'കൊലപാതകത്തിനുളള ഗൂഢാലോചന', ദിലീപിന് മേൽ ഗുരുതര വകുപ്പ് കൂടി ചുമത്തി അന്വേഷണ സംഘം
കൊച്ചി: നടന്‍ ദിലീപിന് മേല്‍ കുരുക്ക് കൂടുതല്‍ മുറുക്കി അന്വേഷണ സംഘം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന കേസില്‍ താരത്തിന് മേല്‍ കൂടുതല്‍ ഗുരുതരമായ വകുപ്പ് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് ദിലീപ്. ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യം അന്വേഷണ സംഘത്തിന്റെ ഈ നീക്കത്തിന് പിന്നിലുണ്ട്.

ദിലീപിന്റെയും മറ്റ് കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായാണ് ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് എസ്പി എംപി മോഹനചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ദിലീപിന് മേല്‍ കൊലപാതകം ലക്ഷ്യം വെച്ചുളള ഗൂഢാലോചന എന്ന ഗുരുതരമായ കുറ്റം കൂടിയാണ് ചുമത്തിയിരിക്കുന്നത്.

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് നല്‍കിയ പരാതിയിലാണ് ദിലീപിനും മറ്റ് ആറ് പേര്‍ക്കും എതിരെയുളള കേസ്. 120 ബി വകുപ്പ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂഢാലോചന നടത്തിയെന്ന കുറ്റമായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ചുമത്തിയിരുന്നത്.

ഗൂഢാലോചന നടത്തി എന്ന് മാത്രം വരുമ്പോള്‍ കേസിന് ബലമുണ്ടാകില്ലെന്ന നിഗമനത്തിലാണ് പുതിയ വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്ത് അന്വേഷണ സംഘം ഒരു അഡീഷണല്‍ റിപ്പോര്‍ട്ട് കൂടി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നാളെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുമ്പോള്‍ ഈ പുതിയ വകുപ്പ് കൂട്ടിച്ചേര്‍ത്തത് നിര്‍ണായകമാവും എന്നാണ് അന്വേഷണ സംഘം കണക്ക് കൂട്ടുന്നത്.

ഈ കേസിന്റെ എഫ്‌ഐഎസ് ശരിയായി പരിശോധിച്ചതിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തിയതിലും ഈ കേസില്‍ 302 ഐപിസി പ്രകാരമുളള കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി 120 ബി (1) ഐപിസി പ്രകാരമുളള കുറ്റകരമായ ഗൂഢാലോചന നടന്നതായി എഫ്‌ഐഎസ് പ്രകാരം കാണുന്നു. ആകയാല്‍ ഈ കേസില്‍ 120 ബി (1) ഐപിസിയോടൊപ്പം 302 ഐപിസി (120-ബി(1) ഓഫ് 302 (ഐപിസി) എന്ന് മാറ്റം വരുത്തി പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തി വരികയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദിലീപിനെ കൂടാതെ സഹോദരന്‍ അനൂൂപ്, സഹോദരിയുടെ ഭര്‍ത്താവ് സൂരജ്, വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട സുഹൃത്ത് സൂരജ്, അനൂപിന്റെ ഭാര്യയുടെ സഹോദരനായ അപ്പു, ദിലീപിന്റെ മറ്റൊരു സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ പ്രതികള്‍. ദിലീപിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നതിന് താന്‍ സാക്ഷിയായി എന്നാണ് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
Recommended Video

ദിലീപ് ജാമ്യത്തിലിറങ്ങിയതിന് ശേഷം ആലുവയിലെ വീട്ടില്‍ വെച്ച് ഡിഐജിയായ എവി ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യം യൂട്യൂബില്‍ ഫ്രീസ് ചെയ്ത് വെച്ച് സുദര്‍ശനനും ബൈജു പൗലോസും അടക്കമുളള ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണ് എന്ന് ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി. മാത്രമല്ല തന്റെ ദേഹത്ത് കൈ വെച്ച സുദര്‍ശന്റെ കൈ വെട്ടണം എന്നും ദിലീപ് പറഞ്ഞതായി ബാലചന്ദ്ര കുമാര്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications