ജെബി മേത്തറിന്റേത് പേയ്മെന്റ്റ് സീറ്റെന്ന് ആർഎസ്പി: തരംതാഴ്ന്ന പ്രസ്താവനയെന്ന് ഉണ്ണിത്താന്‍
തിരുവനന്തപുരം: ഏറെ നാളുകള്‍ നീണ്ട് നിന്ന തർക്കങ്ങള്‍ക്കും ചർച്ചകള്‍ക്കും ശേഷമായിരുന്നു കേളത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനെ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് നിന്നും പാർട്ടിക്ക് ജയിക്കാവുന്ന ഏക സീറ്റ് ലക്ഷ്യമിട്ട് ഒന്നിലധികം നേതാക്കള്‍ രംഗത്ത് വന്നതോടോയായിരുന്നു തർക്കം മുറുകിയത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയോടെ അവസാന നിമിഷം വരെ എം ലിജു ശക്തമായി രംഗത്ത് വന്നെങ്കിലും വിഡി സതീശന്റേയും എ ഗ്രൂപ്പിന്റെയും ഉറച്ച് പിന്തുണയില്‍ ജെബി മേത്തറിനെ രാജ്യസഭയിലേക്ക് അയക്കാന്‍ എ ഐ സി സി തീരുമാനിക്കുകയായിരുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായെങ്കിലും പാർട്ടിയില്‍ നിന്ന് തന്നെ വലിയ തോതിലുള്ള എതിർപ്പാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇതിന് പിന്നാലെയാണ് ജെബിയെ സ്ഥാനാർത്ഥിയാക്കാനുള്ള എ ഐ സി സി തീരുമാനത്തെ വിമർശിച്ച് യു ഡി എഫിലെ ഘടകകഷിയായ ആർ എസ് പിയും രംഗത്ത് വന്നിരിക്കുന്നത്.
ദിലീപിനെ സഹായിച്ച സായ് ശങ്കർ പഴയ ഹണിട്രാപ് കേസിലെ പ്രതി; അന്ന് അറസ്റ്റ് ചെയ്തതും ബൈജു പൗലോസ്
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്മെന്റ സീറ്റാണെന്നാണ് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആരോപിക്കുന്നത്. രാജ്യസഭ സീറ്റ് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തർ പണം കൊടുത്ത വാങ്ങിയതാണെന്നായിരുന്നു എഎ അസീസിന്റെ ആരോപണം. ഒരു പിടി കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭാ സീറ്റിനായി നെട്ടോട്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍വൈഎഫിന്‍റെ സംസ്ഥാന സമ്മേളനത്തിൽവെച്ചായിരുന്നു എ എ അസീസിന്റെ വിമർശനം.
''ഒരു പിടി കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭാ സീറ്റിനായി നെട്ടോട്ടമായിരുന്നു. അവസാനം ആര്‍ക്കാണ് കിട്ടിയത്, ജെബി മേത്തറിന്. മേത്തര്‍ കാശ് കൊടുത്ത് വാങ്ങിയ സീറ്റാണ്. അപ്പം രണ്ട് കാര്യം, ഒന്ന് ചെറുപ്പക്കാരിയായ ഒരു പെണ്ണ്. രണ്ട് മുസ്ലീംസമുദായത്തിലെ പെണ്ണ്. എഎ റഹീമിന് സി പി എം സീറ്റ് കൊടുത്തപ്പോള്‍, അതിന് ബദലായി കോണ്‍ഗ്രസ് ജെബി മേത്തറിന് കൊടുത്തു.''- എഎ അസീസ് പറഞ്ഞു.
അസീസിന്റെ പ്രസ്താവന മുന്നണിക്ക് അകത്ത് വലിയ വിമർശനങ്ങള്‍ക്കാണ് ഇടംകൊടുത്തിരിക്കുന്നത്. ആർ എസ് പി നേതാവിന് ശക്തമായ മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അസീസിന്റേത് തരംതാഴ്ന്ന പ്രസ്താവനയാണെന്നും അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഉണ്ണിത്താന്‍റെ പ്രതികരണം
അസീസ് മുന്നണിക്ക് അകത്ത് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'യു ഡി എഫില്‍ കുറെക്കാലമായി പ്രശ്‌നമുണ്ടാക്കാന്‍ അസീസ് ശ്രമിക്കുകയാണ്. ആര് പണം കൊടുത്തെന്നും ആര് വാങ്ങിയെന്നും അസീസ് തെളിയിക്കണം. തരംതാഴ്ന്ന പ്രസ്താവന നടത്തരുത്. അസീസിനെ പ്രേമചന്ദ്രന്‍ ഉപദേശിക്കണം. പ്രസ്താവനയെ അവജ്ഞയോടെ തള്ളക്കളയുന്നു.'' -ഉണ്ണിത്താന്‍ പറഞ്ഞു.
അതേസമയം പ്രസ്താവന വിവാദമായതോടെ തിരുത്തുമായി എ എ അസീസ് രംഗത്ത് എത്തിയിട്ടുണ്ട്. ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു ആർ എസ് പി നേതാവിന്റെ വിശദീകരണം. അത്തരത്തിലുള്ള പ്രചരണം വ്യാഖ്യാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അസീസിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.
അതേസമയം, പാർലമെന്ററി രംഗത്ത് വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്ന വിമർശനം കൂടി പരിഗണിച്ചാണ് ജെബി മേത്തറിന് സീറ്റ് നല്‍കിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ' നാൽപ്പത്തി രണ്ട് വർഷത്തിന് ശേഷമാണ് കോൺഗ്രസ് പ്രതിനിധിയായി കേരളത്തിൽ നിന്നും ഒരു വനിത രാജ്യസഭയിലേക്ക് പോകുന്നത്. പാർലമെന്ററി രംഗത്ത് വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്ന വിമർശനം കൂടി പരിഗണിച്ചാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്'- വിഡ സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു