'ഭാരത് ജോഡോ കോൺഗ്രസ് പരിപാടി, സിപിഎം പങ്കെടുക്കില്ല'; 'തിരുത്തി' യെച്ചൂരി
ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭാരത് ജോഡോ യാത്ര കാശ്മീരിൽ എത്തുമ്പോൾ സി പി എം നേതാവായ യൂസഫ് തരിഗാമി യാത്രയുടെ ഭാഗമാകുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യെച്ചൂരിയുടെ വിശദീകരണം. യാത്ര കോണ്‍ഗ്രസിന്റേതാണെന്നും പങ്കെടുക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയെ നേരത്തെ കേരള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. യാത്ര കേരളത്തിലെത്തിയപ്പോൾ കടുത്ത പരിഹാസമായിരുന്നു നേതാക്കൾ ഉയർത്തിയത്. സിപിഎം ഭരിക്കു്നന കേരളത്തില്‍ 18 ദിവസവും ബി ജെ പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ യാത്ര വെറും രണ്ട് ദിവസവും എന്നായിരുന്നു അന്ന് സി പി എം ഉയർത്തിയ പരിഹാസം. എന്നാൽ കേരള ഘടകത്തിന്റെ വിമർശനങ്ങളിൽ നിന്ന് കേന്ദ്ര നേതൃത്വം അന്ന് അകലം പാലിച്ചു.

രാഹുലിന്റെ യാത്ര പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കില്ലെന്നും ബി ജെ പിയെ നേരിടണമെങ്കില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സ്വയം ശക്തിപ്പെടേണ്ടതുണ്ടെന്നും അതിനാലാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു യാത്ര നടത്തുന്നത് എന്നുമായിരുന്നു അന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. യാത്രയുടെ സംഘാടനത്തെ കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ നിലപാടിൽ നിന്നാണ് ഇപ്പോൾ സി പി എം മലക്കം മറിഞ്ഞിരിക്കുന്നത്. യാത്രയില്‍ നേരിട്ട് പങ്കെടുത്താല്‍ കേരളത്തിലടക്കം അത് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് ഇപ്പോൾ നിലപാട് 'തിരുത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ ഇന്ന് ചേർന്ന പിബി യോഗത്തിൽ ഇ പി ജയരാജനെതിരായ ആരോപണം ചർച്ച ചെയ്തില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. പിബിയില്‍ ആരും ആ വിഷയം ഉന്നയിച്ചില്ല. കേരളത്തിലെ വിഷയങ്ങള്‍ അവിടെ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇനി അത്തരം വിഷയം ഉണ്ടെങ്കില്‍ തന്നെ അത് പരിഹരിക്കാന്‍ ശേഷിയുള്ള നേതൃത്വമാണ് കേരളത്തില്‍ ഉള്ളതെന്നും യെച്ചൂരി വ്യക്തമാക്കി. രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യം പിബി യോഗം വിശദമായി ചര്‍ച്ച ചെയ്തുവെന്നും യെച്ചൂരി അറിയിച്ചു.

ത്രിപുരയിൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭരണകക്ഷിയായ ബി ജെ പി സിപിഐഎമ്മിനും മറ്റ് പ്രതിപക്ഷ ശക്തികൾക്കുമെതിരെ ആക്രമണം കടുപ്പിച്ചുവെന്ന് യെച്ചൂരി പറഞ്ഞു. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ബിജെപി സർക്കാരിന്റെ സ്വേച്ഛാധിപത്യ ഭരണം തകർത്തു കൊണ്ടിരിക്കുന്ന നിയമവാഴ്ച പുനഃസ്ഥാപിക്കണമെന്നും സിപിഐ എമ്മും ഇടതുപാർടികളും കോൺഗ്രസ് പാർടിയും സംയുക്തമായി ആവശ്യപ്പെട്ടു.നിയമസഭാ തിരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണം. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ത്രിപുരയിൽ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും പൂർണമായി പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.












Click it and Unblock the Notifications