ഓഖിയിലും പഴി മാധ്യമങ്ങള്‍ക്ക്, ഒരു മുന്നറിയിപ്പും ലഭിച്ചില്ല, എല്ലാം ന്യൂനമര്‍ദ്ദമെന്ന് മുഖ്യമന്ത്രി
ഇ-മെയില്‍ വഴിയോ ഫോണ്‍ വഴിയോ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല.30നും ചുഴലിക്കാറ്റ് സംബന്ധിച്ച് അറിയിപ്പുണ്ടായിരുന്നില്ല.
തിരുവനന്തപുരം: ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്ന് ഇരകളും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോള്‍ മുഖ്യമന്ത്രി വിമര്‍ശിച്ചത് മാധ്യമങ്ങളെ. സംസ്ഥാനത്തിന്റെ പൊതുവികാരത്തിന് വിരുദ്ധമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ചുഴലിക്കാറ്റടിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ദുരന്തം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ദുരിതം നേരിട്ട വിഴിഞ്ഞത്തെയും പൂന്തുറയിലേയും ജനങ്ങള്‍ മന്ത്രിമാര്‍ക്കെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. കൂകി വിളിച്ചാണ് മന്ത്രിമാരെ അവര്‍ നേരിട്ടത്. മേഴ്‌സിക്കുട്ടിയമ്മ ഉള്‍പ്പെടെയുള്ളവരോട് സംസാരിക്കാന്‍ പോലും നാട്ടുകാര്‍ മടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭായോഗം വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി കാര്യങ്ങള്‍ തുറന്നടിച്ചത്.
മുന്നറിയിപ്പ് സംബന്ധിച്ച്
ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. നവംബര്‍ 28ന് മുന്നറിയിപ്പ് കിട്ടിയിട്ടില്ല. 29ന് 2.30ന് മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് കിട്ടി. 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചത്. ഇക്കാര്യം അറിഞ്ഞ ഉടന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും വിവരം അറിയിച്ചുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
30ന് പറഞ്ഞത് ന്യൂനമര്‍ദ്ദം മാത്രം
ഇ-മെയില്‍ വഴിയോ ഫോണ്‍ വഴിയോ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ കടലില്‍ പോകുന്നത് സംബന്ധിച്ച മുന്നറിയിപ്പുണ്ടായിരുന്നു. 30നും ചുഴലിക്കാറ്റ് സംബന്ധിച്ച് അറിയിപ്പുണ്ടായിരുന്നില്ല. ന്യൂനമര്‍ദ്ദത്തെ കുറിച്ചുമാത്രമാണ് വിവരം നല്‍കിയിരുന്നതെന്നും പിണറായി വിജയന്‍ വിശദീകരിച്ചു.
മൂന്ന് ദിവസം മുമ്പെങ്കിലും
ന്യൂനമര്‍ദ്ദം ശക്തമാകുമെന്നത് സംബന്ധിച്ച് മാത്രമാണ് വിവരം ലഭിച്ചത്. ഇക്കാര്യം എല്ലാ വിഭാഗങ്ങളെയും അറിയിക്കുന്നതില്‍ വീഴ്ച വന്നിട്ടില്ല. ചുഴലിക്കാറ്റ് സംബന്ധിച്ച് മൂന്ന് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നു. മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പേ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നു. വിവരമറിഞ്ഞ ഉടന്‍ നാവിക സേനയും തീരസേനയും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിമിഷം പോലും പാഴാക്കിയില്ല
മുന്നറിയിപ്പ് കിട്ടിയ ശേഷം നിമിഷം പോലും പാഴാക്കിയില്ല. ദുരന്തം നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച വന്നിട്ടില്ല. കേന്ദ്രമന്ത്രിമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാണ്. ഇങ്ങനെ ഒന്ന് നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുകൂലമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം സ്വീകരിച്ച നടപടികളെ തമിഴ് മാധ്യമങ്ങള്‍ പോസറ്റീവായി കണ്ട് പ്രതികരിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കനത്ത വീഴ്ചയുണ്ടായി
ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയുണ്ടായെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചില്‍ കാര്യക്ഷമമല്ലെന്നും, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ആരോപണമുണ്ടായി. വിഴിഞ്ഞത്തും മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രിക്കെതിരേയും പ്രതിഷേധമുയര്‍ന്നു.
മന്ത്രിമാര്‍ മടങ്ങണം
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ തിങ്കളാഴ്ചയും പ്രതിഷേധമുയര്‍ന്നിരുന്നു. പൂന്തുറയില്‍ സന്ദര്‍ശനം നടത്താനെത്തിയ മന്ത്രിമാര്‍ എത്രയും പെട്ടെന്ന് മടങ്ങണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനോടൊപ്പം ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് നാട്ടുകാര്‍ മന്ത്രിമാര്‍ക്കെതിരെ തിരിഞ്ഞത്.
തിരിഞ്ഞുനോക്കിയില്ല
മന്ത്രിമാര്‍ ഇത്രദിവസമായിട്ടും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിമാര്‍ പൂന്തുറയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. അതേസമയം, കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെയും സിപിഎം നേതാവ് വിഎച്ച് അച്യുതാനന്ദനെയും കേള്‍ക്കാന്‍ നാട്ടുകാര്‍ തയ്യാറായത് ഏറെ ശ്രദ്ധിക്കപ്പെടകയും ചെയ്തു.