പോലീസ് അതിസാഹസികമായി കീഴടക്കിയ കൊള്ളപ്പലിശക്കാരന് മണിക്കൂറുകൾക്കകം ജാമ്യം; അന്വേഷണം പ്രതിസന്ധിയിൽ
കൊച്ചി: കേരള പോലീസ് അതിസാഹസീകമായി പിടികൂടിയ കൊള്ളപ്പലിശക്കാരന് മണിക്കൂറുകൾക്കുള്ളിൽ കോടതിയുടെ നിരുപാധിക ജാമ്യം. കേരളത്തിലെ വിവിധ ജില്ലകളിലായി കോടിക്കണക്കിന് പലിശയ്ക്ക് നൽകുന്ന കൊള്ളപ്പലിശക്കാരൻ മഹാരാജ മഹാദേവിനെ അതി സാഹസികമായാണ് കേരളാ പോലീസ് ചെന്നൈയിലെത്തി കീഴടക്കിയത്.
മഹാരാജിനെ വിശദമായി ചോദ്യം ചെയ്ത് വിശദമായ അന്വേഷണം നടത്താനിരിക്കെയാണ് കേരളാ പോലീസിന് കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടായിരിക്കുന്നത്. തമിഴ്നാട് സ്വദേശിയാണ് മഹാരാജ മഹാദേവ്.

കോടികൾ
കേരളത്തിൽ അഞ്ഞൂറ് കോടിയിലധികം രൂപയുടെ പലിശ ഇടപാടുകൾ മഹാരാജ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. അമിത പലിശയാണ് ഇയാൾ വായ്പക്കാരിൽ നിന്നും ഈടാക്കുന്നത്. കൊള്ളപ്പലിശ ഈടാക്കി പണം കടം കൊടുക്കൽ, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, വാഹനങ്ങൾ തട്ടിയെടുക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സാഹസികമായി
കൃത്യമായ ആസൂത്രണത്തോടെ അതിസാഹസീകമായാണ് പോലീസ് മഹാരാജിനെ കീഴടക്കിയത്. ഇതിനായി അഞ്ച് ദിവസത്തോളം ചെന്നൈയിൽ താമസിച്ച് വിരുഗംപാക്കത്തെ മഹാരാജിന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. പള്ളുരുത്തി സിഐ കെജി അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാജിനായി വലവിരിച്ചത്.

അംഗരക്ഷകർ
അംഗരക്ഷകർക്കൊപ്പം മാത്രമെ മഹാരാജ് വീടിന് വെളിയിൽ ഇറങ്ങാറുള്ളു. ആയുധധാരികളായ അംഗരക്ഷകർ ഇല്ലാതെ മഹാരാജ് വീടിന് വെളിയിൽ വരുന്നത് വരെ പോലീസ് കാത്തിരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഇയാൾ ഒറ്റയ്ക്ക് വീടിന് വെളിയിൽ വന്നതോടെ പോലീസ് സംഘവും കരുനീക്കങ്ങൾ തുടങ്ങുകയായിരുന്നു.

കാറിനുള്ളിൽ
വീടിന് വെളിയിൽ ടാക്സി കാറിൽ കാത്തിരിക്കുകയായിരുന്ന പോലീസ് മഹാരാജ് പുറത്തിറങ്ങുന്നത് കണ്ടതോടെ കാറുമായി അടുത്തെത്തി കയറാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അനുയായികൾ
മഹാരാജിനെ കാറിൽ കയറ്റുന്നത് കണ്ടതോടെ വീടിനുള്ളിൽ നിന്നും അംഗരക്ഷകരും മറ്റുള്ളവരും ഓടി വന്ന് പോലീസിനെ തടയാൻ ശ്രമിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിരോധം തീർത്തത്. ഒടുവിൽ മൂന്ന് റൗണ്ട് ആകാശത്തേയ്ക്ക് വെടിയുതിർത്ത് അനുയായികളെ തുരത്തിയ ശേഷമാണ് പോലീസ് മഹാരാജുമായി വിരുംഗംപാക്കത്തെ പോലീസ് സ്റ്റേഷനിൽ എത്തിയത്.

രക്ഷപെടാൻ
ഇതിന് മുൻപും മഹാരാജിനെ കീഴടക്കാൻ പോലീസ് ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ പോലീസ് സംഘം ചെന്നൈയിൽ നിന്നും ഇയാളെ പിടികൂടിയെങ്കിലും കോയമ്പത്തൂർ ടോൾ പ്ലാസയിലെത്തിയപ്പോൾ കാറിലെത്തിയ ഗുണ്ടാസംഘം പോലീസിനെ വളഞ്ഞ് മഹാരാജിനെ മോചിപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വളരെ കരുതലോടെയായിരുന്നു പോലീസ് ഇത്തവണ നീങ്ങിയത്.

കേരളത്തിലേക്ക്
തമിഴ്നാട് പോലീസിന്റെയും അകമ്പടിയോട് കൂടിയാണ് മഹാരാജിനെ വിമാനത്താവളത്തിൽ എത്തിച്ചത്. വിമാനത്താനവളം വരെ ഇയാളുടെ അനുയായികൾ പോലീസ് വാഹനത്തെ പിന്തുടരുന്നുണ്ടായിരുന്നു. വിമാനത്തിലും മൂന്ന് അനുയായികൾ ഉണ്ടായിരുന്നു. ആദ്യം കോഴിക്കോട്ടെത്തിച്ച മഹാരാജിനെ വൻ പോലീസ് സന്നാഹത്തോടെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു.

ജാമ്യം
കൊച്ചിയിലെത്തിച്ച മഹാരാജിനെ ഞായറാഴ്ച അവധി ദിവസമായതിനാൽ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഹാജരാക്കിയത്. കോടതി മഹാരാജിന് ജാമ്യം അനുവദിച്ചത് പോലീസിന് തിരിച്ചടിയായിട്ടുണ്ട്. മഹാരാജിനെ ചെന്നൈയിൽ എത്തിച്ച് തെളിവെടുക്കാനായിരുന്നു പോലീസിന്റെ നീക്കം. മഹാരാജ് പുറത്തിറങ്ങിയതോടെ കേസന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.

അട്ടിമറി
അന്വേഷണത്തിനിടെ മഹാരാജിന് ജാമ്യം അനുവദിച്ചത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പള്ളുരുത്തി സ്വദേശിയായ ഫിലിപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മഹരാജിനെതിരെ അന്വേഷണം.












Click it and Unblock the Notifications