കെജ്രിവാളിനും ആപ്പിനും ആശ്വാസം.. 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
ദില്ലി: ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതിലൂടെ വന്‍ തിരിച്ചടി നേരിട്ട ആപ്പിനും അരവിന്ദ് കെജ്രിവാളിനും വലിയ ആശ്വാസമായിരിക്കുകയാണ് കോടതി വിധി. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് കോടതി വിധി. വിശദീകരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കിയില്ലെന്നും ശുപാര്‍ശ റദ്ദാക്കണം എന്നുമാണ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ശരിവെച്ചുകൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്.
എംഎല്‍എമാരുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. എംഎല്‍എമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാനുള്ളഅവസരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജനുവരി 19നാണ് ഇരട്ടപ്പദവി ആരോപണത്തിന്റെ പേരില്‍ 20 ആപ് എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടത്. ഇതോടെ ദില്ലി നിയമസഭയിൽ ആം ആദ്മി പാർട്ടിയുടെ അംഗബലം 47 ആയി കുറഞ്ഞിരുന്നു.
അഭിഭാഷകനായ പ്രശാന്ത് പട്ടേലാണ് എംഎല്‍എമാരുടെ ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എംഎല്‍എ പദവിക്കൊപ്പം മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറി പദവിയും വഹിച്ച് ആനുകൂല്യം കൈപ്പറ്റുന്നു എന്നായിരുന്നു ആരോപണം.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവരെ അയോഗ്യരാക്കിക്കൊണ്ടുള്ള തീരുമാനം രാഷ്ട്രപതി രാംനാഥ് കോവിന്ദും അംഗീകരിച്ചു. ദില്ലി സര്‍ക്കാര്‍ നേരത്തെ ഇരട്ടപ്പദവി ആക്ടില്‍ ഭേദഗതി വരുത്തിയെങ്കിലും രാഷ്ട്രപതി ഒപ്പ് വെയ്ക്കാതെ മടക്കിയിരുന്നു. ഹൈക്കോടതിയുടെ വിധി സത്യത്തിന്റെ വിജയമാണ് എന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിരിക്കുന്നത്. ഇത് ജനങ്ങളുടെ വിജയമാണെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
വാതിൽ ചവിട്ടിത്തുറന്ന് മകളുടെ നെഞ്ചിൽ രാജൻ കത്തി കുത്തിയിറക്കി! മലപ്പുറത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല
പട്ടിക്കാഷ്ഠത്തിന് നടുവിൽ ലസ്സി നിർമ്മാണം! ഉപയോഗിക്കുന്നത് കക്കൂസ് വെള്ളം! പുഴുവരിക്കുന്ന ഇടം..