എറണാകുളത്ത് കോൺഗ്രസിന് തിരിച്ചടി, മുതിർന്ന നേതാവ് രാജി വെച്ച് സിപിഎമ്മിൽ ചേർന്നു
കൊച്ചി: എറണാകുളം ഡിസിസി അംഗവും കൊച്ചി കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും കൂടിയായ എബി സാബു കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. എറണാകുളത്ത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് സാബുവിന്റെ നീക്കം.
തൃപ്പൂണിത്തുറ എംഎല്‍എ ആയ കെ ബാബുവിന് എതിരെ നേരത്തെ പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയ നേതാവ് കൂടിയാണ് എ ബി സാബു. കെ ബാബു ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയാണ് വിജയിച്ചത് എന്നാണ് സാബു ആരോപിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

യുഡിഎഫിന് സ്വാധീനക്കൂടുതലുളള എറണാകുളത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് എ ബി സാബു. മുന്‍ കെപിസിസി ഭാരവാഹി കൂടിയാണ് സാബു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസിനുളളില്‍ അതൃപ്തനായിരുന്നു സാബു. കെ ബാബുവിനോട് നേരിട്ട് ഏറ്റുമുട്ടിയതോടെയാണ് എ ബി സാബു പാര്‍ട്ടിക്കുള്ളില്‍ അനഭിമതനായിത്തുടങ്ങിയത്.

വോട്ട് കച്ചവടത്തിന് ധാരണ
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ബാബുവിനെ മത്സരിപ്പിക്കുന്നതിന് എതിരെ സാബു ശക്തമായി രംഗത്ത് വന്നിരുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബു തോല്‍ക്കുമെന്നും ബിജെപിയുമായി ചേര്‍ന്ന് ബാബു തിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിന് ധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്നും സാബു നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ആരോപിച്ചരിരുന്നു.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ സാഹചര്യം ഇടത് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് അനുകൂലമാണെന്നും ബിജെപിയോട് ചേര്‍ന്നുളള വോട്ട് കച്ചവടം കോണ്‍ഗ്രസിന് തിരിച്ചടിയാകും എന്നും സാബു അന്ന് അഭിപ്രായപ്പെട്ടിരുന്നു. കെ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും സാബു ഉയര്‍ത്തിക്കാട്ടുകയുണ്ടായി. ആരോപണ വിധേയനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെ നിരാശരാക്കിയെന്നും സാബു പ്രതികരിച്ചിരുന്നു.

തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ കെ ബാബു ബിജെപിയില്‍ ചേരാനുളള ധാരണ ഉണ്ടാക്കിയതായും സാബു ആരോപിച്ചിരുന്നു. തുടര്‍ന്ന് സാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി രംഗത്ത് വന്നു. തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെ തോല്‍പ്പിച്ച് കെ ബാബു തന്നെയാണ് വിജയിച്ചത്. പിന്നാലെ സിപിഎം കെ ബാബുവിന് എതിരെ ബിജെപിയുമായുളള വോട്ട് കച്ചവടം ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

ഏറ്റവും മോശമായ അവസ്ഥ
കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് സാബു രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്. സാബുവിന് സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് സ്വീകരണം നല്‍കി. ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ് കോണ്‍ഗ്രസ് ഉളളതെന്ന് സാബു കുറ്റപ്പെടുത്തി. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് മാന്യത ഉണ്ടായിരുന്നു.
Recommended Video

ഉമ്മന്‍ചാണ്ടി ദില്ലിക്ക് പോയത് കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി നിയോഗിച്ചതിലുളള പ്രതിഷേധം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് എന്ന് സാബു ആരോപിച്ചു. ഇന്നത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുളള സാഹചര്യമില്ല. കേരളത്തിന്റെയും ഇന്ത്യയുടേയും പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് എന്നും സാബു പറഞ്ഞു.












Click it and Unblock the Notifications