'ഈ കേസിനെ വെല്ലുവിളിക്കുന്നത് മറ്റാരുമല്ല, അത് അവരാണ്'; സർക്കാരും മുള്‍ മുനയില്‍: ആശാ ഉണ്ണിത്താന്‍
കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ വലിയ ആരോപണങ്ങളാണ് സർക്കാറിനെതിരെ ഉയർന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സുപ്രധാന വഴിത്തിരിവില്‍ എത്തിനില്‍ക്കേയാണ് ശ്രീജിത്തിന്റെ മാറ്റം എന്നതാണ് വിമർശനങ്ങള്‍ ശക്തമാവാന്‍ ഇടയാക്കിയത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമായി വരെ ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നവരും ഏറെയാണ്. നടിയെ ആക്രമിച്ച കേസ് നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ നിലനിന്നാല്‍ അപകരമായ അവസ്ഥയിലാക്കാവും പോവുകയെന്ന് അഭിപ്രായപ്പെട്ട് അഡ്വ. ആശാ ഉണ്ണിത്താന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ഭയാശങ്ക വിതറിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോയിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അവർ. കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോർന്ന സംഭവത്തിലും ആശാ ഉണ്ണിത്താന്‍ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നുണ്ട്.

ഒരു സ്ത്രീയുടെ സ്വകാര്യതയാണ് കോടതിയില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍. 'സ്ത്രീക്ക് എതിരെ നടന്ന പീഡനമാണ്. അതാണ് ഇവിടെ കൈമാറപ്പെട്ടത്. അല്ലെങ്കില്‍ വീണ്ടും വീണ്ടു കൈമാറപ്പെട്ടത്. അല്ലെങ്കില്‍ ഹാഷ് വാല്യൂ മാറുന്ന രീതിയിലുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടുള്ളത്'- എന്നും റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ആശാ ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നു.

അത് ഒന്ന് രണ്ട് മൂന്ന് ആളുകളിലേക്ക് മാറി എന്നതും, അങ്ങനെ മാറാന്‍ ഉണ്ടായ സാഹചര്യവും കേവലം തെളിവില്‍ കൃതൃമത്വം കാട്ടുന്ന കുറ്റകൃത്യം മാത്രമല്ല, ഐപിസി പ്രകാരം മറ്റൊരു കുറ്റകൃത്യം കൂടെ വിളിച്ചുവരുത്തുന്നതിലേക്കാണ് നയിക്കുന്നത്. ഇതൊക്കെ നിസാരവത്കരിച്ച് കാണുമ്പോള്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്ത് ചെയ്യുമെന്ന അവസ്ഥയാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ എങ്ങനെ നാളെ ഒരു വ്യക്തി തനിക്കെതിരെയുള്ള അതിക്രമത്തെക്കുറിച്ചുള്ള ഒരു രേഖ ഒരു വക്കീലിനേയോ, പൊലീസിനേയോ, കോടതിയേയോ എല്‍പ്പിക്കും.

ഈ സംവിധാനത്തെ തന്നെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ സംവിധാനം അത്രമേല്‍ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. മറ്റാരുമല്ല, പ്രതികള്‍ തന്നെയാണ് വെല്ലുവിളിക്കുന്നത്. പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് ആര് എന്ന് സംശയിക്കുന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെപ്പോലും മാറ്റിക്കൊണ്ട്, അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ഭയാശങ്ക നമ്മുടെയൊക്കെ മനസ്സില്‍ വിതറിക്കൊണ്ടാണ് സർക്കാർ മുന്നോട്ട് പോവുന്നതെന്നും ആശാ ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നു.

സർക്കാറിന്റെ ഈ നീക്കത്തെ ന്യായികരിച്ച് പറയാന്‍ വരുന്ന ആളുകളുടെ വാക്കുകള്‍ പോലും തെറ്റിപ്പോകുന്ന അവസ്ഥയാണ് ഉള്ളത്. നിയമത്തെപ്പോലും വെല്ല് വിളിച്ചാണ് അവർ സംസാരിക്കുന്നത്. സമാനതകളില്ലാത്ത അതിക്രമാണ് നടിക്കെതിരെ നടന്നത്. ഇപ്പോള്‍ സമാനതകളില്ലാത്ത രീതിയില്‍ ഈ കേസും അട്ടിമറിക്കപ്പെടുന്നതിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

കേസ് ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിലനിന്നാല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് പോവുക. ഈ സര്‍ക്കാരിനെ ഇത്രയധികം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യം നിസ്സാരമല്ല. കുഞ്ഞാലിക്കുട്ടിയുടെ കേസ് നമ്മള്‍ കണ്ടതാണ്. കെട്ടിടങ്ങള്‍ ഇല്ലാതാക്കുന്നു, മനുഷ്യരെ ഇല്ലാതാക്കുന്നു, തെളിവുകള്‍ ഇല്ലാതാക്കുന്നു എന്ന രീതിയിലേക്ക് പോകുന്ന കാര്യങ്ങള്‍.

ഇത്തരം കേസുകളെല്ലാം ഇല്ലാതാക്കപ്പെടുന്ന രീതി സമാനമാണ്. സൂര്യനെല്ലി കേസ്, വിതുര കേസ്, പ്രമുഖരൊക്കെ രക്ഷപ്പെട്ട് പോകുന്ന കേസുകളായി മാറുന്നു. ലിയ കോടതികള്‍ ഇത്തരം സ്ത്രീപീഡന കേസുകള്‍ വരുമ്പോള്‍, മരങ്ങള്‍ വേരുകളാല്‍ കൈകോര്‍ക്കപ്പെടുന്നു എന്ന വീരാന്‍കുട്ടിയുടെ മനോഹരമായ കവിത ഉപയോഗിക്കേണ്ട എറ്റവും ഗതികെട്ട അവസ്ഥയിലാണ് നമ്മള്‍ എത്തി നില്‍ക്കുന്നതെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ആശാ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications