കോവിഡ് വ്യാപനത്തില്‍ ജാഗ്രത; ഒരാഴ്ച സൂക്ഷ്മ നിരീക്ഷണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ ജാഗ്രത തുടരണം എന്ന് മന്ത്രിസഭായോഗ തീരുമാനം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ കോവിഡ് സ്ഥിതി മന്ത്രിസഭാ യോഗത്തിൽ ആരോഗ്യമന്ത്രി വിശദീകരിച്ചു. ഒരാഴ്ച സൂക്ഷ്മ നിരീക്ഷണമെന്ന് വീണ ജോർജ് പറഞ്ഞു. ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. ഇന്നലെ മരണ കണക്കിൽ വന്ന പിഴവിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് വ്യാപനം കൂടിവരികയാണ് . നിലവിൽ ആയിരത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച്ച മാത്രം 210 പേർക്ക് കോവിഡ് ബാധിച്ചു. ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് മാസങ്ങൾക്കു ശേഷമാണ്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്.
കോവിഡ് രോഗികളുടെ എണ്ണം നേരിയതോതിൽ കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരുന്നു, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കോവിഡ് പുതിയവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. അനുബന്ധ രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആശുപത്രികളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു.
സിനിമയെ വെല്ലുന്ന ജീവിതം; കാമുകനും കാമുകിയും ഒന്നിച്ചത് 60 വർഷങ്ങൾക്ക് ശേഷം; സംഭവിച്ചത് ...
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം പ്രതിരോധിക്കാൻ അഞ്ചുതലത്തിലുള്ള നടപടികൾ ഊർജ്ജിതമാക്കാനാണ് സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുള്ളത്.
പരിശോധന, നിരീക്ഷണം, ചികിത്സ, വാക്‌സിനേഷൻ, കോവിഡ് പ്രതിരോധ നടപടികൾ പിന്തുടരുക ( ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ, കോവിഡ് അപ്രോപ്രിയേറ്റ് ബിഹേവിയർ) എന്നിവയാണ് നിർദേശങ്ങൾ. കോവിഡ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളിൽ ഉടൻ തന്നെ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. എങ്കിലും മുൻകരുതൽ നടപടികൾ തുടരേണ്ടതുണ്ട്. പരിശോധനകൾ വർധിപ്പിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശിച്ചു.
കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മരുന്നുകളും മറ്റ് സാമഗ്രികളും ആശുപത്രികളിൽ ഉണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം, രോഗികളുടെ എണ്ണം കൂടിയാൽ ചികിത്സയ്ക്ക് ആവശ്യമായ ബെഡ്ഡുകളും ആരോഗ്യപ്രവർത്തകരും ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗനിർദേശത്തിൽ ഉണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്ത് പുതുതായി 1300 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് ആയിരത്തിന് മുകളിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. 140 ദിവസത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications