ഒടുവില്‍ ഡിസിസി പട്ടിക പ്രഖ്യാപിച്ചു, ഗ്രൂപ്പിന് വഴങ്ങി ഹൈക്കമാന്‍ഡ്, മൂന്നിടത്ത് മാറ്റം
ദില്ലി: ദിവസങ്ങള്‍ക്ക് നീണ്ട പിരിമുറുക്കങ്ങളും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു. തിരുവന്തപുരം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായി പാലോട് രവിയെ നിയമിച്ചു. കോഴിക്കോട് പ്രവീണ്‍ കുമാറിനാണ് ചുമതല. കോട്ടയത്ത് നാട്ടകം സുരേഷ് പ്രസിഡന്റായി ചുമതലയേല്‍ക്കും. ആലപ്പുഴയില്‍ ബാബു പ്രസാദാണ് അധ്യക്ഷന്‍. പാലക്കാട് എ തങ്കപ്പനും, മലപ്പുറത്ത് വിഎസ് ജോയിയും കൊല്ലത്ത് പി രാജേന്ദ്ര പ്രസാദും പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പിലും, എറണാകുളത്ത് മുഹമ്മദ് സിയാസും തൃശൂര്‍ ജോസ് വെള്ളൂരും വയനാട് എന്‍ഡി അപ്പച്ചനുമാണ് ഡിസിസി പ്രസിഡന്റുമാര്‍.
അതേസമയം മൂന്നിടങ്ങളില്‍ മുമ്പ് ഉയര്‍ന്നുകേട്ട പേരുകളില്‍ നിന്ന് വ്യത്യസ്തമാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍. ഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് സോണിയാ ഗാന്ധി വഴങ്ങിയെന്നാണ് വ്യക്തമാകുന്നത്. അവസാന ഘട്ടത്തിലാണ് ഈ മാറ്റമുണ്ടായത്. നേരത്തെ അന്തിമ പട്ടിക കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്നാണ് ചര്‍ച്ചകള്‍ നടത്തിയത്. തുടര്‍ന്നാണ് അന്തിമ പട്ടിക രൂപീകരിച്ചത്. ബാബു പ്രസാദ് പട്ടികയില്‍ ഇടംപിടിച്ചത് അമ്പരിപ്പിക്കുന്നതാണ്. ഇതിന് കാരണം രമേശ് ചെന്നിത്തലയുടെ സമ്മര്‍ദമാണെന്ന് സൂചനയുണ്ട്.
നേരത്തെ ഹൈക്കമാന്‍ഡും കെപിസിസിയും താല്‍പര്യപ്പെട്ടത് എംപി ശ്രീകുമാറിനെ ആലപ്പുഴയില്‍ ഡിസിസി അധ്യക്ഷനാക്കാനായിരുന്നു. എന്നാല്‍ ഇതിനെ അതിശക്തമായി തന്നെ ചെന്നിത്തല എതിര്‍ത്തു. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ബാബു പ്രസാദിന് തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കുകയായിരുന്നു. കോട്ടയത്ത് അതേ പോലെ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ നാട്ടകം സുരേഷിന് നറുക്ക് വീഴാന്‍ കാരണമാവുകയായിരുന്നു. ഫില്‍സന്‍ മാത്യുവിനെ ജില്ലാ അധ്യക്ഷനാക്കാനായിരുന്നു കെപിസിസിയുടെ പ്ലാന്‍. യാക്കോബായ സമുദായാംഗമായ ഫില്‍സണെ ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എ ഗ്രൂപ്പ് നിയോഗിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. പക്ഷേ സംഘടനാ രംഗത്ത് നാട്ടകം സുരേഷിനുള്ള സ്വാധീനം ഫില്‍സനെ തഴയുന്നതിലേക്ക് നയിക്കുകയായിരുന്നു.
ഫില്‍സണെ പരിഗണിക്കുന്നതിനെ ചൊല്ലി എ ഗ്രൂപ്പിനുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതോടെയാണ് ഉമ്മന്‍ ചാണ്ടി ഇടപെട്ടത്. ഇടുക്കിയിലെ മാറ്റവും അത്തരത്തിലുള്ളതായിരുന്നു. അഡ്വ അശോകനായിരുന്നു ഇവിടെ അധ്യക്ഷനാവുമെന്ന് കരുതിയത്. പക്ഷേ ക്ലൈമാക്‌സില്‍ കാര്യങ്ങള്‍ മാറി. സിപി മാത്യുവാണ് ജില്ലാ അധ്യക്ഷനായിരിക്കുന്നത്. സാമുദായിക പ്രാതിനിധ്യവും നിയമനത്തിനായി പരിഗണിച്ചെന്നും, അതുകൊണ്ടാണ് മാറ്റങ്ങള്‍ വന്നതെന്നും ഹൈക്കമാന്‍ഡ് പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലകളില്‍ മാത്രമാണ് അവരുടെ അഭിപ്രായം സ്വീകരിച്ചതെന്നും എഐസിസി വൃത്തങ്ങള്‍ പറയുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെപ്പ് നടന്നിട്ടില്ലെന്നാണ് വിശദീകരണം.
പട്ടിക പ്രഖ്യാപിക്കും മുമ്പ് വന്‍ പ്രതിഷേധങ്ങളായിരുന്നു കോണ്‍ഗ്രസില്‍ നടന്നത്. പോസ്റ്റര്‍ പ്രതിഷേധത്തെ രമേശ് ചെന്നിത്തല തന്നെ തള്ളിയിരുന്നു. അത്തരം പ്രതിഷേധം ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് അധ്യക്ഷനായി നിയമിക്കപ്പെട്ട പാലോട് രവിക്കെതിരെയായിരുന്നു പോസ്റ്റര്‍ ഉയര്‍ന്നത്. അവസാന നിമിഷം സര്‍പ്രൈസായിട്ടായിരുന്നു രവിയുടെ പേര് പട്ടികയില്‍ വന്നത്. ഇത് മാറ്റാനായി സമ്മര്‍ദം ഉയര്‍ന്നെങ്കിലും ഹൈക്കമാന്‍ഡ് പരിഗണിച്ചില്ലെന്ന് വ്യക്തമാണ്. പലരും പരാതികളുമായി ഹൈക്കമാന്‍ഡിനെ സമീപിക്കുകയാൈയിരുന്നു. പാലോട് രവി ബിജെപി അനുഭാവിയാണെന്ന തരത്തിലാണ് പോസ്റ്ററിലുണ്ടായിരുന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചെന്നും ആരോപിക്കുന്നുണ്ട്.
Recommended Video
നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎസ് പ്രശാന്തും രവിക്കെതിരെ രംഗത്ത് വന്നിരുന്നു. തന്നെ കാലുവാരി തോല്‍പ്പിച്ചെന്നായിരുന്നു പരാതി. ഇതേ ആരോപണം കമ്മീഷന് മുന്നിലും പ്രശാന്ത് ഉന്നയിച്ചിരുന്നു. പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ അച്ചടക്ക നടപടിയും വന്നിിരിക്കുകയാണ്. ടിവി ചാനലിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും കെപി അനില്‍ കുമാറിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വിഡി സതീശനും കെ സുധാകരനുമെതിരെയായിരുന്നു ഇവരുടെ രൂക്ഷ വിമര്‍ശനം. പട്ടികയിലുള്ള പതിനാല് പേരും ഗ്രൂപ്പുകാരാണെന്ന് അനില്‍ കുമാര്‍ പറഞ്ഞിരുന്നു. ഇഷ്ടക്കാരെയാണ് നിയമിക്കാന്‍ പോകുന്നതെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു.