വടകരയില്‍ വീണ്ടും മത്സരിക്കുമെന്ന് കെ മുരളീധരന്‍: മാറി നില്‍ക്കണമെങ്കില്‍ അക്കാര്യം സംഭവിക്കണം
കോഴിക്കോട്: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും മത്സരിക്കാനുള്ള താല്‍പര്യം വീണ്ടും വ്യക്തമാക്കി കെ മുരളീധരന്‍ എംപി. വടകരയില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണ്, എന്നാല്‍ പുതുമുഖങ്ങള്‍ വന്നാല്‍ മാറി നില്‍ക്കാം. ഞാന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്. നേതൃത്വം തീരുമാനിക്കുന്നത് ഞാന്‍ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പോയിൻറ് ബ്ലാങ്ക്' പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. നിലവിലെ എംപിമാർ മത്സരത്തില്‍ നിന്നും മാറിനില്‍ക്കുന്നത് കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന പ്രതീതി സൃഷ്ടിക്കും. ആ സാഹചര്യം സൃഷ്ടിക്കാന്‍ താല്‍പര്യമില്ല. സംസ്ഥാനത്ത് പ്രവർത്തിക്കാന്‍ പാർട്ടിക്ക് ഒട്ടനവധി നേതാക്കളുണ്ട്. ദേശീയ തലത്തില്‍ പ്രവർത്തിക്കാന്‍ താല്‍പ്പര്യമുള്ളവർ അവിടെ പ്രവർത്തിക്കട്ടേയെന്നും അദ്ദേഹം പറയുന്നു.

കോഴിക്കോട് അടക്കമുള്ള ജില്ലകളിലെ ബ്ലോക്ക് കോൺഗ്രസ് പട്ടികയിൽ അപാകതകളുണ്ടെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാർട്ടിക്കുള്ളില്‍ ചില തർക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കപ്പെടണം. തർക്കവും വിമർശനവും ഉന്നയിച്ചവരെല്ലാം കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാരാണ്. അവരുടെ കൂടെ അഭിപ്രായം കൂടി പരിഗണിച്ച് വേണം പുനഃസംഘടന പൂർത്തിയാക്കാൻ. പാർട്ടിയിലെ ഏതെങ്കിലും ഒരു വിഭാഗം പ്രചരണ പ്രവർത്തനങ്ങളില്‍ നിന്നും മാറി നിന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ല.
എം കെ രാഘവനും, ബെന്നി ബെഹനാനുമൊക്കെ മുതിർന്ന നേതാക്കളാണ്. അവർ ഉന്നയിച്ച പ്രശ്നങ്ങള്‍ ചർച്ച ചെയ്യണം. രാഷ്ട്രീയ കാര്യ സമിതി ചേർന്ന് തർക്കങ്ങൾ പരിഹരിക്കണമെന്ന അഭിപ്രായമാണ് തനിക്ക് മുന്നോട്ട് വെക്കാനുള്ളതെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വടകര എംപി കൂട്ടിച്ചേർത്തു.
വടകരയില്‍ വീണ്ടും മത്സരിക്കാനുള്ള ആഗ്രഹം കെ മുരളീധരന്‍ നേരത്തേയും പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ ലോക്സഭയിലേക്കുള്ള കന്നിയങ്കമായിരുന്നതിനാല്‍ അദ്ദേഹത്തിന് ഒരു അവസരം കൂടി ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. അടുത്തകാലത്തായി മണ്ഡലത്തില്‍ കൂടുതല്‍ സജീവവുമാണ് എംപി. വീണ്ടും മത്സരിക്കാനുള്ള തന്റെ താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചതായി കെ മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുല്‍ തരംഗം ആഞ്ഞടിച്ച 2019 ലെ തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ കരുത്തനായ പി ജയരാജനെ 84663 വോട്ടിനായിരുന്നു കെ മുരളീധരന്‍ പരാജയപ്പെടുത്തിയത്. കെ മുരളീധരന് 5,26,755 വോട്ട് ലഭിച്ചപ്പോള്‍ എതിർ സ്ഥാനാർത്ഥി പി ജയരാജന് 4,42,092 വോട്ട് ലഭിച്ചു. 80,128 വോട്ടുമായി ബി ജെ പിയുടെ വികെ സജീവന്‍ മൂന്നാം സ്ഥാനത്തുമായി.












Click it and Unblock the Notifications