പാനൂരിലേത് രാഷ്ട്രിയ കൊലപാതകമല്ലെന്നാണ് മനസിലാക്കുന്നത്: എ വിജയരാഘവൻ
ബിജെപിയും യുഡിഎഫും തിരഞ്ഞെടുപ്പിൽ വലിയ തോതിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്നും വിജയരാഘവൻ ആരോപിച്ചു
കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയപരമല്ലെന്നാണ് താൻ മനസിലാക്കുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. രാഷ്ട്രീയമായി അക്രമപ്രവര്‍ത്തനങ്ങള്‍ വരാതിരിക്കാനുള്ള ജാഗ്രതയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നെന്നും പ്രാദേശിക വിഷയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും യുഡിഎഫും തിരഞ്ഞെടുപ്പിൽ വലിയ തോതിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്നും വിജയരാഘവൻ ആരോപിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപിയാണ്. ചിലയിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ബിജെപി തടയുകയും ചെയ്‌തെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.
എന്നാൽ സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ. മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ.ഇളങ്കോ അറിയിച്ചു. കൂത്തുപറമ്പിലാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ വെട്ടേറ്റു മരിച്ചത്. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്.
വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. ആക്രമണത്തിൽ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്.
Recommended Video
പാനൂരിലെ ലീഗ് പ്രവര്‍ത്തകൻ മൻസൂർ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് മുസ്ലിം ലീഗ് പറഞ്ഞു. ലീഗുകാര്‍ ഈ ദിവസം ഓര്‍ത്തുവെക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതി പോസ്റ്റ് ഇട്ടിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് ഉറപ്പാണ്. പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും അനുവദിച്ചില്ല. രക്തം വാര്‍ന്നാണ് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചത്. സിപിഎമ്മും അവരുടെ പ്രവര്‍ത്തകരും ചേര്‍ത്ത് നടത്തുന്ന നിരന്തര കൊലപാതകങ്ങളിലൊന്നായി ഇതും മാറിയെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.