Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ ധാർമ്മികത വിലയ്ക്ക് വാങ്ങാൻ കിട്ടില്ല: യുഡിഎഫിനെതിരെ വിമര്‍ശനവുമായി ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: ലോകായുക്ത ഉത്തരവിന് പിന്നാലെ രാഷ്ട്രീയ ധാർമ്മികത ഉയര്‍ത്തിപ്പിടിച്ച് മന്ത്രി കെടി ജലീല്‍ രാജിവെച്ചപ്പോള്‍ ഓര്‍ത്തുപോകുന്നത് യുഡിഎഫ് മന്ത്രിമാരുടെ രാഷ്ട്രീയ ജീർണ്ണതയെ കുറിച്ചാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നിരവധി കേസുകളാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ കോടതിയില്‍ നിന്നും പരാമര്‍ശം ഉണ്ടായിട്ടും രാജിവെക്കാന്‍ പലരും തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആനാവൂര്‍ നാഗപ്പന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കെ.ടി ജലീലിന്റെ രാജി ചർച്ചയാകുമ്പോൾ ചില കാര്യങ്ങൾ ഓർമ്മ വന്നു.
കെ.ടി ജലീലിനെതിരായി ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ലോകായുക്ത വിധി വന്നിട്ട് രണ്ടുമൂന്നു ദിവസമായി. ജലീലിന്റെ അപ്പീൽ ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പായി തന്നെ കെ ടി ജലീൽ മന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കുകയും, ആ രാജി ഗവർണർ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ജലീലിന്റെ ഉയർന്ന രാഷ്ട്രീയ ധാർമ്മികതയെ അഭിനന്ദിക്കുന്നു. ഈ അവസരത്തിൽ യുഡിഎഫ് മന്ത്രിമാരുടെ രാഷ്ട്രീയ ജീർണ്ണതയെ കുറിച്ചാണ് ഓർത്തുപോകുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നിരവധി കേസുകളാണ് ഉണ്ടായിരുന്നത്.

anavoor

പാമോലിൻ ഉൾപ്പെടെ ഉള്ള ചില കേസുകളിൽ അദ്ദേഹത്തിനെതിരായ പരാമർശം പോലും ബഹു. കോടതിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഉമ്മൻചാണ്ടി രാജിവെച്ചോ? ഇല്ല, പകരം അദ്ദേഹം മനസ്സാക്ഷിയുടെ കോടതിയിൽ കുറ്റവിമുക്തി നേടി നെഞ്ചും വിരിച്ച് ജനങ്ങളുടെ മുന്നിൽ നിന്നു. ആരുടെ മനസ്സാക്ഷി? ഉമ്മൻചാണ്ടിയുടെ സ്വന്തം മനസ്സാക്ഷി.
ഉമ്മൻചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാർ ആയിരുന്ന രമേശ് ചെന്നിത്തലയ്‌ക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും, വി.എസ് ശിവകുമാറിനെതിരെയും, ഷിബു ബേബിജോണിനെതിരെയും അനിൽ കുമാറിനെതിരെയും കെ ബാബുവിനെതിരെയും എത്രയോ കേസുകൾ ഉണ്ടായിരുന്നു. അഞ്ച് കൊല്ലത്തിനുള്ളിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മറ്റ് മന്ത്രിമാർക്കുമെതിരായി ലോകായുക്തയിൽ നടന്നത് നൂറിലേറെ കേസുകളാണ്.

ലോകായുക്തയ്ക്ക് നിലവിലുണ്ടായിരുന്ന വിഭവശേഷി വെച്ച് പരിഗണിക്കാൻ കഴിയുന്നതിന്റെ പല മടങ്ങ് കേസ് അന്നത്തെ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെ വന്നു. കേസ് പരിഗണിച്ച് ലോകായുക്തയുടെ നടുവൊടിഞ്ഞതല്ലാതെ രാജിവെക്കാനോ, രാജിയെ കുറിച്ച് ചിന്തിക്കാനോ ഉമ്മൻചാണ്ടി സർക്കാരിനോ, കോൺഗ്രസ്സിനോ, യുഡിഎഫിനോ കഴിഞ്ഞിട്ടില്ല. യുഡിഎഫിനും കോൺഗ്രസ്സിനും ധാർമ്മികത ബാധകമല്ലല്ലോ, അവർക്ക് ബാധകമായത് അവരുടെ സ്വന്തം മനസ്സാക്ഷി മാത്രമാണ്. അങ്ങനെ ലോകത്താരും കണ്ടിട്ടില്ലാത്ത ഒരു സാക്ഷിയുടെ മറവിൽ സകല കൊള്ളരുതായ്മകളും കാണിച്ച കൂട്ടരാണ് ഇപ്പോൾ ഗീർവാണ പ്രസംഗം നടത്തുന്നത്.

ജലീൽ രാജി വയ്ക്കുന്നതിനും കഷ്ടിച്ച് 24 മണിക്കൂർ മുൻപ് ഒരു യുഡിഎഫ് എം എൽ എയുടെ വീട്ടിൽ നിന്ന് അരക്കോടിയുടെ കളളപ്പണവും, അനധികൃത സ്വർണ്ണവും, വിദേശ കറൻസിയും വിജിലൻസ് കണ്ടെടുത്തു. കാട്ടുക്കള്ളന്മാരുടെ കൊള്ളസങ്കേതമാണ് യുഡിഎഫ് എന്നതിന് ഇതിലും വലിയ തെളിവ് വേണോ ? ഇപ്പുറത്ത് രാജ്യത്തെ സകലഅന്വഷണ ഏജൻസികളും കൂടി തലങ്ങും വിലങ്ങും അന്വഷിച്ചിട്ടും, എല്ലാ കുറുക്ക് വഴികളും നോക്കിയിട്ടും, കള്ളമൊഴികളും കള്ളത്തെളിവുകളും ഉണ്ടാക്കാൻ ശ്രമിച്ചിട്ടും, വ്യജവാർത്ത നിർമ്മിതികളിലൂടെ കുരുക്കുകൾ മുറുക്കിയിട്ടും എല്‍ഡിഎഫിന്‍റെ നിഴലിനെ പോലും സ്പർശിക്കാൻ ആർക്കും ആയിട്ടില്ല. കാരണം മടിയിൽ കനമില്ല എന്നത് തന്നെയാണ്. അതോർക്കുന്നത് യുഡിഎഫിന് നല്ലതാണ്. രാഷ്ട്രീയ ധാർമ്മികത വിലയ്ക്ക് വാങ്ങാൻ കിട്ടുന്ന ഒന്നല്ല, അത് സുതാര്യമായ പൊതുജീവിതത്തിലൂടെ ആർജ്ജിക്കേണ്ടതാണ്. യുഡിഎഫിന് ഒരുകാലത്തും അത് സ്വപ്നം കാണാൻ പോലും കഴിയില്ല.

Recommended Video

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+