കൊറോണ വൈറസ്; ചികിത്സയ്ക്ക് പകരം പ്രാർത്ഥന മതിയെന്ന് ചൈനയിൽ നിന്നെത്തിയ പെൺകുട്ടി
തൃശൂർ: ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോൾ മെഡിക്കൽ സംഘത്തെ കുഴക്കി ചൈനയിൽ നിന്നും തൃശൂരിൽ എത്തിയ പെൺകുട്ടി. ചൈനയിൽ നിന്നെത്തിയ മലയാളി പെൺകുട്ടി കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽ കഴിയുകയാണ്. ഇന്ത്യയിലെ ആദ്യത്തെ കേസാണിത്. വൈറസ് ബാധ തടയാൻ ശക്തമായ മുന്നൊരുക്കങ്ങളാണ് സംസ്ഥാന സർക്കാർ എടുക്കുന്നത്.
ഇതിന്റെ ഭാഗമായി വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടിയോടൊപ്പം ചൈനയിൽ നിന്നും തൃശൂരിലെത്തിയ പെൺകുട്ടിക്കും പനിയുണ്ടെന്ന് അറിഞ്ഞ് മെഡിക്കൽ സംഘം എത്തിയപ്പോഴാണ് ചികിത്സ തേടാൻ താൽപര്യമില്ലെന്ന് പെൺകുട്ടിയും കുടുംബവും നിലപാട് എടുത്തത്.

ചികിത്സയ്ക്ക് പകരം പ്രാർത്ഥനയുമായി വീട്ടിൽ കഴിയുകയായിരുന്നു ഈ പെൺകുട്ടിയും കുടുംബവും. വൈറസ് ബാധിച്ച പെൺകുട്ടിയോടൊപ്പം യാത്ര ചെയ്തവരുടെ വിവരം അധികൃതർ ശേഖരിച്ചിരുന്നു. 52 പേരാണ് പെൺകുട്ടിക്കൊപ്പം എത്തിയത്. ഇതിൽ 51 പേരും ആശുപത്രിയിൽ എത്തിയെങ്കിലും പനി ബാധിച്ച ഈ പെൺകുട്ടി മാത്രം ആശുപത്രിയിൽ എത്തിയില്ല.
ഫോണിൽ ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് മെഡിക്കൽ സംഘം ഇവരുടെ വീട്ടിലെത്തി 3 മണിക്കൂറോളം ബോധവൽക്കരണം നടത്തിയ ശേഷമാണ് ചികിത്സയ്ക്ക് തയ്യാറായത്. ബോധവൽക്കരണത്തിന് ശേഷവും ചികിത്സയ്ക്ക് തയ്യാറായില്ലെങ്കിൽ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.












Click it and Unblock the Notifications