പാമ്പ് കടിയേറ്റുള്ള മരണം; അധികൃതരുടെ വീഴ്ചയിൽ അന്വേഷണം വേണം; കെസി വേണുഗോപാൽ
പാമ്പുകടിയേറ്റുള്ള മരണങ്ങൾ കൂടുന്നതിനിടെ ആരോഗ്യ വകുപ്പിനെ രൂക്ഷമായി വിമർശിച്ച് കെസി വേണുഗോപാൽ. ഈ നാടിന്റെ ആരോഗ്യ സംവിധാനങ്ങൾ പുലർത്തുന്ന നിസ്സംഗ മനോഭാവം മനുഷ്യരെ കൊല്ലുന്ന സാഹചര്യമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെ്ന് അദ്ദേഹം കുറ്റപ്പെടുത്തി. കായംകുളത്ത് പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിലും, തിരുവനന്തപുരത്ത് എട്ടുവയസ്സുകാരന് ജീവൻ നഷ്ടമായതിലും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്ച പ്രകടമാണ്.
മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഉടനടി കൃത്യമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‌കുകയും ചെയ്യണമെന്ന ആവശ്യം മുൻനിർത്തി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെസി വേണുഗോപാലിൻ്റെ വാക്കുകളിലേക്ക്

'നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ പോലും തുലാസിലാകുന്ന അരക്ഷിതാവസ്ഥയിലേക്കാണ് നാട് പോകുന്നത്. കടുത്ത ചൂടിൽ പാമ്പുകൾ പുറത്തേക്കിറങ്ങുന്നതിൽ ജാഗ്രത പുലർത്താൻ നമ്മൾ ഏതുവിധേനയും ശ്രമിക്കുമ്പോൾ, ഈ നാടിന്റെ ആരോഗ്യ സംവിധാനങ്ങൾ പുലർത്തുന്ന നിസ്സംഗ മനോഭാവം മനുഷ്യരെ കൊല്ലുന്ന സാഹചര്യമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കായംകുളത്ത് പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിലും, തിരുവനന്തപുരത്ത് എട്ടുവയസ്സുകാരന് ജീവൻ നഷ്ടമായതിലും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്ച പ്രകടമാണ്.
മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഉടനടി കൃത്യമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‌കുകയും ചെയ്യണമെന്ന ആവശ്യം മുൻനിർത്തി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. രണ്ട് പേരെയും ആശുപതിയിൽ പ്രവേശിച്ചപ്പോൾ തന്നെ പാമ്പ് കടിയേറ്റതാണെന്ന് കുടുംബങ്ങൾ അറിയിച്ചിട്ടും ആന്റി വെനം നല്കാൻ ഡോക്ടർമാർ തയ്യാറാകാതിരുന്നതാണ് മരണ കാരണമെന്ന ആരോപണം നമ്മുടെ ആരോഗ്യ മേഖലയുടെ ഗൗരവകരമായ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആരോഗ്യ മേഖലയുടെ വീഴ്ച മൂലമുണ്ടായ ഈ മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സർക്കാർ ഉടനടി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നല്കാൻ തയ്യാറാകണമെന്ന ആവശ്യവും സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.
സർക്കാർ ഉറപ്പുവരുത്തേണ്ട ചിലത് കത്തിനൊപ്പം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അവ ഇവിടെ സൂചിപ്പിക്കുന്നു.
ആന്റിവെനം ലഭ്യത ഉറപ്പാക്കൽ: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ആന്റിവെനം (Anti-venom) സൗകര്യം സജ്ജമാക്കാൻ സർക്കാർ തയ്യാറാകണം. പ്രത്യേകിച്ചും, പാമ്പിന്റെ ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ താലൂക്ക് ആശുപത്രികളിൽ ആന്റിവെനം സ്റ്റോക്ക് ഉണ്ടെന്നും ജീവൻരക്ഷാ സൗകര്യങ്ങൾ പര്യാപ്തമാണെന്നും കൃത്യമായ ഇടവേളകളിൽ ഉറപ്പുവരുത്തണം.
സംസ്ഥാനതല ഹെൽപ്പ്‌ലൈൻ ഡെസ്ക്: അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് പെട്ടെന്ന് സഹായം ലഭ്യമാക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി സംസ്ഥാന തലത്തിൽ ഒരു 24x7 ഹെൽപ്പ്‌ലൈൻ ഡെസ്ക് ആരംഭിക്കുക. ഇതിനായി ഒരു ടോൾ ഫ്രീ നമ്പർ (Toll-free number) അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ട്.
ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം: പാമ്പുകടിയേറ്റുള്ള ചികിത്സയിൽ നിർണ്ണായകമായ ആദ്യ മണിക്കൂറുകളിൽ കാലതാമസം ഒഴിവാക്കുന്നതിനായി ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും ആധുനികവും ശാസ്ത്രീയവുമായ പ്രത്യേക പരിശീലനം ലഭ്യമാക്കുക.
അശാസ്ത്രീയ ചികിത്സകൾക്കെതിരെയുള്ള ക്യാമ്പയിൻ: പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ചും, എത്രയും വേഗം ആശുപത്രിയിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക. അശാസ്ത്രീയമായ ചികിത്സകൾക്ക് വിധേയരായി ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കപ്പെടണം.
ജനകീയ ബോധവൽക്കരണം: ജനങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ, ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും സമഗ്രമായ ബോധവൽക്കരണ പരിപാടികൾ വിപുലീകരിക്കുക'












Click it and Unblock the Notifications