'മയക്കുമരുന്ന് ആരും വായിൽ കുത്തിക്കയറ്റി തരില്ല, നശിക്കണമെന്ന് വിചാരിച്ചാൽ നശിക്കും'; ധ്യാൻ ശ്രീനിവാസൻ
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെ കഴിഞ്ഞ ദിവസം ടിനി ടോം നടത്തിയൊരു പ്രതികരണം വളരെ ചർച്ചയായിരുനന്ു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നായിരുന്നു ടിനി ടോം പറഞ്ഞത്. ഇപ്പോഴിതാ ടിനി ടോമിന്റെ പ്രതികരണത്തിൽ മറുപടി നൽകുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നും ധ്യാൻ പറഞ്ഞു.
'നശിക്കണമെന്ന് അവന് തോന്നിക്കഴിഞ്ഞാൽ അവൻ നശിക്കും. മകന് ഒരു ബോധവും തീരുമാനവും ഉണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ, ഇത് മോശമാണ് ഉപയോഗിക്കാൻ പാടില്ലെന്ന് അവന് തോന്നുമല്ലോ. അല്ലാതെ മയക്കുമരുന്ന് ആരും നമ്മുടെ വായിൽ കുത്തിക്കേറ്റി തരില്ലല്ലോ.

ലഹരി ഉപയോഗിക്കുകയെന്നത് വ്യക്തിപരമായ കാര്യമാണ്. ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ഒക്കെ ചെയ്യാം. പക്ഷേ സിനിമയിൽ വരുമ്പോൾ നമ്മൾ അച്ചടക്കം പാലിക്കണം നമ്മുടെ ജോലി കൃത്യമായി ചെയ്യണം.എല്ലാവരും കോൺട്രാക്ട് ബേസിലാണല്ലോ ജോലി ചെയ്യുന്നത്. അങ്ങനെ നമ്മുക്ക് പ്രത്യേക മുൻഗണനയൊന്നും ഇല്ലല്ലോ', ധ്യാൻ പറഞ്ഞു.
സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമ മേഖലയിൽ ഇത് കച്ചവടം നടത്തുന്നില്ല ഞാൻ പറഞ്ഞു. പക്ഷേ 17-18 വയസ്സിലാണ് കുട്ടികൾ ഏറ്റവും വഴി തെറ്റി പോകുന്നത്. ആകെ ഒരു മകനേയുള്ളു.
ഈ അടുത്ത് ഞാൻ ഒരു സിനിമാ താരത്തിനൊപ്പം അഭിനയിച്ചിരുന്നു. അദ്ദേഹം ലഹരിക്ക് അടിമയാണ്. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയും. അത് ഈ ലൈറ്റ് പോലെയാണ്. ഇലക്ട്രിസിറ്റി കടത്തി വിടുമ്പോൾ അത് നല്ല ബ്രൈറ്റായി നിൽക്കും. എന്നാൽ ഫിലമെന്റ് അടിച്ച് പോയാൽ കാര്യമില്ല. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി', എന്നായിരുന്നു ടിനിയുടെ വാക്കുകൾ.
അതിനിടെ ശ്രീനാഥ് ഭാസിക്കെതിരായ വിലക്കിൽ പ്രതികരിച്ച് കൂടുതൽ താരങ്ങൾ രംഗത്തെത്തി. ശ്രീനാഥ് ഭാസിയിൽ ആരോപിക്കപ്പെടു്നന രീതിയിലുള്ള പെരുമാറ്റങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും താരങ്ങളെ അങ്ങനെ ആർക്കും വിലക്കാൻ സാധിക്കില്ലെന്നും നടൻ ലുക്ക്മാൻ പറഞ്ഞു.
വ്യക്തികളുടെ പ്രശ്നങ്ങളിൽ ഒരു സിനിമ മേഖലയെ ഒന്നാകെ ആക്ഷേപിക്കരുതെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി പ്രതികരിച്ചു. നമ്മുക്ക് ഒരാളോട് വിരോധമുണ്ടെങ്കിൽ നമ്മൾ അയാളെ കുറിച്ച് കുറച്ചധികം മോശമായി പറയും. എന്ന് വെച്ച് അയാളെ അത് വെച്ചല്ല അളക്കേണ്ടത്. വ്യക്തികളെ കുറിച്ചുള്ള പ്രശ്നങ്ങൾ അവരുമായി തീർക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സിനിമാ താരങ്ങളുടെ ലഹരി ഉപയോഗത്തെ കുറിച്ച് ആദ്യം പ്രതികരിച്ചത് നിർമ്മാതാക്കളുടെ സംഘടനയായിരുന്നു. സെറ്റിൽ പല താരങ്ങളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇവരുമായി സഹകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു നിർമ്മാതാക്കൾ ആരോപിച്ചത്. അതേസമയം വിവാഗങ്ങളുടെ പശ്ചാത്തലത്തിൽ സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം പരിശോധിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് കർശന നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമൻ അറിയിച്ചു. ലൊക്കേഷനുകളില്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. നിയമലംഘകര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications