പിവി അന്‍വറിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല; അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചു: എംവി ഗോവിന്ദന്‍
ഡല്‍ഹി: നിലമ്പുർ എംഎല്‍എ പിവി അന്‍വറിനെതിരെ തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംഎവി ഗോവിന്ദന്‍. അന്‍വർ വലതുപക്ഷ രാഷ്ട്രീയക്കാരുടെ കയ്യിലെ കോടാലിയായി മാറിയിരിക്കുകയാണ്. ഈ നിലപാടിനെതിരെ പാർട്ടിപ്രവർത്തകരും നേതാക്കളും അണനിരക്കണം. അന്‍വറിന്റെ നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അയാള്‍ക്ക് കാര്യമായി ധാരണയില്ലെന്ന് മനസ്സിലാകുമെന്നും ഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു.
എല്‍ ഡി എഫിന്റെ പിന്തുണയോടെ സ്വന്തന്ത്രനായി മത്സരിച്ച് വിജയിച്ച പിവി അന്‍വർ നടത്തിയ അവസാനത്തെ പത്രസമ്മേളനത്തില്‍ വലിയ രീതിയിലുള്ള പ്രചരണമാണ് സംഘടിപ്പിച്ചത്. അദ്ദേഹം ഏതെല്ലാം വിഷയത്തില്‍ ശരിയായ തരത്തിലുള്ള നിലപാടാണോ സ്വീകരിച്ചത്, അതിനെല്ലാം വിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

അന്‍വർ പഴയകാല കോണ്‍ഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ ഭാഗമാണ്. കെ കരുണാകരന്‍ ഡി ഐ സി രൂപീകരിച്ച സമയത്ത് അതിന്റെ ഭാഗമായി അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായി. ഡി ഐ സി കോണ്‍ഗ്രസിലേക്ക് തിരിച്ച് പോയപ്പോള്‍ അദ്ദേഹം തിരികെ കോണ്‍ഗ്രസിലേക്ക് പോയില്ല. അതിന് ശേഷമാണ് അദ്ദേഹം സി പി എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നിലപാട് സ്വീകരിച്ചതും നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറയുന്നു.
പാർട്ടിയിലെ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ടാണ് താന്‍ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഈ പറയുന്നത്. അങ്ങനെ ഒരു സാഹചര്യം അദ്ദേഹത്തിനില്ല. ഇത്രയും കാലം എം എല്‍ എ ആയിട്ടുപോലും അദ്ദേഹത്തിനും പാർട്ടി അംഗമാകാന്‍ സാധിച്ചിട്ടില്ല. വർഗ്ഗ ബഹുജന സംഘടനകളിലോ അതിന്റെ ഭാരവാഹിയായോ അദ്ദേഹം പ്രവർത്തിച്ചിട്ടില്ല.
സി പി എമ്മിന്റെ പാർലമെന്ററി പാർട്ടി അംഗം എന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ചോ പാർട്ടിയുടെ സംഘടനാപരമായ കാര്യങ്ങളെക്കുറിച്ചോ അദ്ദേഹത്തിന് വ്യക്തമായ നയങ്ങള്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് പ്രകടന പത്രികയുടെ അടിസ്ഥാനത്തിലാണ് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത്. പാർലമെന്ററി പ്രവർത്തനത്തോടൊപ്പം തന്നെ ജനകീയ പ്രക്ഷോഭങ്ങളും സമന്വയിപ്പിച്ചുകൊണ്ടാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും എംവി ഗോവിന്ദന്‍ പറയുന്നു.
പിവി അന്‍വർ എം എല്‍ എയ്ക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. എൽ ഡി എഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ എം എല്‍ എ തന്നെ വ്യക്തമാക്കി. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം വലിച്ചെറിഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കാന്‍ പാർട്ടി അംഗത്വം വേണമെന്നില്ല.
ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു പാർട്ടി എന്ന നിലയില്‍ എല്ലാ പരാതികളും ഞങ്ങള്‍ പരിശോധിക്കും. അത് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണ്. സംസ്ഥാന സർക്കാറിന്റെ സമീപനവും പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോകുക എന്നുള്ളത് തന്നെയാണ്. ഭരണതലവുമായി ബന്ധപ്പെട്ട ചില പരാതികള്‍ അന്‍വർ പരസ്യമായി ഉന്നയിച്ചതിന് ശേഷമാണ് പാർട്ടിയില്‍ പരാതി നല്‍കുന്നത്.
പാർട്ടിയുമായി ബന്ധപ്പെട്ടവർ പാർട്ടിയിലും സർക്കാറുമായി ബന്ധപ്പെട്ടവർ സർക്കാറിലും രണ്ടിലും ഭാഗമായവർ രണ്ടിടത്തും പരാതി ഉന്നയിക്കും. അല്ലാതെ പരസ്യമായി ഉന്നയിക്കാറില്ല. അത് അദ്ദേഹത്തിന്റെ പരിമിതിയാണ്. എന്തായാലും അതിന് ശേഷം മുഖ്യമന്ത്രിയേയും പാർട്ടി നേതാക്കളേയും കണ്ട് പരാതി നല്‍കി. അദ്ദേഹം നല്‍കിയ പരാതികളില്‍ അന്വേഷണം നടത്താന്‍ ഡി ജി പിയുടെ നേതൃത്വത്തില്‍ തന്നെ ഒരു ടീം രൂപീകരിച്ചു.
പ്രാഥമികമായി വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയുമുണ്ടായി. പി ശശിക്കെതിരായ ആരോപണങ്ങള്‍ ആദ്യ പരാതിയില്‍ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് വീണ്ടും പരാതി നല്‍കുന്നത്. അത് പരിശോധിച്ച് വരുന്നതിന് ഇടയിലാണ് പരാതിയുടെ കാര്യങ്ങള്‍ പരസ്യമായി പറയുന്നത്. മൂന്നാം തിയതി അദ്ദേഹത്തെ കാണാനിരിക്കുമ്പോഴാണ് അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള പത്രസമ്മേളനം ഉണ്ടാകുന്നതെന്നും എംവി ഗോവിന്ദന്‍ പറയുന്നു.












Click it and Unblock the Notifications