ബൂത്തുതല സമിതികൾക്കു പുറമേ അയൽക്കൂട്ടങ്ങൾ, സെമി കേഡർ സംവിധാനത്തിലേക്ക് കോൺഗ്രസ്; സുധാകരന്റെ പൊളിച്ചെഴുത്തുകൾ
ബൂത്തുതല സമിതികൾക്കു പുറമേ അയൽക്കൂട്ടങ്ങൾ, സെമി കേഡർ സംവിധാനത്തിലേക്ക് കോൺഗ്രസ്; സുധാകരന്റെ പൊളിച്ചെഴുത്തുകൾ
തിരുവനന്തപുരം: കോൺഗ്രസിൽ ഇത് പൊളിച്ചെഴുത്തുകളുടെ സമയമാണ്. തുടർച്ചയായ രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വന്ന കോൺഗ്രസിന് ശക്തമായ തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ സംഘടന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തുമെല്ലാം ഹൈക്കമാൻഡ് മാറ്റംകൊണ്ടുവന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾക്കും നേതാക്കളുടെ സമ്മർദ്ദങ്ങൾക്കും വഴങ്ങാതെ ഹൈക്കമാൻഡെടുത്ത കടുത്ത തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ സ്വഭാവത്തിന് തന്നെ മാറ്റം കൊണ്ടുവരികയാണ്.
കേരളത്തിലെ കോൺഗ്രസിന്റെ സംഘടന പ്രവർത്തനം സെമി കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷമുള്ള കെ സുധാകരന്റെ ആദ്യ സംഘടന ദൗത്യം കെപിസിസി, ഡിസിസി പുനഃസംഘടനയാണ്. ഇതോടൊപ്പം അടിത്തട്ട് മുതൽ മാറ്റങ്ങൾക്കാണ് കെ സുധാകരൻ പദ്ധതിയിടുന്നത്.
ഇതിന് ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതി തത്വത്തിൽ അംഗീകാരം നൽകിയിരിക്കുകയാണ്. തകർച്ചയുടെ പടുകുഴിയിൽ നിന്ന് കോൺഗ്രസിനെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സുധാകരന്റെ പൊളിച്ചെഴുത്തുകൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവർക്കും സ്വീകര്യമാണ്. ജംബോ കമ്മിറ്റികളെ ഒഴിവാക്കുന്നത് മുതൽ അയൽകൂട്ടങ്ങളുടെ രൂപീകരണം വരെയുള്ള നിർദേശങ്ങളാണ് സുധാകരൻ മുന്നോട്ട് വെച്ചത്. ഇത് യോഗത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു.
നിലവിൽ മുന്നൂറിലധികം ഭാരവാഹികളാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് ഉള്ളത്. ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി തുടർന്ന് പോരുന്ന ഇത്തരം ജംബോ കമ്മിറ്റികൾ ഇത്തവണ ഉണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ സുധാകരൻ വ്യക്തമാക്കിയിരുന്നു. നിർവാഹക സമിതി അംഗങ്ങളടക്കം 51 അംഗ എക്സിക്യൂട്ടിവ് സമിതിയാകും ഇനി നിലവിൽ വരുക. ജനറൽ സെക്രട്ടറിമാർ 15 മതിയെന്നതായിരുന്നു പ്രധാന തീരുമാനം. മൂന്ന് വർക്കിങ് പ്രസിഡന്റുമാർക്ക് പുറമെ അത്രതന്നെ വൈസ് പ്രസിഡന്റുമാരും ഉണ്ടാകും.
പുതിയ ഭാരവാഹികളിൽ സ്ത്രീകൾക്കും പട്ടികജാതി- പട്ടികവർഗക്കാർക്കും 10 ശതമാനം വീതം സംവരണമുണ്ടാകുമെന്നും സമിതി യോഗത്തിനു ശേഷം കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി യുവനേതാക്കൾക്കും പ്രാതിനിധ്യം ലഭിക്കുമെന്നാണ് കരുതുന്നത്.
ഡിസിസികളിലും സമാനരീതിയിൽ തന്നെയാണ് കോൺഗ്രസ് പുനഃസംഘടന ഉദ്ദേശിക്കുന്നത്. നിയോജകമണ്ഡലങ്ങൾ കുറവുള്ള ചെറിയ ജില്ലകളായ കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ സമിതി അംഗസംഖ്യ കുറവായിരിക്കും. ജില്ലാ തലത്തിൽ അറിയപ്പെടുന്ന നേതാക്കളെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കും. എംപിമാരെയും, എംഎൽഎമാരെയും ഒഴിവാക്കും.
ബ്ളോക്ക് കമ്മിറ്റിക്ക് മുകളിൽ നിയോജകമണ്ഡലം കമ്മിറ്റി. താഴെത്തട്ടിൽ ബൂത്തുതല സമിതികൾക്കു പുറമേ അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. ഒരു അയൽക്കൂട്ടത്തിന് 30 മുതൽ 50 വീടുകളുടെ വരെ ചുമതല. പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സർക്കാരിനെതിരായ ആരോപണങ്ങൾ പരമാവധി അവരിലേക്ക് എത്തിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത്തരം സംവിധാനങ്ങൾ വഴിയൊരുക്കും.
പാർട്ടിയിൽ സെമി കേഡർ സംവിധാനം നടപ്പിലാക്കും. ഒരാൾക്കൊരു പദവി മാനദണ്ഡമില്ല. മണ്ഡല, ജില്ലാതലങ്ങളിൽ അച്ചടക്കസമിതികളുണ്ടാവും. അവയ്ക്കു മേലുള്ള അപ്പീൽ കേൾക്കാൻ സംസ്ഥാനതല അച്ചടക്കസമിതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ആരോപണത്തിനിരയായ നേതാക്കളുടെയും വ്യക്തികളുടെയും പരാതികളിൽ കർശന നടപടിയുണ്ടാകും.
Recommended Video
പ്രവർത്തകർക്ക് രാഷ്ട്രീയ പഠനക്ലാസ്സുകൾ നൽകി പ്രവർത്തനം കാര്യക്ഷമമാക്കാൻ പാർട്ടി സ്കൂൾ ആരംഭിക്കാനും സുധാകരൻ അദ്ധ്യക്ഷനായതിനു ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനമായി. ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടവരെ കെപിസിസി മീഡിയ സെൽ തീരുമാനിക്കും. സോഷ്യൽമീഡിയ കൈകാര്യംചെയ്യാനും പ്രത്യേക മാർഗരേഖ തയാറാക്കും.