അറബിക്കടലിൽ ശക്തമായ ചുഴലിക്കാറ്റിന് സാധ്യത: 14 മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മെയ് 14ന് തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞ് ദിശയിലായി സഞ്ചരിക്കുന്ന ന്യൂനമർദ്ദം 16ാം തിട്ടയിതോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ചുഴലിക്കാറ്റ് രൂപമെടുക്കുന്നതോടെ കേരളത്തിലും 14 മുതൽ തന്നെ ശക്തമായ മഴ ലഭിച്ചേക്കും. ചുഴലിക്കാറ്റ് രൂപമെടുക്കുന്നതോടെ മ്യാൻമർ നൽകിയ ടൌട്ടേ എന്ന പേരായിരിക്കും നൽകുക.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇപ്പോൾ പ്രവചിച്ചിട്ടുള്ള ന്യൂനമർദ്ദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. അതേ സമയം ന്യൂനമർദ്ദം രൂപംകൊള്ളുന്ന സമയത്ത് കേരള തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യം മുന്നിൽക്കണ്ട് ജനങ്ങളും സർക്കാർ സംവിധാനങ്ങഴും കരുതൽ നടപടികൾ സ്വീകരിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

കടലാക്രമണത്തിനും കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് കേരള തീരത്ത് മെയ് 14 മുതൽ അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യ ബന്ധനം നിർത്തിവെച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്. അതേ സമയം മത്സ്യബന്ധനത്തിന് വേണ്ടി ആഴക്കടലിലേക്ക് പോയിട്ടുള്ള മത്സ്യതൊഴിലാളികൾ 14 ന് മുമ്പായി തൊട്ടടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇവരിലേക്ക് വിവരം എത്തിക്കാനും നിർദേശമുണ്ട്.
കൂടാതെ അടുത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇടുക്കിയിൽ മെയ് 11, 12,15 തിയ്യതികളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 11ന് മലപ്പുറത്തും 13ന് തിരുവനന്തപുരത്തും, 14നും 15നും കോട്ടയത്തും യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിൽ മെയ് 14നും 15നും യെല്ലോ അലേർട്ടാണുള്ളത്.












Click it and Unblock the Notifications