ജോസ് കെ മാണി മുന്നണി വിട്ടാല്‍ കോട്ടയത്ത് കോണ്‍ഗ്രസിന് 4 സീറ്റ് കൂടി, പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിലുണ്ടായ തര്‍ക്കം അതിരൂക്ഷമായി തന്നെ തുടരുകയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയും യുഡിഎഫ് നേതൃത്വവും പലതവണ ആവശ്യപ്പെട്ടിട്ടും പ്രസിഡന്‍റ് സ്ഥാനം രാജിവെക്കില്ല എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് പിജെ ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്.
തനിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയില്‍ പിജെ ജോസഫ് വിഭാഗത്തിന് ഇല്ലാത്തിനാല്‍ ഇതിനായി കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നാണ് അവരുടെ ആവശ്യം. കോണ്‍ഗ്രസ് ഈ ആവശ്യം അംഗീകരിച്ചാല്‍ ജോസ് കെ മാണി ഇടയും. മുന്നണി വിടുന്നതിലാവും ഇത് കലാശിക്കുക. ഈ സാധ്യത കോണ്‍ഗ്രസും മുന്നില്‍ കാണുന്നുണ്ട്.
ജോസ് പക്ഷം തയ്യാറാവണം
എന്നാല്‍ നേരത്തേയുണ്ടാക്കിയ ധാരണ പാലിക്കാന്‍ ജോസ് പക്ഷം തയ്യാറാവണം എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ജില്ലാപ പഞ്ചായത്ത് ഭരണത്തിലെ അവസാന 14 മാസത്തില്‍ ആദ്യത്തെ എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും അവസാന 6 മാസം പിജെ ജോസഫ് വിഭാഗത്തിനും എന്നതായിരുന്നു ധാരണ. എന്നാല്‍ ഇത് സംബന്ധിച്ച് രേഖാപരമായ കരാറൊന്നും നിലവില്‍ ഇല്ല എന്നാണ് ജോസ് പക്ഷം ഇപ്പോള്‍ അവകാശപ്പെടുന്നത്.
അംഗീകരിക്കാന്‍ തയ്യാറായില്ല
മാത്രമല്ല, നേരത്തെ ഇത്തരമൊരു നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരുന്നെങ്കിലും അത് അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറായില്ലെന്നും ജോസ് കെ മാണി പക്ഷം പറയുന്നു. എന്നാല്‍ ധാരണ ഉണ്ടാക്കിയ യുഡിഎഫിന് അതില്‍ നടപ്പില്‍ വരുത്തേണ്ട ഉത്തരവാദിത്തം ഉണ്ട് എന്നതാണ് പിജെ ജോസഫ് ആവര്‍ത്തിക്കുന്നത്. ഇതോടെയാണ് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ ജോസിനോട് കോണ്‍ഗ്രസിന് നിരന്തരം ആവശ്യപ്പെടേണ്ടി വരുന്നത്
ജോസഫിന് വിട്ടുനല്‍കണം
പ്രസിഡന്‍റ് പദവി ജോസഫിന് വിട്ടുനല്‍കണം എന്നതില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ജോസ് കെ മാണി മുന്നണി വിട്ടേക്കും. അത്തരമൊരു ഘട്ടത്തില്‍ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ചും കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ ആലോചിക്കുന്നുണ്ട്. ജോസ് കെ മാണി വിഭാഗം മുന്നണിക്ക് പുറത്തുപോയാല്‍ മത്സരിക്കാന്‍ അധികമായി കുറഞ്ഞത് മൂന്ന് സീറ്റുകള്‍ എങ്കിലും അധികമായി കിട്ടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
യുഡിഎഫില്‍ തുടരേണ്ടതില്ല..
മുന്നണി മര്യാദ പാലിക്കാതെ ഇരിക്കുകയും നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ തുടരേണ്ടതില്ലെന്നാണ് കോട്ടയം ഡിസിസിയുടെ നിലപാട്. മുന്നണിയെ ഭീഷണിപ്പെടുത്തുന്നവര്‍ പുറത്തു പോകട്ടെയെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിസിസി യോഗത്തില്‍ ഭൂരിപക്ഷവും സ്വീകരിച്ച നിലപാട്.
ആകെ 9
കോട്ടയം ജില്ലയില്‍ ആകെ 9 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതില്‍ നത്നെ ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയും തിരുവഞ്ചൂരിന്റെ കോട്ടയവും കഴിഞ്ഞാൽ വൈക്കം വലിയ സാദ്ധ്യതകൾ ഇല്ലാത്ത ഒരു മണ്ഡലമാണ്. ജോസ് കെ മാണി മുന്നണി വിട്ടാല്‍ പാലാ, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
കാഞ്ഞിരപ്പള്ളി മാത്രം
ഇതില്‍ തന്നെ കാഞ്ഞിരപ്പള്ളി മാത്രമാണ് നിലവില്‍ ജോസ് കെ മാണി വിഭാഗത്തിന്‍റേതായി ഉള്ളത്. പാലായും ഏറ്റുമാനൂരും എല്‍ഡിഎഫിന്‍റെ കയ്യിലും പൂഞ്ഞാര്‍ പിസി ജോര്‍ജ്ജിന്‍റെ കൈവശവുമാണ് ഉള്ളത്. കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളിലെ എം.എൽ.എ മാരായ മോൻസ് ജോസഫ്, സിഎഫ് തോമസ് എന്നിവര്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്ത് അടിയുറച്ച് നില്‍കുകയാണ്.
മറ്റ് ജില്ലകളില്‍ നിന്ന്
കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുന്നതിനാല്‍ ജില്ലയിലെ പല നേതാക്കളും മറ്റ് ജില്ലകളില്‍ നിന്നാണ് മത്സരിക്കുന്നത്. ചങ്ങനാശ്ശേരിക്കാരനും മുൻ ഡിസിസി അധ്യക്ഷനുമായ കെ.സി ജോസഫ് 1982 മുതൽ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് മത്സരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടി പ്രാദേശിക പ്രവര്‍ത്തകരില്‍ നിന്ന് വികാരം ശക്തമാണ്.
നിയസഭാ തിരഞ്ഞെടുപ്പില്‍
പാലാ മണ്ഡലത്തില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായ ജോസഫ് വാഴക്കൻ മൂവാറ്റുപുഴ നിന്നാണ് മത്സരിച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്, ഡിസിസി മുൻ അധ്യക്ഷൻ ടോമി കല്ലാനി, ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, തുടങ്ങിയ നിരവധി നേതാക്കളും അടുത്ത നിയസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യം വെക്കുന്നുണ്ട്.
വില കല്‍പ്പിക്കേണ്ട
അതിനാല്‍ തന്നെ ജോസ് കെ മാണി വിഭാഗം ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് അതികം വില കല്‍പ്പിക്കേണ്ടതില്ലെന്നും ഡിസിസി നേതൃത്വം വിലയിരിത്തുന്നു. നില്‍വില്‍ കേരള കോണ്‍ഗ്രസിലെ ശക്തന്‍ പിജെ ജോസഫ് ആണ് എന്നതും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി വിഷയത്തില്‍ ശരി അവരുടെ പക്ഷത്ത് ആയതിനാലും ജോസ് കെ മാണിക്ക് എതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മിക്കവരും.
ഗുണം ജോസഫ്
ജോസിനെക്കാള്‍ ജോസഫിനെ ഒപ്പം നിര്‍ത്തുന്നതാണ് തങ്ങള്‍ക്ക് ഗുണമായി തീരുകയെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷവും വിലയിരുത്തുന്നു. ഇടതുമുന്നണി വിടുമ്പോഴുള്ളതിനേക്കാള്‍ ശക്തനാണ് നിലവിലെ പിജെ ജോസഫ്. കേരള കോണ്‍ഗ്രസ് ജേക്കബിനെ പിളര്‍ത്തി ജോണി നെല്ലൂര്‍ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാന്‍ ജോസഫിന് സാധിച്ചിട്ടുണ്ട്. പഴയ മാണി ഗ്രൂപ്പിലെ വലിയൊരു വിഭാഗവും അടുത്തിടെ ഇടതുമുന്നണി വിട്ടുവന്ന ഫ്രാന്‍സിസ് ജോസഫ് വിഭാഗവും അദ്ദേഹത്തോടൊപ്പം നിലയുറപ്പിക്കുന്നുണ്ട്.
ഇനിയും തുടരാന്‍ അനുവദിക്കില്ല
മുന്നണിയില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി സ്ഥാനങ്ങള്‍ നേടിയെടുക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന വികാരം കോണ്‍ഗ്രസിനുണ്ട്. ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റും ഇതിന് ഉദാഹരണമാണെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഈ രീതി ഇനിയും തുടര്‍ന്ന് പോവാന്‍ അനുവദിക്കുന്നത് ശരിയാവില്ലെന്നും അന്തിമ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫ് നേതൃത്വം ഉടന്‍ തയ്യാറാവണമെന്നും ജില്ലയിലെ ഒരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്ക്.
പെരുമഴ പെയ്തപ്പോൾ കുട മടക്കിയ പോലെയാകും; കൊടുങ്ങല്ലൂർ ക്ഷേത്ര ദര്‍ശനം ഒഴിവാക്കണമെന്ന് മേല്‍ശാന്തി