കായിക സംസ്‌കാരത്തിന്റെ സന്ദേശമുണര്‍ത്തി കണ്ണൂര്‍ കലക്ടറുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി
കണ്ണൂര്‍: പൊതുജനാരോഗ്യ സംരക്ഷണത്തിനായി സമൂഹത്തില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മെയ് മാസത്തിലെ നാല് ആഴ്ചകളിലായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സാഹസിക മാസം പദ്ധതിക്ക് ഗംഭീര തുടക്കം. കണ്ണൂർ കലക്ടർ മീർ മുഹമ്മദ് അലിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.വാരാന്ത്യങ്ങൾ കായികാരോഗ്യത്തിനായി സമര്‍പ്പിക്കുന്ന കണ്ണൂരിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാണ്.

സൈക്കിള്‍ റാലിക്ക് വരവേല്‍പ്പ്
മാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ രാവിലെ കലക്ടറേറ്റ് പരിസരത്തു നിന്ന് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് നടന്ന സൈക്കിള്‍ റാലിയോടെയാണ് പരിപാടിക്ക് തുടക്കമായത്. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ റാലി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ പങ്കെടുത്ത റാലി രാവിലെ ഏഴര മണിക്ക് ആരംഭിച്ച് എട്ടരമണിയോടെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ സമാപിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഹാബിസ്, ഫുട്‌ബോള്‍ താരം സി.കെ വിനീത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സൈക്കിള്‍ റാലിക്ക് വരവേല്‍പ്പ് നല്‍കി.

സൈക്കിളോട്ട മല്‍സരം
തുടര്‍ന്ന് പൊതുജനങ്ങള്‍ (അഞ്ച് കിലോമീറ്റര്‍), പ്രൊഫഷനല്‍ (ആണ്‍-20 കിലോമീറ്റര്‍), പ്രൊഫഷനല്‍ (പെണ്‍-10 കിലോമീറ്റര്‍) എന്നീ മൂന്ന് വിഭാഗങ്ങളിലായി ബീച്ചില്‍ സൈക്കിളോട്ട മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. മല്‍സരം സി.കെ വിനീത് ഉദ്ഘാടനം ചെയ്തു. പ്രഫഷനല്‍ വിഭാഗങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 8,000 രൂപ, 6,000 രൂപ, 4,000 രൂപയും പൊതുജനങ്ങളിലെ വിജയികള്‍ക്ക് 6000, 4000, 3000 രൂപ വീതവും ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടന്ന സൈക്കിള്‍ റാലിക്ക് കേരള സൈക്ലിംഗ് അസോസിയേഷന്‍ സാങ്കേതിക സഹായം നല്‍കി.

ഗിഫ്റ്റ് എ സൈക്കിള്‍ പദ്ധതി
സാഹസിക മാസം പദ്ധതിയോടനുബന്ധിച്ച് നടക്കുന്ന ഗിഫ്റ്റ് എ സൈക്കിള്‍ പരിപാടിയുടെ ഭാഗമായി ഡി.ടി.പി.സി സ്‌പോണ്‍സര്‍ ചെയ്ത സൈക്കിള്‍ കേരള സമഖ്യ സൊസൈറ്റിയുടെ തൊക്കിലങ്ങാടി കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ഒ.കെ വിനീഷ് സമ്മാനിച്ചു. സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ലക്ഷ്യം സ്‌പോര്‍ട്‌സിലൂടെ ആരോഗ്യം
സ്‌പോര്‍ട്‌സിലൂടെ പൊതുസമൂഹത്തിന്റെ കായികക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാഹസികമാസം പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടം മുന്നോട്ടുവന്നിരിക്കുന്നത്. മെയ് ആറ് മുതലുള്ള നാല് ഞായറാഴ്ചകളില്‍ ജനകീയ പങ്കാളിത്തത്തോടെ സൈക്കിള്‍ റാലി, മാരത്തണ്‍, കയാക്കിംഗ്, നീന്തല്‍ എന്നീ കായിക വിനോദ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഭക്ഷണ രീതിയും ജീവിതശൈലിയും മൂലമുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ കായിക വിനോദങ്ങളിലേര്‍പ്പെടുന്നതിലൂടെ സാധിക്കും. ചികിത്സാ കേന്ദ്രങ്ങളേക്കാള്‍ രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലുകളാണ് നമുക്ക് വേണ്ടതെന്നും. അതിന്റെ ഭാഗമായാണ് സാഹസിക മാസം പദ്ധതിയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യുവാക്കള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിനു വേണ്ടിയാണ് അവധിക്കാലം തന്നെ പരിപാടിക്കായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 13ന് ഹെറിറ്റേജ് മാരത്തോണ്‍
പൈതൃക നഗരമായ തലശ്ശേരിയില്‍ മെയ് 13ന് സംഘടിപ്പിക്കുന്ന ഹെറിറ്റേജ് മാരത്തോണ്‍ ആണ് സാഹസിക മാസം പദ്ധതിയിലെ അടുത്ത പരിപാടി. 1.5 കിലോമീറ്ററായിരിക്കും ഇതിന്റെ ദൈര്‍ഘ്യം. തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്‌സ് ചര്‍ച്ച് തുടങ്ങിയ പൈതൃകസ്മാരകങ്ങളില്‍ സെല്‍ഫീ പോയിന്റുകളും ഒരുക്കും. 200 രൂപയാണ് മാരത്തോണിന്റെ ഫീസ്.

മൂന്നാം ഞായര്‍ നീന്തല്‍ യജ്ഞം
മെയിലെ മൂന്നാമത്തെ ഞായറാഴ്ചയായ 20ന് നീന്തല്‍ പ്രേമികള്‍ക്കായി വളപട്ടണം പുഴയില്‍ വെച്ച് പറശിനി ക്രോസ് എന്ന പേരില്‍ നീന്തല്‍ യജ്ഞം നടക്കും. പറശ്ശിനിക്കടവില്‍ വെച്ച് ആരംഭിക്കുന്ന നീന്തല്‍ മല്‍സരം വളപട്ടണം പുഴയില്‍ അവസാനിക്കും. 570 മീറ്റര്‍ വീതിയുള്ള 'പറശിനി ക്രോസ്' വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കിയിട്ടുണ്ട്. നീന്തല്‍ പരിശീലനത്തിനുള്ള അവസരവും അന്നേ ദിവസം ഉണ്ടാവും.

കയാക്കിംഗോടെ സമാപനം
സാഹസികമാസം പദ്ധതിയുടെ അവസാന വാരമായ മേയ് 27 ന് നടത്തുന്ന കയാക്കിംഗ് യജ്ഞം പയ്യന്നൂരിനടുത്തുള്ള കവ്വായി പുഴയില്‍ വെച്ചായിരിക്കും നടക്കുക. കവ്വായിയിലെ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെ പരിപാടി സംഘടിപ്പിക്കുന്നത്. ജല ടൂറിസത്തിന് മികച്ച സാധ്യതയാണ് കണ്ടല്‍ക്കാടുകള്‍ ഏറെയുള്ള കണ്ണൂരിനുള്ളതെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications