ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് എതിരെ സിപിഎം, പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണം
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പമുളള മകന്റെ ഫോട്ടോ പുറത്ത് വന്നതിൽ ഗൂഡാലോചന ഉണ്ടെന്ന് ഇപി ജയരാജൻ പാർട്ടിക്ക് പരാതി നൽകാനൊരുങ്ങുന്നു എന്നുളള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് എതിരെ സിപിഎം രംഗത്ത്. ഏഷ്യാനെറ്റിന്റേത് വ്യാജ വാർത്ത ആണെന്ന് സിപിഎം ആരോപിച്ചു. വ്യാജ വാര്‍ത്ത അടിയന്തിരമായി പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണം എന്നും സിപിഎം ആവശ്യപ്പെട്ടു.
സിപിഎം ഫേസ്ബുക്ക് പോസ്റ്റ്: '' സിപിഐ എം നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെ, പാര്‍ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന് വരുത്തിതീര്‍ക്കാന്‍ ഏഷ്യാനെറ്റ് ഇന്നു നല്‍കിയ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണ്. "ഇ പി ജയരാജന്‍ പാര്‍ടിക്ക് പരാതി കൊടുക്കും, കോടിയേരി - ഇ പി തര്‍ക്കം രൂക്ഷമായേക്കും, പോളിറ്റ് ബ്യുറോയ്‌ക്ക് മുന്നിലേക്ക് വരെ പ്രശ്‌നം എത്തും" എന്നും മറ്റും ഭാവനയില്‍ കണ്ടെത്തി അത് വാര്‍ത്തയെന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നത് മാധ്യമ മര്യാദയുടെ ലംഘനമാണ്.
തലമാറ്റി വച്ച് കൃത്രിമ ചിത്രം ഉണ്ടാക്കി പാര്‍ടി നേതാക്കളുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ച അതേ ദുഷ്‌ടലാക്കാണ് ഈ വാര്‍ത്താ നിര്‍മിതിക്കും. കമ്മ്യുണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുത്. ഈ വ്യാജ വാര്‍ത്ത അടിയന്തിരമായി പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണം. ഇത്തരം ദുഷ്‌പ്രചരണങ്ങളെ ജനങ്ങള്‍ പുച്ഛിച്ച് തള്ളും. ഇതിനെ നിയമപരമായി നേരിടുകയും ചെയ്യും''.

ഇപി ജയരാജനും ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ്: '' പൊതു പ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നതും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമായ വ്യാജ വാര്‍ത്താ പ്രചാരണം പരിധിവിട്ട് പോവുകയാണ്. ആ കൂട്ടത്തില്‍ ഒന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് എന്നെ പരാമര്‍ശിച്ചു നല്‍കിയ അടിസ്ഥാനരഹിതമായ വാര്‍ത്ത. എല്‍ ഡി എഫ് ഗവണ്‍മെന്റിനെയും സി പി ഐ എമ്മിനെയും മോശക്കാരായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണത്.
ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സി പി ഐ എം നേതാക്കളും പ്രവര്‍ത്തകരും. 'കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മില്‍ വ്യക്തിപരവും സംഘടനാപരവുമായി' പ്രശ്‌നങ്ങള്‍ ഉടലെടുത്തു എന്നാണു ഏഷ്യാനെറ്റ് വാര്‍ത്ത. ആ വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു വിഷയവും പാര്‍ട്ടിക്കു മുന്നിലില്ല.
സ്വര്‍ണ്ണക്കടത്ത് കേസുമായി സംസ്ഥാന ഗവണ്‍മെന്റിനെയും സി പി ഐഎ എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. സി പി ഐ എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ പോലും നീചമായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. രാഷ്ട്രീയ എതിരാളികള്‍ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയും. ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ ഉചിതമായ തിരിച്ചടി നല്‍കും''.












Click it and Unblock the Notifications