'സിപിഎം സെമിനാറില്‍ പങ്കെടുക്കരുത്, ഉണ്ടായത് അച്ചടക്ക ലംഘനം'; തരൂരിനെതിരെ കടുപ്പിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാർ വിഷയത്തിൽ പ്രതികരണവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സെമിനാറില്‍ പങ്കെടുക്കരുത് എന്ന പാര്‍ട്ടി തീരുമാനം നേതാക്കള്‍ അനുസരിക്കണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.
സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെ പി സി സി പറഞ്ഞപ്പോള്‍ തന്നെ അനുസരിക്കണമായിരുന്നു. സംസ്ഥാന നേതൃത്വം പറഞ്ഞത് കേള്‍ക്കാതെ ദേശീയ നേതൃത്വത്തെ സമീപിച്ചത് ശരിയായില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം, സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ പോകുന്നതില്‍ നിന്നും നേതാക്കളെ കെ പി സി സി നേരത്തെ വിലക്കിയിരുന്നു. ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ ശശി തരൂര്‍ എംപി, മുതിര്‍ന്ന നേതാവ് കെ വി തോമസ് എന്നിവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കെ പി സി സി യുടെ വിലക്കും എത്തിയിരുന്നത്.
'കല്ലിടലിനായി ഉദ്യോഗസ്ഥർ മതിൽ ചാടുന്നു'; വി.മുരളീധരൻ..'രാഷ്ട്രീയ എതിര്‍പ്പെന്ന് ജോണ്‍ ബ്രിട്ടാസ്'
സില്‍വര്‍ ലൈൻ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സി പി ഐ എം വേദികളില്‍ എത്തുന്നത് അനുയോജ്യമല്ല എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഏപ്രില്‍ ഒമ്പതിന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിന്റെയും സാന്നിദ്ധ്യത്തിലാണ് പരിപാടി നടക്കുന്നത്.
മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. എന്നാൽ, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വേദിയിലേക്കാണ് കെ വി തോമസിനെ സി പി എം ക്ഷണിച്ചത്. കോൺഗ്രസിൽ അർഹമായ പരിഗണ കിട്ടുന്നില്ലെന്നാരോപിച്ച് മാസങ്ങളായി ഇടഞ്ഞ് നിൽക്കുന്ന നേതാവാണ് കെവി തോമസ്.
സ്വകാര്യ ബസ് സമരം; യാത്രക്കാർ പ്രതിസന്ധിയിൽ ആകില്ല; കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും
വികസന കാര്യങ്ങളിൽ പാർട്ടിക്കതീതമായി നിലപാടെടെക്കുകയും പിണറായിയെ പൊതുവേദിയിൽ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂർ. ഇരുവരേയും 23 - ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്ക് സി പി എം ക്ഷണിച്ചതിന് പിന്നാലെ വലിയ ജന ശ്രദ്ധയാണ് വാർത്തയ്ക്ക് ലഭിച്ചത്.
അതേസമയം, നീതി രഹിതമായ രാഷ്ട്രീയ പ്രവർത്തനമാണ് സി പി എം നടത്തുന്നത്. സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുത്. സി പി എം പരിപാടിയിൽ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമല്ല. കോൺഗ്രസിനെ ദ്രോഹിക്കുന്ന സി പി എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ, സി പി എമ്മിനോട് കാണിക്കുന്ന അയിത്തം കോൺഗ്രസിന് ബി ജെ പി യോടും എസ് ഡി പിഐയോടും ഇല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ബിജെപിയുടെയും എസ്ഡിപിഐയുടേയും പരിപാടികളിൽ പോകാൻ മടിയില്ലാത്തവരാണ് കോൺഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
അതേസമയം, ജനുവരിയിൽ ഹൈദരാബാദിൽ ചേർന്ന സി പി എം കേന്ദ്ര കമ്മിറ്റിയാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ചേരാൻ തീരൂമാനിച്ചത്. കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും സി പി എം പാർട്ടി കോൺഗ്രസ് നടത്തുന്നത്. ഇതാദ്യമായാണ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്നതെന്നതും ശ്രദ്ധേയമാണ്. അഞ്ചാം തവണയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം ആതിഥേയത്വം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു. നാലു വര്‍ഷം കൂടുമ്പോഴാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്.