സാധാരണകാരന്‍റെ 'കഞ്ഞി'യില്‍ പാറ്റ കേരളത്തില്‍ വന്‍ റേഷന്‍ പ്രതിസന്ധി; ജനം പെരുവഴിയില്‍
തൃശൂര്‍: സാധാരണകാരന്‍െ്‌റ 'കഞ്ഞി'യില്‍ പാറ്റവീഴ്ത്തി കേരളത്തില്‍ വന്‍ റേഷന്‍ പ്രതിസന്ധി. പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം റേഷന്‍ വ്യാപാരികളും ഉദ്യോഗസ്ഥരും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഇതിനിടയില്‍പ്പെട്ട് നട്ടം തിരിയന്നതോ പാവം സാധാരണകാരും. പ്രതിസന്ധി തുടങ്ങി ഒന്നര മാസം കഴിഞ്ഞിട്ടും റേഷന്‍ അരി വിതരണം സുഗമമാക്കാന്‍ നടപടിയായിട്ടില്ല.
അരി വരുന്നില്ല: കേന്ദ്രം കനിയുന്നില്ല
കൃത്യമായ അളവില്‍ അരിയും മറ്റു വസ്തുക്കളും ലഭിക്കുന്നില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ പരാതി. പുതിയ ഭക്ഷ്യസുരക്ഷാനിയമം വന്നപ്പോള്‍ ഉണ്ടായ ആശയക്കുഴപ്പം പരിഹരിക്കാത്തതാണ് പ്രശ്‌നകാരണമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അളവിനനുസരിച്ച് ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാത്തത് ഒത്തുകളി മൂലമാണെന്ന് പരാതിയുണ്ട്. ഇപ്പോഴത്തെ നിലയില്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുന്ന മുറയ്ക്ക് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. അതിനാല്‍ കുറഞ്ഞ അളവില്‍ വസ്തുക്കള്‍ നല്‍കി കണക്കില്‍ കൂട്ടിക്കാണിക്കുന്ന പഴയരീതി തുടരാനാകാത്ത അവസ്ഥയാണുള്ളത്. പ്രതിമാസം 7.22 ലക്ഷം ടണ്‍ അരി കൂടുതലായി ലഭിച്ചാലേ വിതരണം കാര്യക്ഷമമായി നടക്കുകയുള്ളൂവെന്ന് സര്‍ക്കാരും സമ്മതിക്കുന്നു. അതിനു കേന്ദ്രത്തിന്റെ കനിവുതേടി പരക്കംപായുകയാണ് സംസ്ഥാനം.

അരിക്കലത്തില്‍ 'നെറ്റ്' പ്രശ്‌നം
ഇനിയുള്ള കാലം ഇന്‍്ര്‍നെറ്റ് ഇല്ലെങ്കില്‍ വീട്ടില്‍ അടുപ്പ് പുകയില്ലെന്നത് തമാശയായി പറഞ്ഞതായിരുന്നു. അവസാനം അത് അറം പറ്റിയപോലെയായി. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം ഇന്റര്‍നെറ്റ് കണക്ഷന്‍ കൃത്യമായി ലഭിക്കാത്തതാണ്.
ഇ പോസ് മെഷിനില്‍ കൂടി റേഷന്‍കടയില്‍നിന്നു വസ്തുക്കള്‍ വാങ്ങുമ്പോള്‍ വിരലടയാളം പതിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഉപഭോക്താക്കളുടെ 10 വിരലുകള്‍ വെച്ചിട്ടും ചിലേടങ്ങളില്‍ മെഷിന്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ റേഷന്‍ വാങ്ങാന്‍ വരുന്നവര്‍ തിരിച്ചുപോകേണ്ട അവസ്ഥയാണുള്ളത്. സ്‌കാനര്‍ സംവിധാനമുണ്ടെങ്കില്‍ കണ്ണുകളുടെ രേഖാചിത്രമെടുത്ത് വിഷയം പരിഹരിക്കാമായിരുന്നു. അതിനും കഴിയുന്നില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇ പോസ് മെഷിന്‍ പൂര്‍ണതോതില്‍ സജ്ജമല്ലാത്തതും റേഷന്‍വിതരണം മുടങ്ങാന്‍ കാരണമാണ്. പുതിയ നയമനുസരിച്ച് റേഷന്‍കടകള്‍ക്കു മുന്നിലെത്തി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ഭക്ഷ്യവസ്തുക്കള്‍ തൂക്കി നല്‍കണമെന്ന നയം സംസ്ഥാനത്ത് ഇനിയും നടപ്പാക്കാനായില്ല. രണ്ടു മുതല്‍ മൂന്നു ശതമാനം വരെ അളവില്‍ കുറച്ചാണ് കാലങ്ങളായി ഭക്ഷ്യവസ്തുക്കള്‍ റേഷന്‍കടകള്‍ക്കു നല്‍കിയിരുന്നതെന്നത് പരസ്യമായ രഹസ്യമാണ്. പുതിയ 'ഡോര്‍ഡെലിവറി'സംവിധാനം വന്നാല്‍ ആ രീതി മാറും. അതിനാല്‍ അട്ടിമറിക്കാന്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ചരടുവലിക്കുന്നതായി പരാതിയുണ്ട്.
100 ക്വിന്റല്‍ അരി നല്‍കേണ്ടിടത്ത് 97 ക്വിന്റലേ സാധാരണ നല്‍കുകയുള്ളൂവെന്ന് റേഷന്‍വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്കു നല്‍കുമ്പോള്‍ അളവില്‍ കൃത്രിമം കാട്ടിയാണ് റേഷന്‍കടയുടമകള്‍ ഇതുവരെ പിടിച്ചുനിന്നത്. ഉന്നതരുടെ അറിവോടെയുള്ള നീക്കമായതിനാല്‍ എല്ലാവരും കണ്ണടച്ചു. ഫലത്തില്‍ ജനത്തിനു ലഭിക്കേണ്ട റേഷന്‍ വസ്തുക്കള്‍ പൊതുവിപണിയിലേക്കു മറിയുന്ന അവസ്ഥയായി.
അന്ത്യോദയ അന്നയോജന പദ്ധതി ( എ.എ.വൈ) പദ്ധതിയനുസരിച്ച് കാര്‍ഡ് ഒന്നിന് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യമായാണ് നല്‍കുന്നത്. മുന്‍ഗണനാവിഭാഗത്തില്‍ പെട്ടവര്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി നല്‍കും. പൊതുവിഭാഗത്തിലെ സബ്‌സിഡി ഗ്രൂപ്പില്‍ കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടുകിലോ അരി കി.ഗ്രാമിന് രണ്ടു രൂപ നിരക്കിലും ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗത്തില്‍ (നോണ്‍ പ്രയോറിറ്റി) പെട്ടവര്‍ക്ക് അരി കി.ഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് കി.ഗ്രാമിന് 6.70 രൂപ നിരക്കിലും ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും.
തൃശൂര്‍ താലൂക്കില്‍ മാത്രം ഏപ്രില്‍ മാസം അവസാനിക്കുമ്പോള്‍ എഴുപതോളം റേഷന്‍ കടകളില്‍ വിതരണം സ്തംഭിച്ചു. അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ സ്‌റ്റോക്കില്ലെന്ന് റേഷന്‍ കടയുടമകള്‍ അറിയിച്ചു. സ്‌റ്റോക്ക് ആവശ്യത്തിനു ലഭ്യമല്ലെന്നാണ് കടയുടമകളുടെ വിശദീകരണം. ഇ പോസ് മെഷിന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരിചയക്കുറവും സാങ്കേതികത്വവും പ്രശ്‌നമാകുന്നുണ്ട്. മിക്ക താലൂക്കുകളിലും ശരാശരി 150 വീതം റേഷന്‍ കടകളാണുള്ളത്. പകുതിയോളം റേഷന്‍കടകളിലും വിതരണം മുടങ്ങി. ഇ പോസ് മെഷിന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ റേഷന്‍കടയുടമകളുടെ സമരം നടന്നിരുന്നു. അതിനു പുറകിലും ഉദ്യോഗസ്ഥലോബിയാണെന്നു ആക്ഷേപമുണ്ട്.
അനിശ്ചിതാവസ്ഥ
റേഷന്‍ വ്യാപാരികള്‍ക്കു നല്‍കുന്ന ജീവന പര്യാപ്തത വേതന വിതരണത്തിലെ അനിശ്ചിതാവസ്ഥയും പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണ്. ഇവര്‍ക്ക് കഴിഞ്ഞ മൂന്നുമാസമായി തുക നല്‍കിയിട്ടില്ല. അതുവരെ കമ്മീഷന്‍ അടിസ്ഥാനത്തിലായിരുന്നു റേഷന്‍കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കൈവശം റേഷന്‍കടകളില്‍ എത്ര ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു എന്നതു സംബന്ധിച്ച് കൃത്യമായ കണക്കും സംവിധാനവുമില്ലെന്നതാണ് മുഖ്യപ്രശ്‌നം. പുതിയ നയമനുസരിച്ച് കടകള്‍ക്കു മുന്നില്‍ എത്തി വസ്തുക്കള്‍ തൂക്കി നോക്കി നല്‍കണം. എന്നാല്‍ 50 കി.ഗ്രാം വസ്തുക്കള്‍ നല്‍കുമ്പോള്‍ ചുരുങ്ങിയത് രണ്ടുകിലോയുടെ കുറവാണ് കാണുന്നതെന്ന് റേഷന്‍വ്യാപാരികള്‍ പറയുന്നു. രണ്ടു മുതല്‍ മൂന്നുവരെ ശതമാനം അളവ് കുറവിലാണ് റേഷന്‍കടക്കാര്‍ക്കു നല്‍കുന്നത്. നിലവിലെ ഡോര്‍ ഡെലിവറി സംവിധാനത്തില്‍ തട്ടിപ്പു നടത്താന്‍ പഴുതില്ലെന്നതിനാല്‍ അത് അട്ടിമറിക്കാന്‍ നീക്കമുണ്ട്.
ചാക്കില്‍ നിന്നു ചോര്‍ന്നുപോകുന്നു എന്നപേരില്‍ മുമ്പ് വസ്തുക്കള്‍ തട്ടിക്കുറച്ചിരുന്നു. കയറ്റിറക്കു തൊഴിലാളികളും ഉദ്യോഗസ്ഥരുമടങ്ങിയ തട്ടിപ്പ് അരങ്ങേറുന്നതായും പരാതിയുണ്ട്. കേരളത്തിനു മുമ്പ് 16 ലക്ഷം ടണ്‍ അരിയാണ് ലഭിച്ചിരുന്നതെങ്കില്‍ അത് 14.25 ലക്ഷം ടണായി കുറച്ചു. എല്ലാജില്ലകളിലും ഇ പോസ് മെഷിനുകള്‍ പൂര്‍ണമായി സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് 14,500 റേഷന്‍കടകളിലായി 80.18 ലക്ഷം റേഷന്‍കാര്‍ഡുകളാണ് ഉള്ളത്.












Click it and Unblock the Notifications