കൊവിഡ്; ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്ന് വി മുരളീധരൻ
ദില്ലി; കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ പിണറായി വിജയൻ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് മുരളീധരൻ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു വി മുരളീധരന്റെ പ്രതികരണം.
കേരളത്തിലെ കോവിഡ് -19 സ്ഥിതി ആശങ്കാജനകമാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ പിണറായി വിജയൻ പരാജയപ്പെട്ടു. കേരളത്തിൽ മാത്രം ഇന്നലെ 24,296 കേസുകളും 173 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. പിണറായി സർക്കാരിന്റെ യുക്തി രഹിതമായ പരിഷ്കാരങ്ങളിലും മാധ്യമ പ്രൊപ്പഗാണ്ടയിലും രാജ്യത്തിന് വലിയ വില നിൽകേണ്ടി വരുന്നു, മുരളീധരൻ ട്വീറ്റ് ചെയ്തു.
റോക്കിംഗ് പേളി മാണി; വെറൈറ്റി ഫോട്ടോ ഷൂട്ടുമായി താരം, ചിത്രങ്ങള്‍ വൈറല്‍

സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിൽ നേരത്തേയും കേന്ദ്രമന്ത്രി മുരളീധരൻ കടുത്ത വിമർശനം ഉയർത്തിയിരുന്നു. രാജ്യത്തെ കൊവിഡ് കേസുകളിൽ സിംഹഭാഗവും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും കേസുകൾ നിയന്ത്രിക്കാൻ സർക്കാർ ശാസ്ത്രീയ മാർഗങ്ങളൊന്നും നടപ്പാക്കുന്നില്ലെന്ന വിമർശനമായിരുന്നു മുരളീധരൻ ഉയർത്തിയത്. ബക്രീദ് പ്രമാണിച്ച് സംസ്ഥാന സർക്കാർ ഇളവുകള് നൽകിയതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിമർശനം.
മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്നു ദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണെന്നും ഐഎംഎയുടെ അഭ്യര്‍ത്ഥന മാനിച്ച് അശാസ്ത്രീയ ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന്‍അന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ-സാമുദായിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയലല്ല മഹാമാരിയെ നേരിടേണ്ടതെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 24,296 പേര്‍ക്കാണ് രോഗം ബാധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. ഇന്നലെ 173 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ഉയരുന്ന പശ്ചാത്തലത്തിൽ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കും. രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, കച്ചവടക്കാര്‍, വിവിധ ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.ക്ലസ്റ്റര്‍ മേഖലയില്‍ നേരിട്ടെത്തിയും ക്യാമ്പുകള്‍ മുഖേനയും സാമ്പിള്‍ കളക്ഷന്‍ നടത്തുന്നതാണ്. കാലതാമസമില്ലാതെ പരിശോധനാ ഫലം നല്‍കാനും നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications