സംസ്ഥാനത്ത് കൊവിഡ് പുതിയ ഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി, അടുത്ത രണ്ടാഴ്ച നിർണായകമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പുതിയ ഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വരുന്ന രണ്ടാഴ്ച നിർണായകമെന്നും മന്ത്രി പറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രോഗവ്യാപനം വളരെ കൂടിയിട്ടുണ്ട്. അതിനാല്‍ തന്നെ കേരളവും ജാഗ്രത പുലര്‍ത്തണം. എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം എന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിനോടനബന്ധിച്ച പരിപാടികളില്‍ പങ്കെടുത്തവും അവരുമായി ഇടപഴകിയവരും വരുന്ന ഒരാഴ്ചക്കാലം ശ്രദ്ധിക്കേണ്ടതാണ്. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും നിസാരമായി കാണരുത്. അവര്‍ ഇ-സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തി തങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. മറ്റ് രോഗങ്ങള്‍ക്ക് പുറമേ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അതോടൊപ്പം കോവിഡ് സംശയിക്കുന്നവര്‍ക്കും ഇ-സഞ്ജീവനിയെ ചികിത്സക്കായും മറ്റു നിര്‍ദേശങ്ങള്‍ക്കായും ആശ്രയിക്കാവുന്നതാണ്. വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ കൂടാതെ ഇ-സഞ്ജീവനിയില്‍ കോവിഡ്-19 ക്ലിനിക്കുകളുടെ സേവനവും ലഭ്യമാണ്. ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന സ്‌പെഷ്യാലിറ്റി ഒപികള്‍ വിവിധ ജില്ലകളില്‍ നിന്നും ആരംഭിച്ചിട്ടുമുണ്ട്.
സൈക്യാട്രി, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപി സേവനങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നുണ്ട്. എംസിസി തലശേരി, ആര്‍സിസി തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, ഇംഹാന്‍സ് കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രശസ്തങ്ങളായ വിവിധ പൊതുമേഖല ആരോഗ്യ സ്ഥാപനങ്ങള്‍ ഒപികള്‍ ഇ-സഞ്ജീവനി വഴിയും ആരംഭിച്ചിരിക്കുന്നു.
ഇതുവരെ 63,766 കണ്‍സകള്‍ട്ടേഷനുകളാണ് ഇ-സഞ്ജീവനിയിലൂടെ പൂര്‍ത്തിയാക്കിയത്. 6 മിനിറ്റ് 49 സെക്കന്റ് സമയമാണ് ഒരു പരിശോധനക്കായി മാത്രം ശരാശരി ചെലവിടുന്നത്. കാത്തിരുപ്പ് സമയം 4 മിനിട്ട് 33 സെക്കന്റായി കുറക്കാന്‍ ഇ-സഞ്ജീവനിയില്‍ ഒരുക്കിയ പുതിയ സംവിധാനം സഹായിച്ചു. സാങ്കേതിക തികവുകൊണ്ടും അതോടൊപ്പം പ്രവര്‍ത്തന മികവുകൊണ്ടും ഇ-സഞ്ജീവനിയില്‍ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് ആശുപത്രികളില്‍ പോയി രോഗപകര്‍ച്ചാ സാധ്യതയുണ്ടാക്കാതെ വളരെ എളുപ്പത്തില്‍ ഇ-സഞ്ജീവനി വഴി വീട്ടില്‍ വച്ചുതന്നെ ചികിത്സ തേടാവുന്നതാണ് എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി












Click it and Unblock the Notifications