മൊഴികള്‍ എതിരായി വരും എന്ന ഭയത്തിലാണ് ദിലീപ് അത്തരമൊരു നീക്കവുമായി ഇറങ്ങിയത്: ബൈജു കൊട്ടാരക്കര
മഞ്ജു വാര്യർ ഉള്‍പ്പടേയുള്ള സാക്ഷികളെ വിസ്തരിക്കാനുള്ള ദിലീപിന്റെ നീക്കത്തിന് ഇന്ന് കോടതിയില്‍ നിന്നും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്

നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാനപ്പെട്ട എല്ലാ സാക്ഷികളേയും വിസ്തരിക്കേണ്ടത് നിർബന്ധമായ കാര്യമാണെന്ന് ആവർത്തിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സായി ശങ്കർ അടക്കമുള്ള സാക്ഷികളെ വിസ്തരിക്കുന്നത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ദിലീപ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിചാരണ തീരേണ്ട സമയം കഴിഞ്ഞതാണ്. നിർഭാഗ്യവശാല്‍ അദ്ദേഹത്തിന് അസുഖം ബാധിക്കുകയും അദ്ദേഹത്തെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് വിചാരണയ്ക്കായി എറണാകുളത്ത് എത്താന്‍ സാധിക്കാത്തിനാല്‍ വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് പറഞ്ഞ് പ്രോസിക്യൂഷന്‍ ഒരു ഹർജി ഫയല്‍ ചെയ്തിരുന്നുവെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്.

ബാലചന്ദ്രകുമാറിന്റെ കാര്യത്തില്‍
ബാലചന്ദ്രകുമാറിന്റെ കാര്യത്തില്‍ പ്രോസിക്യൂഷന്റെ ഹർജി കോടതി അംഗീകരിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ജഡ്ജി വരെ തിരുവനന്തപുരത്തേക്ക് പോവാം എന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ അത് പറ്റില്ല, ഇതുപോലുള്ള ആളുകളെ ഇനി വിസ്തരിക്കരുത് എന്ന് പറഞ്ഞാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹർജി കൊടുത്തിരിക്കുന്നത്.

ദിലീപിന്റെ ഹർജിക്ക് കേരള സർക്കാറും പ്രോസിക്യൂഷനും മറുപടി നല്‍കിയിട്ടുണ്ട്. അതില്‍ വളരെ വ്യക്തമായി തന്നെ പ്രോസിക്യൂഷനല്ല ഈ കേസ് വലിച്ച് നീട്ടിക്കൊണ്ട് പോയതെന്ന് പറഞ്ഞിട്ടുണ്ട്. പ്രതിഭാഗമാണ് കേസ് നീട്ടിക്കൊണ്ടുപോയത്. അത് നമുക്ക് വളരെ വ്യക്തമായി അറിയാവുന്ന കാര്യമാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

തന്നെ കള്ളം പറയാന്‍ പ്രേരിപ്പിച്ചത്
തന്നെ കള്ളം പറയാന്‍ പ്രേരിപ്പിച്ചത് മൂന്ന് വക്കീലന്മാരാണെന്ന് സായി ശങ്കർ പലപ്പോഴായി പറഞ്ഞ് കഴിഞ്ഞു. അവരെ രക്ഷിക്കാനായിരുന്നു കള്ളം പറഞ്ഞതെങ്കിലും എന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ല. കോടതിയില്‍ പോലും 164 സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടുണ്ട്. അതില്‍ തന്നെ അദ്ദേഹം തന്നെ ഉറച്ച് നില്‍ക്കുകയാണ്. ബാലചന്ദ്രകുമാർ അങ്ങനെ നില്‍ക്കുന്നു.

സാഗർ നേരത്തെ കൂറുമാറിയ സാക്ഷിയാണെങ്കിലും പിന്നീട് മൊഴി മാറ്റി. കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ ജോലി ചെയ്തിരുന്ന ആളാണ് സാഗർ. അവിടേക്കാണ് പെന്‍ഡ്രൈവ് കൊണ്ടുകൊടുത്തത് എന്ന് പറഞ്ഞപ്പോള്‍, അത് കണ്ടില്ലെന്ന് പറാനായി പത്ത് ലക്ഷം രൂപയാണ് വക്കീല്‍ വാഗ്ദാനം ചെയ്തതെന്ന ശബ്ദ രേഖ പുറത്ത് വന്നു.

ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലും വീണ്ടും വിചാരണ നടത്തിയപ്പോള്‍ സാഗർ ഉള്ള സത്യങ്ങള്‍ മുഴുവന്‍ തുറന്ന് പറഞ്ഞു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ഇവരുടെയെല്ലാം മൊഴികള്‍ ദിലീപിന് എതിരായി വരും എന്ന ഭയം കൊണ്ടാണ് വിസ്താരം ഇനിയും നീട്ടിക്കൊണ്ട് പോവാതെ എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് വിധി പറയാന്‍ ആവശ്യപ്പെടുന്നത്.

പുനഃരന്വേഷണം നടക്കുമ്പോള്‍
ഏത് കേസിലാണെങ്കിലും ഒരു പുനഃരന്വേഷണം നടക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. രാജന്‍ കേസ് തന്നെ ഉദാഹരണമാണ്. രാജന്‍ മരിച്ച് വർഷങ്ങള്‍ കഴിഞ്ഞിട്ടാണ് പൊലീസുകാരന്റെ വെളിപ്പെടുത്തല്‍ ഉണ്ടാവുന്നത്. എന്നിട്ട് കോടതി അംഗീകരിച്ചല്ലോ. ഒരു ക്രൈം നടന്നിട്ടുണ്ടെങ്കില്‍, അതിലെ സത്യം എത്ര കാലം കഴിഞ്ഞാലും പുറത്ത് വരും. അങ്ങനെ പുറത്ത് വന്ന ഒരു കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്.

ആ കേസിന്റെ പുനഃർവിചാരണ നിർത്തണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അറിയാന്‍ വയ്യ. എന്ത് അടിസ്ഥാനത്തിലാണെങ്കിലും ബഹുമാനപ്പെട്ട കോടതി ആ കേസ് പരിഗണിക്കുന്നത് ഈ പതിനേഴിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. മഞ്ജു വാര്യർ അവരുടെ പഴയ മൊഴിയില്‍ ഉറച്ച് നിന്നാല്‍ തീർച്ചയായും ആരിലേക്കാണ് ഈ കുറ്റത്തിന്റെ വിരലുകള്‍ ചൂണ്ടുന്നതെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെയാവും എന്ത് കളി കളിച്ചും ഇതിനെ പ്രതിരോധിക്കാന്‍ എട്ടാം പ്രതിയായ ദിലീപ് തയ്യാറാവുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications