്നത്. ഒരു ഘട്ടത്തിൽ എന്തിനും ഏതിനും കൂടെ നിന്ന ഗ്രൂപ്പ് നേതാക്കളെ ഏറ്റവും അധികം ആക്രമിക്കുന്നത് ഇത്തരത്തിൽ ഗ്രൂപ്പ് വിട്ട് പോയ നേതാക്കൾ ആണെന്നാണ് റിപ്പോർട്ടുകൾ. കോട്ടയത്ത് നിന്ന് ഉമ്മൻ ചാണ്ടിയ്ക്ക് തന്നെയാണ് ഇത്തരത്തിലുള്ള ചില തിരിച്ചടികൾ കിട്ടിക്കൊണ്ടിരിക്കുന്നത്.

ആപൽഘട്ടത്തിൽ എല്ലാ വൈരങ്ങളും മറന്ന് ഒരുമിച്ച് നിൽക്കുക എന്നതാണ് കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകളുടെ പ്രത്യേകത. വിഎം സുധീകരനെ ഒതുക്കാനും മുല്ലപ്പള്ളിയെ ഒതുക്കാനും എല്ലാം ഇവർ സ്വീകരിച്ച നയങ്ങൾ തന്നെ ഉദാഹരണം. എന്നാൽ, അന്നെല്ലാം കേരളത്തിലെ കാര്യങ്ങളിൽ ഗ്രൂപ്പ് നേതാക്കൾ തന്നെ ആയിരുന്നു അവസാന വാക്ക്. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല കാര്യങ്ങൾ. ഗ്രൂപ്പ് തീരുമാനങ്ങൾക്ക് മുകളിലാണ് കേരളത്തിലെ പുതിയ നേതൃത്വവും ഹൈക്കമാൻഡും എല്ലാം. അതുകൊണ്ട് തന്നെ വലിയ സമ്മർദ്ദം ചെലുത്താൻ ഗ്രൂപ്പുകൾക്ക് കഴിയുന്നില്ല.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇത്രയും രൂക്ഷമായ പരസ്യ പ്രതികരണങ്ങൾ നടത്തുമെന്ന് നേതൃത്വം കരുതിയിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഉമ്മൻ ചാണ്ടിയുടെ പ്രതികരണത്തിന് ശേഷം കാര്യങ്ങൾ മൊത്തത്തിൽ കലങ്ങിത്തെളിയുന്നു എന്ന നിലയിലേക്ക് എത്തുകയായിരുന്നു. അതിനിടെയാണ് ഉമ്മൻ ചാണ്ടിയെ ചേർത്തുനിർത്തിക്കൊണ്ട് രമേശ് ചെന്നിത്തല അതി രൂക്ഷമായ വിമർശനം നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. ഈ വിഷയത്തിൽ ചെന്നിത്തലയെ ആക്രമിക്കാനിറങ്ങിയത് എ ഗ്രൂപ്പിന്റെ പടത്തലവൻ ആയിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു. പഴയ പടത്തലവനെ വെട്ടുന്ന മറുപടിയുമായി ഉമ്മൻ ചാണ്ടി തന്നെ രംഗത്തെത്തിയതോടെ കോട്ടയത്തെ പുതിയ സമവാക്യങ്ങളും വ്യക്തമായിക്കഴിഞ്ഞു.

ഉമ്മൻ ചാണ്ടിയെ മറയാക്കി ഒളിക്കരുത് എന്നായിരുന്നു രമേശ് ചെന്നിത്തലയെ വിമർശിച്ചുകൊണ്ട് തിരുവഞ്ചൂർ പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞ് ചെന്നിത്തല പറഞ്ഞ കാര്യങ്ങൾ ഒന്നും അംഗീകരിക്കാൻ ആവില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ഉമ്മൻ ചാണ്ടി അറിഞ്ഞുകൊണ്ടാണ് ചെന്നിത്തല പ്രസംഗിച്ചത് എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനോട് ഉമ്മൻ ചാണ്ടി പ്രതികരിച്ച രീതിയാണ് കോട്ടയം രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചർച്ച. രമേശ് ചെന്നിത്തലയ്ക്ക് പ്രവർത്തിക്കാൻ തന്‌റെ മറ ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ എന്താണ് തിരുവഞ്ചൂരിനോടുള്ള എ ഗ്രൂപ്പ് നിലപാട് എന്നത് വ്യക്തമാക്കപ്പെടുകയും ചെയ്തു.

മൊത്തം ആശയക്കുഴപ്പമാണ് കോൺഗ്രസിൽ നിഴലിക്കുന്നത്. വെറും 14 ഡിസിസി അധ്യക്ഷൻമാരെ നിശ്ചയിക്കുന്നതിൽ ആണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായത്. ഇനി അവശേഷിക്കുന്നത് ഡിസിസി, കെപിസിസി ഭാരവാഹികളെ നിയമിക്കുക എന്ന ശ്രമകരമായ ദൗത്യമാണ്. ഡിസിസി അധ്യക്ഷൻമാരിൽ ദളിത്, സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തത് കെപിസിസി, ഡിസിസി ഭാരവാഹികളുടെ കാര്യത്തിൽ പരിഹരിക്കുമെന്നാണ് ഹൈക്കമാൻഡിന് നൽകിയിട്ടുള്ള ഉറപ്പ്. അതിനിടെ, ഗ്രൂപ്പ് താത്പര്യങ്ങൾ കൂടി നോക്കുക അസാധ്യമെന്നാണ് പുതിയ നേതൃത്വത്തിന്റെ നിലപാട്. തങ്ങളുടെ താത്പര്യം പരിഗണിച്ചില്ലെങ്കിൽ അതിനുള്ള മറുപടി കൊടുക്കുമെന്നാണ് ഗ്രൂപ്പുകളും പറയുന്നത്. ഇതെല്ലാം എങ്ങനെ അവസാനിപ്പിക്കും എന്ന ആശങ്ക ഹൈക്കമാൻഡിനും ഉണ്ട്. ഗ്രൂപ്പില്ലാതെ നയിക്കാൻ നിയോഗിച്ചവർ ഒരു പുതിയ ഗ്രൂപ്പായി മാറുന്നു എന്നതും ആശങ്ക കൂട്ടുന്ന ഒന്നാണ്.
മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍












Click it and Unblock the Notifications