മുഖ്യമന്ത്രിക്ക് വധഭീഷണി; കാരണം സൈനബയോടുള്ള അടങ്ങാത്ത പക, കൊലക്കേസ് പ്രതിയടക്കം പിടിയിൽ...
പാലക്കാട് കല്ലേക്കാട് സ്വദേശിയായ സൈനബയുടെ പേരിലുള്ള മൊബൈൽ നമ്പറിൽ നിന്നാണ് മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി വന്നത്.
തൃശൂർ: മുഖ്യമന്ത്രിക്ക് വധഭീഷണി വന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ള പാലക്കാട് സ്വദേശികളെയാണ് തൃശൂർ പോലീസ് ശനിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്.
പാലക്കാട് കല്ലേക്കാട് സ്വദേശിയായ സൈനബയുടെ പേരിലുള്ള മൊബൈൽ നമ്പറിൽ നിന്നാണ് മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി വന്നത്. ചാലക്കുടിയിൽ നിന്നും തൃശൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന സജേഷ് കുമാറിന്റെ ഫോണിലേക്കാണ് സന്ദേശം വന്നത്. 'മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലപ്പെടും' എന്നായിരുന്നു സന്ദേശം.

തൃശൂർ പോലീസിൽ....
'മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലപ്പെടും' എന്ന സന്ദേശം ലഭിച്ചയുടൻ തന്നെ സജേഷ് കുമാർ തൃശൂർ ഈസ്റ്റ് പോലീസിലെത്തി വിവരം അറിയിച്ചു. ഉടൻതന്നെ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറി. ഈ സമയം മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനായി പാലക്കാടേക്ക് തിരിച്ചിരുന്നു.

സുരക്ഷ ശക്തമാക്കി...
വധഭീഷണി വന്ന നമ്പർ പാലക്കാട് നിന്നുള്ളതാണെന്ന് തെളിഞ്ഞതോടെ പോലീസ് സംവിധാനം ഉണർന്നു പ്രവർത്തിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രി പാലക്കാട് ജില്ലയിലുള്ളതിനാൽ പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും, അദ്ദേഹത്തിന് കർശന സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. സിപിഐഎം ജില്ലാ സമ്മേളന വേദിയിലും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയത്.

സൈനബയുടെ പേരിൽ...
സന്ദേശത്തിന്റെ ഉറവിടം പാലക്കാടാണെന്ന് കണ്ടെത്തിയ പോലീസ്, ആ നമ്പർ ആരുടെ പേരിലുള്ളതാണെന്നും കണ്ടുപിടിച്ചിരുന്നു. പാലക്കാട് കല്ലേക്കാട് പിരായിരിയിൽ ചായക്കട നടത്തുന്ന സൈനബയുടെ ഫോണിൽ നിന്നാണ് വധഭീഷണി വന്നത്. എന്നാൽ സൈനബയെ അന്വേഷിച്ചത്തിയപ്പോഴാണ് അവരുടെ മൊബൈൽ ഫോൺ മൂന്നു ദിവസം മുൻപ് മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞത്.

രണ്ടുപേർ...
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൈനബയുടെ അയൽവാസികളായ രണ്ടുപേരാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് ഭീഷണി സന്ദേശമയച്ചതെന്ന് കണ്ടെത്തിയത്. കൊലക്കേസ് പ്രതിയുൾപ്പെടെയുള്ള രണ്ടുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്.

പകതീർക്കാൻ...
അയൽവാസിയായ സൈനബയോടുള്ള പകതീർക്കാനായാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് സന്ദേശമയച്ചതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. തൃശൂരിൽ കസ്റ്റഡിയിലെടുത്ത രണ്ടുപേരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കൊലക്കേസ് പ്രതിയടക്കം സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications