ഗെയില്‍ സമരം സംഘര്‍ഷഭരിതം; മറ്റൊരു കിനാലൂരോ സിംഗൂരോ..?
ഗെയില്‍ സമരം സംഘര്‍ഷഭരിതം; മറ്റൊരു കിനാലൂരോ സിംഗൂരോ..?
കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തും ഗെയില്‍ വിരുദ്ധ സമരം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങുന്നു. സമരം നടന്നുവരുന്ന എരഞ്ഞിമാവില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ലാത്തിച്ചാര്‍ജുണ്ടായി. സമരസമിതി പ്രവര്‍ത്തകര്‍ വഴിതടയുകയും കല്ലെറിയകയും ടയര്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചത്. ലാത്തിച്ചാര്‍ജില്‍ നിരവധി സമരസമിതി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സമരക്കാര്‍ ജെസിബിയും ഹിറ്റാച്ചിയും ജനറേറ്ററും തകര്‍ത്തു. പൊലീസ് ജീപ്പിനും കല്ലേറില്‍ കേടുപാടുകള്‍ പറ്റി.

എറണാകുളത്തുനിന്നും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് വഴിയാണ് പ്രകൃതി വാതക പൈപ്പ്‌ലൈന്‍ ബംഗലൂരുവിലേയ്ക്കും മംഗലാപുരത്തേയ്ക്കും നീങ്ങുന്നത്. 505 കിലോ മീറ്ററാണ് ദൂരം. ഇതില്‍ 200 കിലോമീറ്ററോളം ഇതിനകം പൈപ്പിട്ടുകഴിഞ്ഞു.

കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് പ്രധാനമായും പൈപ്പിട്ടത്.പാലക്കാട്ടെ ജോലികളുടെ കരാര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. കോഴിക്കോട്ട് ഒരു കിലോ മീറ്ററോളം പ്രദേശത്ത് പൈപ്പിട്ടിട്ടുണ്ട്. മുക്കം ഭാഗത്തുനിന്നാണ് പ്രധാനമായും ഇപ്പോള്‍ എതിര്‍പ്പ് രൂക്ഷമായിരിക്കുന്നത്. എരഞ്ഞിമാവില്‍ സ്ഥിരം സമരപ്പന്തല്‍ ഒരുക്കിയാണ് സമരം. ഇവിടേയ്ക്ക് മലപ്പുറം ജില്ലയില്‍നിന്നുകൂടി ആളുകള്‍ എത്തുന്നു.

മലപ്പുറത്തെയും കോഴിക്കോട്ടെയും ചെറുരാഷ്ട്രീയ കക്ഷികളായിരുന്നു നേരത്തെ സമരത്തിന് മുന്‍പന്തിയില്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ കാര്യമായി മുന്നോട്ടുകൊണ്ടുപോയിരുന്നു. അന്ന് ഭരണമുന്നണിയിലെ കക്ഷികളായ കോണ്‍ഗ്രസും മുസ്‌ലിം ലീഗുമൊക്കെ സമരത്തോട് അടവുനയമാണ് സ്വീകരിച്ചിരുന്നത്. ഭരണം മാറിയതോടെ ഇവര്‍ പൂര്‍ണമായും പദ്ധതിക്ക് എതിരായി.

ഇടതുമുന്നണി പദ്ധതിക്കൊപ്പമാണെങ്കിലും ചിലയിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍തന്നെ സമരരംഗത്തേയ്ക്ക് എത്തുന്നത് നേതൃത്വത്തിനും തലവേദനയാവുന്നുണ്ട്. ഭൂമിയുടെ ന്യായവിലയുടെ പകുതിയാണ് നഷ്ടപരിഹാരത്തുക. ഇത് വര്‍ധിപ്പിച്ച് വിപണിവില നല്‍കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അതേസമയം, പദ്ധതി കുത്തകകള്‍ക്കു വേണ്ടിയാണെന്നും നാട്ടുകാര്‍ക്കു ഗുണമൊന്നും ചെയ്യില്ലെന്നും ഒരു വിഭാഗം സമരക്കാര്‍ ആരോപിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ മറ്റൊരു നന്തിഗ്രാമോ സിംഗൂരോ തള്ളിക്കളയാന്‍ കഴിയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications