ഹമാസ് നടത്തിയത് വികാരപ്രകടനം ഭീകരാക്രമണമല്ല: തരൂർ പ്രസ്താവന തിരുത്തണമെന്നും കെ മുരളീധരന്‍
കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ശശി തരൂരിനുമെതിരെ വിമർശനവുമായി മുതിർന്ന നേതാവ് കെ മുരളീധരന്‍ എംപി. ഒക്ടോബർ ഏഴാംതിയതി ഇസ്രായേലില്‍ നടന്നത് ഭീകരാക്രമണല്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് പാർട്ടിക്കുള്ളത്. ശൈലജ ടീച്ചറെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകുമോ? അത് തിരുത്താതെ തരൂർ മാത്രം പൊക്കിപ്പിടിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും കെ മുരളീധരന്‍ പറയുന്നു.
കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാർഡ്യപരിപാടിയില്‍ ശശി തരൂരിനെ ക്ഷണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണ്. എന്ത് തന്നെയായാലും നേരത്തെ ശശി തരൂർ നടത്തിയ ഒരു പരാമർശം അദ്ദേഹം തന്നെ തിരുത്തേണ്ടതാണ്. ആ വാചകമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അത് അദ്ദേഹം തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഒക്ടോബർ 7 ന് നടന്നത് ദുരിതം അനുഭവിക്കുന്നവരെട ഒരു വികാര പ്രകടനം മാത്രമായി കണ്ടാല്‍ മതി. അതിന് ശേഷം നടക്കുന്നതെല്ലാം ഒരു ജനതയെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഇതിനെതിരായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന് പകരം, വിവചനത്തിന്റെ കട തുറക്കാനാണ് സി പി എം ശ്രമിക്കുന്നത്. തരൂർ തന്റെ പ്രസ്താവന തിരുത്തി കഴിഞ്ഞാല്‍ പാർട്ടിക്ക് അകത്ത് അദ്ദേഹത്തിനെതിരെ ആർക്കും ഒന്നും പറയാന്‍ സാധിക്കില്ലെന്നും കെ മുരളീധരന്‍ പറയുന്നു.
എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ പോവും. വേറെ ആരെയൊക്കെ ക്ഷണിച്ചു എന്നുള്ളത് ഞാന്‍ നോക്കിയിട്ടില്ല. അത് ഞാന്‍ നോക്കേണ്ട കാര്യവുമില്ല. പാർട്ടി നടത്തുന്ന പരിപാടിയില്‍ ആർക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. എന്നെ ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കും. പാർട്ടിക്ക് എല്ലാവരും ഒരു പോലെയാണ്. മാത്രവുമല്ല കോഴിക്കോട് പരിപാടി നടക്കുന്ന ദിവസം അദ്ദേഹത്തിന് എന്തൊക്കെയോ അസൌകര്യങ്ങള്‍ ഉണ്ടെന്ന് കേട്ടുവെന്നും വടകര എം പി കൂട്ടിച്ചേർത്തു.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് ലീഗ് കോഴിക്കോട് നടത്തിയ റാലിയിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച തരൂരിന്റെ പരാമർശം നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇസ്രായേലില്‍ ആക്രമണം നടത്തിയത് ഭീകരവാദികളാണെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ശശി തരൂര്‍ പറഞ്ഞത്. രണ്ട് ഭാഗത്ത് നിന്നും ഭീകരവാദി ആക്രമണം ഉണ്ടായെന്നും ഇസ്രായേലിന്റെ പ്രതികരണം അതിരു കടന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications