രോഗി കൊറോണ ലക്ഷണങ്ങളുമായി ഖത്തറിൽ നിന്നെത്തി,തിരിച്ചും പോയി, പോസ്റ്റിട്ട ഡോക്ടറെ പിരിച്ച് വിട്ടെന്ന്
തൃശൂര്‍: കൊറോണ ലക്ഷണങ്ങളുളള ആള്‍ ചികിത്സയ്ക്ക് എത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചതിന്റെ പേരില്‍ വനിതാ ഡോക്ടറെ സ്വകാര്യ ക്ലിനിക്ക് പിരിച്ച് വിട്ടതായി ആരോപണം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഡോ. ഷിനു ശ്യാമളനെ ആണ് തന്നെ തൃശൂരിലെ ക്ലിനിക്കില്‍ നിന്ന് പിരിച്ച് വിട്ടെന്ന് ആരോപിച്ചിരിക്കുന്നത്..
Recommended Video
ഖത്തറില്‍ നിന്നും നാട്ടിലെത്തിയ കൊറോണ ലക്ഷണങ്ങളുളള ആള്‍ ചികിത്സയ്ക്കായി ഈ ക്ലിനിക്കില്‍ എത്തിയിരുന്നു. ഇയാള്‍ നാട്ടിലെത്തിയ തിയ്യതിയെക്കുറിച്ച് ഡോക്ടറോട് വ്യക്തമായി പറഞ്ഞിരുന്നില്ല. സംശയം തോന്നിയ ഡോക്ടര്‍ ഇക്കാര്യം ആരോഗ്യ വകുപ്പ് അധികൃതരെ അടക്കം അറിയിച്ചു. ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പും ഇട്ടു. പിന്നാലെയാണ് നടപടി. അതേസമയം ഷിനു ശ്യാമളനെ പിരിച്ച് വിട്ടിട്ടില്ല എന്നാണ് ക്ലിനിക് അധികൃതർ പറയുന്നത്.

ഡോക്ടറെ പുറത്താക്കി
ഞായറാഴ്ചയാണ് ഷിനു ശ്യാമളന്‍ ജോലി ചെയ്യുന്ന തൃശൂരിലെ ക്ലിനിക്കില്‍ ഖത്തറില്‍ നിന്നെത്തിയ ആള്‍ ചികിത്സയ്ക്ക് എത്തിയത്. ഇയാള്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഇയാള്‍ ഖത്തറിലേക്ക് തിരിച്ച് പോവുകയും ചെയ്തു. ഈ വിവരങ്ങള്‍ ഫേസ്ബുക്ക് വഴി ഷിനു ശ്യാമളന്‍ പുറത്ത് വിട്ടിരുന്നു. തന്നെ പുറത്താക്കിയ വിവരവും ഷിനു ശ്യാമളന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

വിവരം അറിയിച്ചതിന് നടപടി
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല.

എന്ത് കള്ളത്തരമാണ് ഉള്ളത്?
മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങൾ. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും. ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും.

എന്ത് നാടാണിത്?
അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. ആ ഉദ്യോഗസ്ഥർ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്? ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും'' എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്. രോഗിയെക്കുറിച്ചുളള ആദ്യത്തെ രണ്ട് പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്.

ഖത്തറിൽ നിന്ന് വന്നയാൾ
ഖത്തറിൽ നിന്നും രോഗി ചികിത്സയ്ക്ക് എത്തിയത് സംബന്ധിച്ച് ഷിനു ശ്യാമളൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്: '' ഖത്തറിൽ നിന്ന് നാട്ടിൽ വന്ന ഒരാൾ ഇന്ന് വൈകിട്ട് ആറു മണിക്ക് ക്ലിനിക്കിൽ വന്നു. കടുത്ത പനിയുണ്ട്. 101 ഡിഗ്രി. രണ്ടു ദിവസം മുൻപ് അയാൾ ഏതോ സർക്കാർ ആശുപത്രിയിൽ പോയിരുന്നു എന്നു പറഞ്ഞു. എന്നാണ് നാട്ടിൽ വന്നതെന്ന് ഞാൻ ചോദിച്ചു. അയാളുടെ ഭാര്യ പറഞ്ഞു ‘ഫെബ്രുവരി 30'

ടൂറും പോയി
അയാൾ പറഞ്ഞു ‘അല്ല ജനുവരി 30'. ആ തീയതിയിൽ എന്തോ പന്തികേട് തോന്നി. ഇഞ്ചക്ഷൻ എടുത്തു പനി വേഗം കുറയുമെന്ന് കരുതിയാണത്രേ അയാൾ കാണിക്കാൻ വന്നത്. ഇഞ്ചക്ഷൻ എടുത്തു പനി മാറില്ലെന്ന് ഞാൻ പറഞ്ഞു. നിങ്ങൾ ആരോഗ്യവകുപ്പിൽ ഖത്തറിൽ നിന്ന് വന്ന വിവരം അറിയിച്ചോ? ഇല്ല എന്ന് മറുപടി. അവർ കുറച്ചു ദിവസം മുൻപ് ഫ്‌ളൈറ്റിൽ ഡൽഹിയിലും ആഗ്രയിലും ടൂറും പോയിരുന്നതായി പറഞ്ഞു

പാതി കിളി പോയി
ഒപിയിൽ പാതി കിളി പോയെങ്കിലും. അഡ്രസ് ചോദിച്ചപ്പോൾ ആകെ സ്ഥലവും വീട്ടു പേരും പറഞ്ഞു. കൂടുതൽ ഒന്നും അയാൾ പറഞ്ഞില്ല. ഞാൻ പറഞ്ഞെങ്കിലും അയാൾക്ക് ആരോഗ്യ വകുപ്പിൽ അറിയിക്കുവാൻ ഇപ്പോഴും താൽപര്യമില്ല. നാളെ ഫ്‌ളൈറ്റ് ഉണ്ടെന്നും പറഞ്ഞു. ഫോൺ നമ്പർ തന്നില്ല. അയാൾ ഒ.പി ചീട്ടും എടുത്തു എന്തോ പന്തികേട് തോന്നിയ പോലെ ഇറങ്ങി പോയി .

പറഞ്ഞത് കളളമാണെങ്കിൽ
കിട്ടിയത് അയാൾ വന്ന വണ്ടി നമ്പർ ആണ്. ഞാനിത് എഴുതുന്നത് അയാൾ പറഞ്ഞ തീയതി ‘ജനുവരി 30' സത്യമാണോ എന്ന് സംശയം ഉള്ളത് കൊണ്ടാണ്. 30 ശരിയാണെങ്കിൽ 28 ദിവസം കഴിഞ്ഞു. പേടിക്കേണ്ടത് ഉണ്ടാകില്ല. അത് കള്ളമാണെങ്കിൽ ഒരുപാട് പേരുടെ ലൈഫ് അറ്റ് റിസ്‌ക്കാണ്. അയാൾ പോയ സർക്കാർ ആശുപത്രിയിൽ അയാൾ ഇതൊന്നും പറഞ്ഞിട്ടില്ല.

നാട്ടിൽ വന്നത് എപ്പോഴാണ്?
അവടെ ഉണ്ടായിരുന്നവർ മുതൽ അയാൾ സഞ്ചരിച്ച വഴികളിൽ ഒക്കെ എത്ര പേർ. ഞാൻ അതിൽ ഒരാൾ മാത്രം. നാലു മണിക്കൂറായി ടെൻഷനുണ്ട്. എന്തായാലും എല്ലാം കൂടി ആരോഗ്യവകുപ്പിൽ കൊടുത്തിട്ടുണ്ട്. അയാൾ നാളെ ഖത്തറിൽ പോകും മുൻപ് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് പേരുടെ ജീവന് അപകടമുണ്ടോ എന്ന് സംശയം എനിക്കുള്ളത് കൊണ്ട് ഇതിവിടെ എഴുതുന്നു. ഇത്ര മാത്രമേ ഉറപ്പ് വരുത്തേണ്ടത് ഉള്ളു. അയാൾ നാട്ടിൽ വന്നത് ജനുവരി 30 ആണോ?

ജാഗ്രത പാലിക്കുക
അതുകൊണ്ട് എനിക്കിത്രയെ പറയുവാനുള്ളു. എല്ലാ ആരോഗ്യ പ്രവർത്തകരും ജനങ്ങളും ജാഗ്രത പാലിക്കുക. മാസ്‌ക്ക് മറ്റും പ്രതിരോധ നടപടികൾ സ്വീകരിക്കുക.എത്ര പേർ ഇതുപോലെ (പത്തനംതിട്ടയിൽ മൂന്ന് പേർ ചെയ്തത് പോലെ) ആരോഗ്യവകുപ്പിനെ അറിയിക്കാതെ കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് വന്ന് കൈയ്യും വീശി നടക്കുന്നുണ്ടാകും? അറിയില്ല. ഭയമുണ്ട്. അതുകൊണ്ട് നാം ജാഗ്രത പാലിക്കുക.

ഖത്തറിലേക്ക് തിരിച്ച് പോയി
ഇയാൾ ഖത്തറിലേക്ക് തിരിച്ച് പോയതായി ഷിനു ശ്യാമളൻ മറ്റൊരു പോസ്റ്റിൽ പറയുന്നു. '' അയാൾ ഇന്ന് ഫ്‌ലൈറ്റിന് പോയത്രെ. അയാളുടെ അളിയൻ പറയുന്നു. നല്ല പനിയുള്ള ആളെ ഇങ്ങനെ ഖത്തറിലേക്ക് പോകുവാൻ ഒക്കെ എയർപോർട്ടിൽ അനുവദിക്കുമോ? ജനുവരി അവസാനം നാട്ടിൽ വന്നു. ഈ കഴിഞ്ഞ ആഴ്ചകളിൽ ഡൽഹി- ആഗ്ര (ഒരുപാട് വിദേശികൾ വരുന്ന സ്ഥലങ്ങളല്ലേ) സന്ദർശിച്ചു കടുത്ത പനിയുള്ള ആൾ ഇന്ന് നാട് വിട്ടു പോയത്രെ. എയർപോർട്ടിൽ എന്താണ് പിന്നെ ചെക്ക് ചെയ്യുന്നത്? പനിയുണ്ടോ എന്ന് നോക്കില്ലേ?''
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications