ഐസക്കിനെതിരായ നീക്കത്തില്‍ ഇഡിക്കെതിരെ കോടതി: കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടിയെന്ന് സിപിഎം
തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ബുധനാഴ്‌ചവരെ മുന്‍ മന്ത്രി ടി എം തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി വിധി കേന്ദ്രത്തിനേറ്റ തിരിച്ചടിയാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റി. 'രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ ഉപയോഗിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി' എന്നാണം സി പി എം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. സി പി എം പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
സുഹൃത്തിനെ കാണാന്‍ പോവാനും ഇനി യുഎഇ വിസ, സ്പോണ്‍സറും ആവശ്യമില്ല: യുഎഇ വിസകള്‍-അറിയേണ്ടതെല്ലാം
കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്‌ചവരെ സ. ടി എം തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ സ. ടി എം തോമസ് ഐസക്ക് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ടി എം തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. സ. തോമസ് ഐസക്കിനെ പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. ഹർജി അടുത്ത ബുധനാഴ്‌ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. ഇഡി നൽകിയ നോട്ടീസ് അവ്യക്തമാണ്. തന്നോട് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ നിലവിൽ ഇഡിയുടെ കൈവശമുള്ളവയാണ്. നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും സ. തോമസ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്രയും വിവരങ്ങൾ ഹാജരാക്കാൻ ഇഡിയുടെ കൈയ്യിലുള്ള തെളിവുകളെന്താണ് ? തോമസ് ഐസക് പ്രതിയോ, പ്രതിയെന്ന് സംശയിക്കുന്നയാളോ അല്ല. ഹർജിക്കാരന്റെ സ്വകാര്യതയെ മാനിക്കണം. അതിനാൽ സ്വകാര്യവിവരങ്ങൾ തേടുന്നത് എന്തിനാണെന്ന് വ്യക്തത വരുത്താൻ ഇഡി തയ്യാറാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Recommended Video
ടി എം തോമസ് ഐസക് പ്രതിയല്ലെന്ന് കോടതിയെ അറിയിച്ച ഇഡിയുടെ നടപടിയിൽ വ്യക്തത വേണമെന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. തുടർന്ന് മറുപടി നൽകാൻ ഇഡി കൂടുതൽ സമയം തേടി. രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ ഉപയോഗിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി. ബി ജെ പിയുടെ രാഷ്ട്രീയ ചട്ടുകമായി പ്രവർത്തിക്കുന്ന ഇഡിയുടെ കേരള സർക്കാർ വിരുദ്ധ നടപടികളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും പ്രതിരോധിക്കും.