ടിപി വധക്കേസിൽ സിപിഎമ്മിന് പങ്കില്ല,കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ലോലൻ'; ഇപി ജയരാജൻ
കണ്ണൂര്‍: ടിപി വധക്കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ജയരാജൻ ആവർത്തിച്ചു. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച പി കെ കുഞ്ഞന്തന്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാന്‍ ശ്രമിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയായിരുന്നുവെന്നും എന്നിട്ടും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പ്രതിയാക്കിയതാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ-''ടി പി ചന്ദ്രശേധരന്‍ വധക്കേസില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി വിധി പുറത്ത് വന്നിരിക്കുന്നു. ഇത് വെച്ച് വീണ്ടും സിപിഐഎമ്മിനെ വേട്ടയാടാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ഒരു കാര്യം ആവര്‍ത്തിച്ച് പറയാം. ഈ കൊലപാതകത്തില്‍ സിപിഐഎമ്മിന് ഒരു പങ്കുമില്ല. അത് അന്നും ഇന്നും ആവര്‍ത്തിച്ച് പറയുന്നു. സിപിഐ എമ്മിനെയും സിപിഐഎം നേതാക്കളേയും പ്രവര്‍ത്തകരേയും അനുഭാവികളേയും വേട്ടയാടാനാണ് സംഭവം നടന്ന അന്ന് മുതല്‍ എതിരാളികള്‍ ശ്രമിച്ചത്. നിരപരാധികളായ പലരേയും വേട്ടയാടി. അതിപ്പോഴും തുടരുന്നുവെന്ന് മാത്രം.ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഏതൊരു പ്രതിക്കും സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ അവസരമുണ്ട്. അതിന് അപ്പീല്‍ നല്‍കുന്നതും കോടതികളുടെ തുടര്‍ വിധികള്‍ ഉണ്ടാകുന്നതും സ്വാഭാവിക നടപടികളുമാണ്. ഈ കേസില്‍ തന്നെ പ്രതികള്‍ക്ക് ഇനിയും അപ്പീല്‍ നല്‍കാനുള്ള അവസരവുമുണ്ട്.

കോടതി ശിക്ഷിച്ചുവെന്നത് കൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാകണമെന്നില്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഉദാഹരണമായി ഗുരുവായൂരില്‍ ഒരു ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ട കേസിലെ ശിക്ഷാവിധി നോക്കിയാല്‍ മതിയാകും. അഞ്ച് സിപിഐഎം പ്രവര്‍ത്തകരെയാണ് അന്ന് ശിക്ഷിച്ച് ജയിയിലിടച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ഒരു പ്രതിയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ശിക്ഷിക്കപ്പെട്ട അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ നിരപരാധികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മനസ്സിലായി. ആ പ്രതി അന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ആ വിവരം കോടതിക്ക് മുമ്പാകെ റിപ്പോര്‍ട്ടായി സമര്‍പ്പിക്കുകയും ചെയ്തു. ഒരു തീവ്രവാദ സംഘടന കൊലപാതകം നടത്തുകയും അത് സിപിഐ എം പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കുകയുമായിരുന്നുവെന്ന് പിന്നീട് ശാസ്ത്രീയ അന്വേഷണത്തില്‍ വ്യക്തമായി.ഒടുവില്‍ കോടതി സിപിഐ എം പ്രവര്‍ത്തകരെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഇതൊരു ഉദാഹരണമായി പറയുന്നുവെന്ന് മാത്രം.
ഈ കേസില്‍ തന്നെ ശിക്ഷിക്കപ്പെട്ട സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച പി കെ കുഞ്ഞന്തന്‍. ഒരു ഉറുമ്പിനെ പോലും നോവിക്കാന്‍ ശ്രമിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയായിരുന്നു. എന്നിട്ടും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പ്രതിയാക്കി. ഇങ്ങനെ ഈ കേസില്‍ ഉള്‍പ്പെട്ടവരില്‍ പലരും നിരപരാധികളാണ്. അവര്‍ക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇനിയും അവസരമുണ്ട്.
സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കണമെന്ന് കാണിച്ച് ചന്ദ്രശേഖരന്റെ ഭാര്യ രമ നല്‍കിയ ഹര്‍ജി തള്ളിയതും സിപിഐ എം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണ്'.












Click it and Unblock the Notifications