മുർമുവിന് കേരളത്തില്‍ നിന്നും വീണ ആ ഒരു വോട്ട് ആരുടേത്; 139 നേക്കാള്‍ മൂല്യമെന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: പ്രതിപക്ഷ സഖ്യസ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യയിയെ പതിനഞ്ചാമത് രഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മിന്നും വിജയം കരസ്ഥമാക്കി ദ്രൗപദി മുർമ്മു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 64.03 ശതമാനവും എന്‍ ഡി എ സ്ഥാനാർത്ഥിക്ക് ലഭിച്ചപ്പോള്‍. യശ്വന്ത് സിൻഹ 35.97 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വോട്ടെടുപ്പിന്റെ നാല് ഘട്ടത്തിലും എതിർ സ്ഥാനാർത്ഥിക്കെതിരെ വ്യക്തമായ മേല്‍ക്കൈ നേടികൊണ്ടായിരുന്നു മുർമവിന്റെ മുന്നേറ്റം.
മൂന്നാം റൌണ്ടില്‍ തന്നെ വിജയ മാർജിനായ 50 ശതമാനം വോട്ടുകള്‍ നേടാന്‍ മുർമുവിന് സാധിച്ചിരുന്നു. പിന്തുണ പ്രഖ്യാപിച്ച പാർട്ടികള്‍ക്ക് പുറമെ വ്യാപകമായ ക്രോസ് വോട്ടിങും മുർമുവിന്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി. കേരളത്തില്‍ നിന്നടക്കം മുർമുവിന് അനുകൂലമായി വോട്ടിങ് ഉണ്ടായി എന്നതാണ് ശ്രദ്ധേയം.
ദ്രൗപതി മുർമു ഇന്ത്യയുടെ പുതിയ രാഷ്ട്രപതി: മൂന്നാം റൗണ്ടില്‍ തന്നെ 50% ലേറെ വോട്ടുകളുമായി മുന്നേറ്റം
എല്‍ ഡി എഫും യു ഡി എഫും ഒറ്റക്കെട്ടായി പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നതിനാല്‍ എന്‍ ഡി എ സ്ഥാനാർത്ഥിക്ക് കേരളത്തില്‍ നിന്നും ഒറ്റ വോട്ടും ലഭിക്കില്ലെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്തെ ഒരു എം എല്‍ എയുടെ വോട്ട് മുർമ്മുവിന് ലഭിച്ചു.
140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. ഇതോടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വോട്ട് നേടാന്‍ എന്‍ ഡി എസ്ഥാനാർത്ഥിക്ക് സാധിച്ചു. മുർമ്മുവിന് ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച സംസ്ഥാനം കൂടിയായി ഇതോടെ കേരളം മാറി. അതേസമയം മറുവശത്ത് ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഒരു വോട്ട് പോലും യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചില്ല.
ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. 15 എംപിമാരുടെ വോട്ടുകള്‍ അസാധുവായപ്പോള്‍ 17 പ്രതിപക്ഷ എംപിമാർ മുർമ്മുവിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു ചെയ്തിരുന്നു.
ആകെ 4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്.ദ്രൗപദിക്ക് 6,76,803 വോട്ടുമൂല്യം നേടാനായി. 2,824 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചതെന്ന് ഫലം പ്രഖ്യാപിച്ചുകൊണ്ട് രാജ്യസഭ സെക്രട്ടറി പിസി മോദി വ്യക്തമാക്കി.
പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1,877 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ലഭിച്ചത്. 3,80,177 വോട്ടുമൂല്യമാണ് അദ്ദേഹത്തിന് നേടാനായത്. 776 എംപിമാരുടെ വോട്ടില്‍ 540 എണ്ണം മുർമ്മുവിന് ലഭിച്ചപ്പോള്‍ 208 പേർ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. സംസ്ഥാനങ്ങളില്‍ ഉത്തർപ്രദേശില്‍ നിന്നാണ് മുർമ്മുവിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. 59696 വോട്ട് മൂല്യത്തോടെ 287 വോട്ടുകള്‍ യുപിയില്‍ നിന്നും മുർമ്മുവിന് ലഭിച്ചു
യുപിയില്‍ നിന്നും 111 വോട്ടുകളാണ് യശ്വന്ത് സ്വിന്‍ഹയ്ക്ക് ലഭിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് ഏറ്റവും കൂടുല്‍ വോട്ട് ലഭിച്ചിരിക്കുന്നത് 32616 വോട്ട് മൂല്യത്തോട് ആകെ 216 എം എല്‍ എമാരുടെ വോട്ട് ബംഗാളില്‍ നിന്നും സിന്‍ഹ നേടി. ഇവിടെ നിന്നും 71 വോട്ടുകളുടെ പിന്തുണയാണ് മുർമ്മുവിന് ലഭിച്ചത്. അതേസമയം ഗോവയില്‍ നിന്ന് വോട്ട് ചോർച്ചയുണ്ടായില്ല എന്നത് കോണ്‍ഗ്രസിന് ആശ്വസകരമായി 12 എം എല്‍ എമാരും സിന്‍ഹയ്ക്ക് വോട്ട് ചോയ്തു. അതേസമയം ആസാമില്‍ വ്യാപക വോട്ട് ചോർച്ചയുണ്ടായി. പ്രതിപക്ഷ നിരയില്‍ 44 എം എല്‍ എ മാർ ഉണ്ടായിട്ടും സ്വിന്‍ഹയ്ക്ക് ലഭിച്ചത് 20 വോട്ട് മാത്രമാണ്.
അതേസമയം, കേരളത്തില്‍ നിന്നും മുർമ്മിവിന് വോട്ട് ചെയ്ത എം എല്‍ എയെ അഭിനന്ദിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് എത്തി. 'കേരളത്തിൽ നിന്ന് ശ്രീമതി ദ്രൗപതി മുർമ്മുവിന് ലഭിച്ച ഒരു വോട്ടിന് നൂറ്റിമുപ്പത്തൊമ്പതിനേക്കാൾ മൂല്യമുണ്ട്. ഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ട്.'- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.